തൃശൂര്‍: ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായി കണക്കാക്കപ്പെടുന്ന കെ.കെ സിമി തൃശൂരിലെ സൈമര്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്കി. സിമിയുടെ ഉയരം വെറും 95 സെന്റീമീറ്ററും (3.1 അടി) ഗര്‍ഭധാരണത്തിന് മുമ്പുള്ള ഭാരം 34 കിലോഗ്രാമും ആയിരുന്നു.
കുഞ്ഞിനെ ഗർഭം ധരിച്ച ആദ്യ ആഴ്ചതന്നെ നിന്നെക്കൊണ്ട് ഇത് താങ്ങില്ലെന്നും പറഞ്ഞ് ചുറ്റുമുള്ളവർ സിമിയെ നിരുത്സാഹപ്പെടുത്തി. പ്രസവചികിത്സക്ക് സമീപിച്ച ഡോക്ടർമാർ വരെ അവളെ മടക്കി. ഒരമ്മയുടെ നിശ്ചയദാർഢ്യത്തിന്റെ വലുപ്പത്തെ ആർക്കാണ് അളന്നെടുക്കാനാകുന്നത്. ഒടുവില്‍ ആ അമ്മ പിറവിയെടുക്കുകതന്നെ ചെയ്തു.
ഏറെ വെല്ലുവിളികൾക്കൊടുവിൽ അമ്മയായതിന്റെ സന്തോഷത്തിലാണ് സിമി. സർവ പിന്തുണയുമായി ഭർത്താവ് പ്രിഗീഷ് ഒപ്പമുണ്ട്. എല്ലുകളുടെ വളർച്ചയെ ബാധിക്കുന്ന അപൂർവ ജനിതകവൈകല്യമായ നൈസ്റ്റ് സിൻഡ്രോം സിമിയെ ജന്മനാ കീഴ്പ്പെടുത്തിയതാണ്.
പ്രതിസന്ധികളെ അതിജീവിച്ച് ബി.കോം വരെ പഠിച്ച സിമി അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് ക്ലർക്കാണ്. നിർമാണത്തൊഴിലാളിയായ മലപ്പുറം പനമ്പാട് സ്വദേശി പ്രിഗീഷിന് 70 ശതമാനം കാഴ്ചപരിമിതിയുണ്ട്. അഞ്ചു വർഷംമുമ്പ് വാട്സ്ആപ് വഴി പ്രണയം മൊട്ടിട്ട ഇരുവരും വീട്ടുകാരുടെ ആശീർവാദത്തോടെ വിവാഹിതരാകുകയായിരുന്നു
ഇതിനുമുമ്പ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ പ്രസവിച്ചതായി രേഖപ്പെടുത്തിയിരുന്നത് 108 സെന്റീമീറ്റര്‍ (3.5 അടി) ഉയരമുള്ള കാമാക്ഷി എന്ന ഇന്ത്യന്‍ വനിതയായിരുന്നു.
സിമിയുടെ ഈ അപൂര്‍വ ശാരീരിക അവസ്ഥ ഗര്‍ഭധാരണത്തിന് നിരവധി വെല്ലുവിളികള്‍ സൃഷ്ടിച്ചു. അപകടസാധ്യത കൂടുതലായതിനാല്‍ ഗര്‍ഭധാരണം തുടരുന്നതില്‍ ആശങ്കയുണ്ടായിരുന്നു. സൈമർ ആശുപത്രി സ്ഥാപകനും മെഡിക്കൽ ഡയറക്ടറുമായ ഡോ. ഗോപിനാഥിന്റെ ചികിത്സയില്‍ കഴിഞ്ഞ ജൂണ്‍ 23നാണ് സിസേറിയന് വഴി സിമി 1.685 ഗ്രാം തൂക്കമുള്ള ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.




