Crime

അലന്‍ ചിത്രപ്രിയയുടെ തലയിലിട്ടത് 22 കിലോ ഭാരമുള്ള കല്ല്; മുമ്പും കൊല്ലാന്‍ പദ്ധതിയിട്ടു

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തൊമ്പതുകാരിയായ ചിത്രപ്രിയയെ കൊല്ലാന്‍ പ്രതി അലന്‍ (21) മുമ്പും ആസൂത്രണം നടത്തിയെന്നാണു കണ്ടെത്തല്‍. കാലടി പാലത്തില്‍നിന്നു തള്ളിയിട്ടു കൊല്ലാനാണു പദ്ധതിയിട്ടത്.

കല്ലുകൊണ്ടു തലയ്ക്കടിച്ചാണ് അലന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും 22 കിലോ ഭാരമുള്ള കല്ലാണു തലയിലേക്കിട്ടതെന്നും പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തിനുശേഷം പ്രതി വേഷംമാറി മറ്റൊരു ബൈക്കില്‍ സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ബൈക്ക് എത്തിച്ച സുഹൃത്തിനായി അന്വേഷണം നടക്കുകയാണ്. അലനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായിരുന്നു ചിത്രപ്രിയ. അവധിക്ക് നാട്ടിലെത്തിയതിനു പിന്നാലെയാണു കാണാതായത്. അടുത്തുളള കടയിലേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് കാലടി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്കു വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയമാണ് അലനെ കൊലപാതകത്തിലേക്കു നയിച്ചത്. സംഭവദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ടായിരുന്നു. കൂടുതല്‍ തെളിവിനായി ചിത്രപ്രിയയുടെ ബംഗളൂരുവിലുള്ള സുഹൃത്തുക്കളില്‍ നിന്നടക്കം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.