Celebrity

എന്റെ ഓൾ ടൈം ഫേവറൈറ്റ് ഹീറോ മമ്മൂക്ക, പിന്നെ ഫഹദ്; മനസ്സ് തുറന്ന് സാമന്ത

തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സാമന്ത, 2010 ല്‍ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയില്‍ എത്തിയത്. പിന്നീട്ടിങ്ങോട്ട് മികച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ സാമന്ത വെള്ളിത്തിരയിൽ തിളങ്ങി. താരത്തിന് മലയാളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ ഫേവറൈറ്റ് വ്യക്തികൾ മമ്മൂക്കയും ഫഹദുമാണെന്ന് സാമന്ത കുറിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുകയാണ് താരം.

മലയാള സിനിമയിൽ ആരുടെ കൂടെ അഭിനയിക്കാൻ ആണ് താല്പര്യം എന്ന ചോദ്യത്തിനാണ് സാമന്തയുടെ മറുപടി. ഈ ചോദ്യത്തിന് സാമന്ത മറുപടി പറയും മുൻപ് തന്നെ ഓഡിയൻസ് മമ്മൂക്ക, ലാലേട്ടൻ എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ട് ചിരിച്ച് കൊണ്ടാണ് സാമന്തയുടെ മറുപടി.

” എനിക്കേറ്റവും ഇഷ്ടപെട്ട താരങ്ങൾ ഉള്ളത് മലയാളത്തിൽ ആണ്. ഏതു പ്ലാറ്റ്ഫോമിൽ വച്ച് ഈ ചോദ്യം ചോദിച്ചാലും അതിപ്പോൾ തെലുങ്ക് ഇൻഡസ്ട്രി ആയിക്കോട്ടെ ബോളിവുഡ് ആകട്ടെ എന്റെ ഉത്തരം ഒന്ന് തന്നെയാകും. ഓൾ ടൈം ഫേവറൈറ്റ് മമ്മൂക്ക. പിന്നെയുള്ളത് ഫഹദ് ആണ്. മമ്മൂക്ക ശരിക്കും എന്റെ പ്രചോദനമാണ്. അടുത്തിടെ മമ്മൂക്കക്കൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചു. അപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. മമ്മൂക്കയുടെ കാതൽ ദ് കോർ സിനിമയെക്കുറിച്ച് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ വന്ന ശേഷം ഒരുപാട് പ്രഗത്ഭരായ ആക്ടർമാരെ കണ്ടു. അതുകൊണ്ട് വളരെ ഇന്ററസ്റ്റിംഗ് ആയ ഒരു മലയാളം കഥാപാത്രത്തിനു ഞാൻ കാത്തിരിക്കുകയാണ്… ” സാമന്ത പറഞ്ഞു.

തൊടുപുഴയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയാണ് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് സാമന്ത സംസാരിച്ചത്.കാതല്‍ സിനിമയെയും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെയും പുകഴ്ത്തിയും സാമന്ത കുറിച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെ കുറിച്ച്‌ സാമന്ത അഭിപ്രായപ്പെട്ടത്. ‘മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല’ എന്നായിരുന്നു താരം കുറിച്ചത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേള എടുത്ത സാമന്ത, ബിഗ് സ്‌ക്രീനിലേക്ക് തിരികെയെത്താന്‍ തയാറെടുക്കുകയാണ്. ‘ഖുഷി’ ആയിരുന്നു സമാന്തയുടേതായി ഒടുവില്‍ തിയേറ്റററില്‍ എത്തിയ സിനിമ.