കഠിനമായ തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയയാളുടെ തലയോട്ടിക്കുള്ളില്‍ കണ്ടെത്തിയത് ഒരു ജോഡി ചോപ്‌സ്റ്റിക്. വിയറ്റ്‌നാംകാരന്റെ തലയോട്ടിയില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ ചോപ്‌സ്റ്റിക്കുകള്‍ കണ്ടെത്തിയത്. അഞ്ചുമാസമായി കഠിനമായ തലവേദനയെ തുടര്‍ന്നായിരുന്നു പരിശോധന. കഠിനമായ വേദനയും ദ്രാവക നഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 25 ന് ഡോങ് ഹോയിയിലെ ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിലേക്ക് ഇയാള്‍ പോയി. ഡോക്ടര്‍മാര്‍ നിരവധി കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്‌കാനുകള്‍ (സിടി) സ്‌കാനുകള്‍ നടത്തി.
ഇയാള്‍ക്ക് അപൂര്‍വവും ജീവന്‍ നഷ്ടപ്പെടുത്തുന്നതുമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയായ ടെന്‍ഷന്‍ ന്യൂമോസെഫാലസ് ഉണ്ടെന്ന് കണ്ടെത്തി.അവര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ മൂക്കിലൂടെ തുളച്ചുകയറുകയും തലച്ചോറിലെത്തുകയും ചെയ്ത ഒരു ജോടി ചോപ്സ്റ്റിക്കുകളാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തി. മൂക്കില്‍ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന വസ്തു കുടുങ്ങിയെന്ന് കണ്ടപ്പോള്‍ അയാള്‍ തന്നെ അത്ഭുതപ്പെട്ടു.
അഞ്ചു മാസം മുമ്പ് ഒരു ബാറില്‍ മദ്യപിക്കുമ്പോള്‍ ഒരു വഴക്കില്‍ ഏര്‍പ്പെട്ടതായി അയാള്‍ ഓര്‍ത്തു. വഴക്കിന്റെ പല വിശദാംശങ്ങളും ആ മനുഷ്യന് ഓര്‍മ്മയില്ല. പക്ഷേ ആരോ തനിക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒരു വസ്തു കൊണ്ട് മുഖത്ത് കുത്തിയതായി മാത്രം ബോധത്തിലുണ്ട്. വഴക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മൂക്കില്‍ എന്തെങ്കിലും വസ്തുക്കളോ വൈകല്യങ്ങളോ കണ്ടെത്താനായില്ല. എന്നാല്‍ ചോപ്‌സ്റ്റിക് ഉപയോഗിച്ച് മൂക്കില്‍ കുത്തിയെന്നും അത് അഞ്ച് മാസത്തോളം കണ്ടെത്താനാകാതെ കിടക്കുകയും കഠിനമായ തലവേദനയിലേക്ക് നയിക്കുകയും ചെയ്തതായിരിക്കാമെന്ന് അയാള്‍ കരുതുന്നു.
പിന്നീട് മൂക്കിലൂടെയുള്ള എന്‍ഡോസ്‌കോപ്പിക് സര്‍ജറിയിലൂടെയും ഫിസ്റ്റുല മുദ്രവെക്കാന്‍ മൈക്രോ സര്‍ജറിയിലൂടെയും ഡോക്ടര്‍മാര്‍ ചോപ്സ്റ്റിക്കുകള്‍ നീക്കം ചെയ്തു. വളരെ അപൂര്‍വ്വമായ താന്‍ ഇതുവരെ നേരിട്ടിട്ടുള്ള ഏറ്റവും ദുഷ്‌ക്കരമായ കേസ് എന്നാണ് ഡോംഗ് ഹോയി ആസ്ഥാനമായുള്ള ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. എന്‍ഗുയെന്‍ വാന്‍ മാന്‍ പറഞ്ഞത്. ഇയാള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജിനായി കാത്തിരിക്കുകയാണ്.