Oddly News

ഹോങ്കോംഗില്‍ 140 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ മഴ; വെള്ളപ്പൊക്കം, തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മുങ്ങി

ഹോങ്കോംഗ്: ലോകത്തെ വികസിത നഗരങ്ങളില്‍ ഒന്നായ ഹോങ്കോംഗില്‍ കനത്തമഴയും വെള്ളപ്പൊക്കവും.സ്‌കൂളുകളും തൊഴില്‍സ്ഥാപനങ്ങളും അടയ്ക്കുകയും തെരുവുകളും അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും മറ്റും വെള്ളത്തിലാകുകയും ചെയ്തു. 140 വര്‍ഷത്തിനിടയില്‍ ചൈനയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവുമാണ് നഗരം കാണുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞിരിക്കുന്നത്.

പ്രധാന ദ്വീപിനെ അതിന്റെ വടക്ക് ഭാഗത്തുള്ള കൗലൂണ്‍ ഉപദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍ വെള്ളത്തിനടിയിലായി. പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം ചില ഹൈവേകള്‍ അടച്ചിരിക്കുകയാണ്.

മണിക്കൂറില്‍ 70 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമ്പോള്‍ പ്രവര്‍ത്തനക്ഷമമാകുന്ന മുന്നറിയിപ്പ് വ്യാഴാഴ്ച അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. ഹോങ്കോംഗ് ഒബ്‌സര്‍വേറ്ററി പിന്നീട് രാത്രിയില്‍ മണിക്കൂറില്‍ 158.1 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി, 1884-ല്‍ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണിത്.

പ്രാദേശിക സമയം വൈകിട്ട് ആറു മണിക്കും അര്‍ദ്ധരാത്രിക്കും ഇടയില്‍ ഹോങ്കോംഗ് ദ്വീപ്, കൗലൂണ്‍, നഗരത്തിന്റെ വടക്ക്-കിഴക്കന്‍ ഭാഗങ്ങളില്‍ 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. സാധാരണ ഈ മാസം നഗരത്തിന് മൊത്തമായി ലഭിക്കുന്ന മഴയേക്കാള്‍ വളരെ കൂടുതലാണ് ഇത്.