ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിലുള്ള സാമർലകോട്ടയിൽ നിന്ന് വിചിത്രമായ ഒരു സംഭവം പുറത്തുവന്നു. ആരും താമസിക്കാത്ത വീടിന് ഏകദേശം 1.99 കോടി രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതാണ് താമസക്കാരെ അമ്പരപ്പിച്ചത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ പിന്നീട് വിശദീകരിക്കുകയും ബിൽ 147 രൂപയായി തിരുത്തുകയും ചെയ്തു.
സാമർലകോട്ടയിലെ ടിഡ്കോ കോളനിയിലുള്ള ദാസരി ദുർഗ എന്ന സ്ത്രീക്കാണ് ഈ ഭീമമായ ബിൽ ലഭിച്ചത്. ദുർഗ തന്റെ വൈദ്യുതി ബിൽ ഓൺലൈനായി പരിശോധിച്ചപ്പോൾ മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ തുക കണ്ട് സ്തംഭിച്ചുപോയി. 1,99,81,809 രൂപയായിരുന്നു ബിൽ തുകയായി കാണിച്ചിരുന്നത്. ആരും താമസിക്കാത്ത വീട്ടിൽ ഇത്രയും വലിയ തുക വന്നത് നാട്ടുകാരെയും അമ്പരപ്പിച്ചു.
ഫ്ലാറ്റിൽ താമസമില്ല, എങ്കിലും ബിൽ കോടികളിൽ
റിപ്പോർട്ടുകൾ പ്രകാരം ദുർഗയോ കുടുംബമോ കുറച്ചു കാലമായി ഈ ടിഡ്കോ ഫ്ലാറ്റിൽ താമസിക്കുന്നില്ല. ഉപയോഗത്തിലില്ലാത്ത വീട്ടിൽ കോടികളുടെ ബിൽ വന്നത് അയൽക്കാരെയും ബന്ധുക്കളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കി. ഉടൻ തന്നെ ദുർഗയുടെ ബന്ധുക്കൾ സമീപത്തെ വൈദ്യുതി വകുപ്പ് ഓഫീസിലെത്തി പരാതി നൽകി.
സാങ്കേതിക തകരാർ വില്ലനായി
പരാതി ലഭിച്ചതിനെത്തുടർന്ന് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ഓഫ് ആന്ധ്രപ്രദേശ് ലിമിറ്റഡ് (EPDCL) ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പുതിയ വൈദ്യുതി മീറ്റർ സ്ഥാപിച്ചപ്പോൾ ഉണ്ടായ സാങ്കേതിക തകരാറാണ് ഇത്രയും വലിയ തുക ബില്ലിൽ വരാൻ കാരണമായതെന്ന് അധികൃതർ കണ്ടെത്തി.
പുതിയ ബിൽ വെറും 147 രൂപ
വിഷയം ബോധ്യപ്പെട്ടതോടെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ കോടികളുടെ പഴയ ബിൽ റദ്ദാക്കി. യഥാർത്ഥ ഉപയോഗം കണക്കാക്കി പുതിയ ബിൽ നൽകിയപ്പോൾ ദുർഗ അടയ്ക്കേണ്ടി വന്നത് വെറും 147 രൂപ മാത്രമാണ്. ഇതോടെ വലിയൊരു ആശങ്കയ്ക്കാണ് അറുതിയായത്.




