‘അവൻ അവളെ എങ്ങനെ വിവാഹം കഴിച്ചു?’: ഭാര്യയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള പരിഹാസത്തിൽ മനംനൊന്ത് ബറേലി യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു; 5 മണിക്കൂർ നീണ്ട നാടകീയ രക്ഷാദൗത്യത്തിന് ശേഷം രക്ഷപ്പെട്ടു.
തന്നെപ്പോലെ ഒരാള്‍ക്ക് ഇത്രയും സുന്ദരിയായ ഒരു സ്ത്രീയെ എങ്ങനെ കിട്ടി? വിവാഹശേഷം ഈ തരത്തിലുള്ള പരിഹാസങ്ങളും തമാശകളും അപമാനകരമായ പരാമർശങ്ങളും കേട്ട് സഹികെട്ട യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഗുരുദേവ് എന്ന 25 കാരനെ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോലീസ് രക്ഷപ്പെടുത്തിയത് . ബറേലിയിലെ സിറൗളിയിലാണ് സംഭവം. രണ്ട് നില വീടിന്റെ മേൽക്കൂരയിൽ കയറിയാള്‍ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
റിപ്പോർട്ടുകൾ പ്രകാരം “മോഡലുകളെപ്പോലുള്ള രൂപവും മിസ് യൂണിവേഴ്‌സിന്റെ മനോഭാവവുമുള്ള” ഒരു വധുവിനെ യുവാവ് വിവാഹം കഴിച്ചത് അംഗീകരിക്കാൻ കഴിയാതെവന്ന ഗ്രാമവാസികളും ബന്ധുക്കളും യുവാവിനെ പരിഹസിച്ചു തുടങ്ങുകയായിരുന്നു. ഇത് നിരന്തരസംഭവമായപ്പോൾ സഹിക്കാൻ വയ്യാതെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
മെയ് 25 ഞായറാഴ്ചയാണ് അഞ്ച് മണിക്കൂർ നീണ്ടുനിന്ന നാടകീയമായ സംഭവം നടന്നത്. പോലീസ് റിപ്പോർട്ട് അനുസരിച്ച് ഒരു മാസം മുമ്പാണ് ഗുരുദേവ് വിവാഹം കഴിച്ചത്. എന്നാൽ, മറ്റുള്ളവരിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കുന്നതിനുപകരം, ഗുരുദേവിനെപ്പോലുള്ള ഒരാൾക്ക് ഇത്രയും സുന്ദരിയായ ഒരു യുവതിയെ എങ്ങനെ കിട്ടി? തുടങ്ങിയ പരിഹാസങ്ങളും അപമാനകരമായ പരാമർശങ്ങളുമാണ് യുവാവിന് ലഭിച്ചത്.
നിരന്തരമായ ഈ കളിയാക്കൽ തമാശക്കപ്പുറം ഒരു സ്വഭാവഹത്യയായി മാറുകയായിരുന്നു. പരിഹാസത്തിൽ മാനസികമായി തളർന്നുപോയ ഗുരുദേവ് ഒടുവിൽ അടുത്തുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ ചാടിക്കയറുകയും ജീവൻ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.
വൈകുന്നേരം 4.00 മണിയോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് സിറൗളി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് യുവാവ് വീഴാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്ത് ടാർപോളിൻ ഷീറ്റുകൾ, മെത്തകൾ, വലകൾ എന്നിവ വിരിക്കുകയും ഗുരുദേവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തുകയും ഒടുവിൽ താഴെയിറക്കുകയുമായിരുന്നു.
” ഏകദേശം മൂന്ന്-നാല് മണിക്കൂർ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ, സിറൗളി പോലീസ് സ്റ്റേഷൻ ഒരു രക്ഷാപ്രവർത്തന സജ്ജീകരണം സജ്ജമാക്കുകയും, പൊതുജനങ്ങളുടെ സഹായത്തോടെ ഗുരുദേവിനെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു,” ബറേലി പോലീസ് എക്‌സിൽ എഴുതി.