Sports

നമ്മുടെ നാട്ടിലെ സെവന്‍സ് കൊല്‍ക്കത്തക്കാര്‍ക്ക് ‘ഖെപ് ഫുട്‌ബോള്‍’ ; പക്ഷേ കളത്തില്‍ മറിയുന്നത് കോടികള്‍

ഫുട്‌ബോളിന്റെ കാര്യത്തില്‍ മലയാളികളും ബംഗാളികളും ഏറെക്കുറെ ഒരുപോലെയാണെന്ന് പറയാറുണ്ട്. കേരളത്തില്‍ ഭൂരിഭാഗം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്ന് സെവന്‍സ് ഫുട്‌ബോളാണെന്ന് ആരും സമ്മതിക്കുന്ന കാര്യമാണ്. വിദേശത്ത് നിന്നു വരെ സെവന്‍സ് സീസണില്‍ ആള്‍ക്കാര്‍ വന്‍തുക പ്രതിഫലത്തിന് കളിക്കാന്‍ വരും. സമാനമായ രീതിയില്‍ കൊല്‍ക്കത്തയില്‍ ഉള്ള ഫുട്‌ബോള്‍ മത്സരമാണ് ‘ഖാപ് ഫുട്‌ബോള്‍’. വാടകയ്ക്ക് കളിക്കാരെ കൊണ്ടുവന്ന് നടത്തുന്ന ഈ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള പ്രതിഫലത്തിന് പുറമേ മികച്ച കളിക്കാര്‍ക്ക് മോട്ടോര്‍ബൈക്കും ടെലിവിഷനുമൊക്കെയായി ഒഴുകുന്നത് ലക്ഷങ്ങളാണ്.

അടുത്തിടെ സൗത്ത് 24 പര്‍ഗാനയിലെ ഒരു ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്ക് നല്‍കിയത് 10 ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് എട്ടുലക്ഷം നല്‍കി. മറ്റ് സമ്മാനങ്ങളായി സ്വര്‍ണ്ണാഭരണങ്ങള്‍, എല്‍ഇഡി ടിവി, ബൈക്കുകള്‍, വാഷിംഗ് മെഷീന്‍, റഫ്രജിറേറ്റര്‍ എന്നിവയെല്ലാം നറുക്കെടുപ്പിലൂടെ കാണികള്‍ക്കും നല്‍കാറുണ്ട്്. സമീപ പ്രദേശങ്ങളിലെല്ലാമായി നടക്കുന്ന ഖാപ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉടനീളമായി കോടികളാണ് ഒഴുകുന്നത്. കല്‍ക്കത്ത പ്രീമിയര്‍ ലീഗിന് പോലും വിന്നേഴ്‌സിന് 15 ലക്ഷവും റണ്ണേഴ്‌സിന് 10 ലക്ഷവുമാണ് നല്‍കുന്നത്. ഖാപ് ഫുട്‌ബോള്‍ ഏതെങ്കിലും തരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഭീഷണിയാണെന്ന് ചോദിച്ചാല്‍ അല്ല. പക്ഷേ ഒഴുകുന്ന പണം കൊണ്ടുപോകുന്നത് വിദേശി കളിക്കാരാണെന്ന് മാത്രം.

ഒരു മത്സരത്തിന് 15,000 രൂപയാണ് പ്രാദേശിക കളിക്കാര്‍ വാങ്ങുന്നത്. സീസണ്‍ ആകുമ്പോള്‍ ഇവര്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും ടൂര്‍ണമെന്റ് കളിക്കും. ഒരു മാസം കൊണ്ട് ഒരു കളിക്കാരന്‍ മൂന്ന് ലക്ഷം രൂപയെങ്കിലും ഉണ്ടാക്കുമെന്നും ഇത് വാര്‍ഷിക കണക്കാകുമ്പോള്‍ 36 ലക്ഷമായി മാറുകയും ചെയ്യും. വിദേശ കളിക്കാര്‍ക്ക് ഫീസ് കൂടുതലാണ്. 25,000 നും 30,000 നും ഇടയിലാണ് ഇവര്‍ ചാര്‍ജ്ജ് ചെയ്യുന്നത്. ഇവര്‍ ഒരു മാസം ആറുലക്ഷം മുതല്‍ 72 ലക്ഷം വരെ സമ്പാദിക്കുന്നു. കല്‍ക്കത്ത ലീഗില്‍ കളിക്കുന്ന ഒരു വിദേശ കളിക്കാരന് ഒരു മാസം 75,000 മുതല്‍ 1 ലക്ഷം വരെയാണ് കിട്ടുന്നത്.

ഖാപ് ഫുട്‌ബോള്‍ യുവപ്രതിഭകള്‍ക്ക്് മാറ്റുരയ്ക്കാനുള്ള വേദിയും സ്ഥാപിത കളിക്കാര്‍ക്ക് ലാഭകരമായ വിരമിക്കല്‍ പദ്ധതിയുമാണ്. ലൈബീരിയ, ഐവറി കോസ്റ്റ്, ഘാന, കാമറൂണ്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കളിക്കാര്‍ ഈ ടൂര്‍ണമെന്റുകളില്‍ കളിക്കുന്നു. സ്റ്റുഡന്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ ആണ് ഇവര്‍ ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. അതേസമയം ഇന്ത്യന്‍ ഫുട്ബോളിന് നാശമുണ്ടാക്കുന്ന കാര്യമാണ് ഖെപ് എന്നും ആഴ്ച്ചയില്‍ ഏഴ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കളിക്കാരെ നിര്‍ബന്ധിക്കുന്നത് കൊണ്ട് നല്ല ഫുട്‌ബോള്‍ താരങ്ങളെ ഉണ്ടാക്കാന്‍ കഴിയില്ലെന്നും ചില നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്നും ഫുട്‌ബോള്‍ വിദഗ്ദ്ധര്‍ പറയുന്നു.