Oddly News

ചൂടില്‍ നിന്നും രക്ഷനേടാന്‍ കടലില്‍ ചാടി, ഉറങ്ങിപ്പോയി; എയര്‍ട്യൂബില്‍ ഒഴുകി നടന്നത് 19 മണിക്കൂര്‍…!

ജോലിസ്ഥലത്തെ ചൂടില്‍ നിന്നും രക്ഷനേടാന്‍ കടലില്‍ ചാടിയ 58 കാരന്‍ എയര്‍ ട്യൂബില്‍ കിടന്ന് ഉറങ്ങിയതിനെ തുടര്‍ന്ന് തിരയില്‍പെട്ട് പുറംകടലില്‍കഴിഞ്ഞത് 19 മണിക്കൂര്‍. തായ്‌വാനില്‍ ഉണ്ടായ സംഭവത്തില്‍ തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ അകലെ മഴവില്ലിന്റെ നിറമുള്ള നീന്തല്‍ വളയത്തില്‍ പിടിച്ചുകിടന്ന ഇയാളെ ജൂലൈ 7 ന്, ന്യൂ തായ്പേയ് തുറമുഖത്തേക്ക് പോകുന്ന ഒരു മത്സ്യബന്ധന ബോട്ടാണ് രക്ഷപ്പെടുത്തിയത്.

ഹോംഗ് നാന്‍ എന്നയാളെ രക്ഷപ്പെടുത്തിയത് വാന്‍ലി പ്രിന്‍സസ് 168 എന്ന ബോട്ടാണ്. തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ അകലെ വെള്ളത്തില്‍ വിചിത്രമായ വസ്തുവിനെ ബോട്ടിലുള്ളവര്‍ കാണുകയും അതിന് സമീപമെത്തിയപ്പോള്‍, അത് മഴവില്ലിന്റെ നിറത്തിലുള്ള വര്‍ണാഭമായ ഒരു എയര്‍ട്യൂബാണെന്നും അതില്‍ ഒരാളുണ്ടെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുങ്ങിപ്പോയ ഇയാളെ ബോട്ടിലുള്ളവര്‍ രക്ഷിക്കുകയും തുറമുഖത്തേക്ക് തിരികെ കൊണ്ടുവരികയുമായിരുന്നു. സംഭവത്തിന്റെ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ശാരീരികമായി ദുര്‍ബ്ബലനും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നിട്ടും, 58 വയസ്സുള്ള മനുഷ്യന്‍ നല്ല ആരോഗ്യത്തോടെ കാണപ്പെട്ടു. മത്സ്യബന്ധനബോട്ട് ഇയാളെ കണ്ടെത്തിയത് തന്നെ 19 മണിക്കൂര്‍ കഴിഞ്ഞായിരുന്നു. ജോലിസ്ഥലത്ത് ചൂടുള്ള ഒരു ദിവസത്തിനുശേഷം തണുപ്പിക്കാന്‍ നീന്തല്‍ വളയവുമായി ന്യൂ തായ്പേയിലെ വെള്ളത്തിലേക്ക് ചാടിയ താന്‍ ഉറങ്ങിപ്പോയെന്നാണ് ഇയാള്‍ പറയുന്നത്. കടലിലേക്ക് ഇറങ്ങുന്നതിന് മുമ്പ് കുറച്ച് മദ്യം കഴിച്ചിരുന്നു, വിശ്രമിക്കുന്നതിനിടയില്‍ ഗാഡനിദ്രയില്‍ അകപ്പെട്ടുപോകുകയും കടലിന്റെ കുത്തൊഴുക്ക് പുറംകടലിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ജൂലൈ 6 ന് വൈകുന്നേരം വെള്ളത്തിലേക്ക് പോയത് മാത്രമേ അദ്ദേഹം ഓര്‍ക്കുന്നുള്ളൂ. മണിക്കൂറുകള്‍ക്ക് ശേഷം ഉണരുമ്പോള്‍ പുറംകടലില്‍ ആയിപ്പോയതായി ഇയാള്‍ പറയുന്നു.

സഹായത്തിനായി നിലവിളിച്ചെങ്കിലും ആര്‍ക്കും കേള്‍ക്കാന്‍ കഴിയാത്തവിധം കടലില്‍ വളരെ ദൂരെയായിരുന്നെന്ന് ഇയാള്‍ പറയുന്നു. ഒടുവില്‍ ബോട്ട് കാണുന്നതുവരെ രാത്രി മുഴുവന്‍ തന്റെ നീന്തല്‍ വളയത്തില്‍ അയാള്‍ ഒഴൂകി നടന്നു. തായ്പേയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടര്‍മാര്‍ ചില പരിശോധനകള്‍ നടത്തി ഉടന്‍ തന്നെ വിട്ടയച്ചു.