Celebrity

മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഏറെ ദുഷ്‌ക്കരമായിരുന്നു ; ചില്ലിക്കാശ് വാങ്ങിയിട്ടില്ലെന്ന് ശ്രുതിഹാസന്‍

സിനിമയില്‍ പ്രവേശിക്കാന്‍ മാതാപിതാക്കളുടെ പാരമ്പര്യം ഗുണമായിട്ടുണ്ടെങ്കിലും അവസരം കിട്ടാനായി ഒരിക്കല്‍ പോലും മാതാപിതാക്കളുടെ പേരോ സിനിമയിലെ പൈതൃകമോ പാരമ്പര്യമോ ഉപയോഗിച്ചിട്ടില്ലെന്ന് നടി ശ്രുതിഹാസന്‍. അതുപോലെ തന്നെ 21 വയസ്സ് തികഞ്ഞ ശേഷം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളുടെ പണമോ സഹായമോ സ്വീകരിച്ചിട്ടില്ലെന്നും നടി പറഞ്ഞു.

ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍: ഭാഗം 1- സീസ്ഫയറിലെ നായികയായ ശ്രുതി ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ തങ്ങളെ എങ്ങിനെ ബാധിച്ചെന്നും നടി പറയുന്നു. മാതാപിതാക്കളുടെ വേര്‍പിരിയല്‍ തന്നെയും സഹോദരിയെയും വളരെയധികം ബാധിച്ചിരുന്നു.

ചെറുപ്പം മുതലേ, മാതാപിതാക്കളെ ഉള്‍പ്പെടെ എല്ലാവരേയും വ്യക്തികളായാണ് കണ്ടിരുന്നത്. രണ്ടുപേരും അവരുടെ നിബന്ധനകളില്‍ സന്തോഷത്തിന് അര്‍ഹരാണെന്ന് തിരിച്ചറിഞ്ഞു. അവര്‍ ഇരുവരും വളരെ നല്ല ആളുകളാണ്. അവര്‍ കൃത്രിമം കാണിക്കുന്നില്ല, ആരെയും വേദനിപ്പിച്ചിട്ടുമില്ല. തീര്‍ച്ചയായും അവരുടെ വേര്‍പിരിയല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു. അക്ഷര ചെറുപ്പമായിരുന്നതിനാല്‍ അത് ബുദ്ധിമുട്ടായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അവര്‍ ഇന്ന് വളരെ സന്തുഷ്ടരാണെന്ന് തനിക്കറിയാമെന്നും നടി പറയുന്നു.

അത്തരം ജനപ്രിയ അഭിനേതാക്കളുടെ മകള്‍ എന്ന ഇമേജിനെ എങ്ങിനെയാണ് ഉപയോഗിച്ചതെന്നും താരം പറഞ്ഞു. ”ഞാന്‍ ആദ്യം അത് അവഗണിച്ചു. അത് നല്ലതല്ല. പാരമ്പര്യം എനിക്ക് വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് ഞാന്‍ നിഷേധിക്കില്ല. പക്ഷേ ഞാന്‍ ഒരിക്കലും അവരുടെ സഹായമോ അവരുടെ പേരോ ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എനിക്ക് വളരെ ബുദ്ധിമുട്ടുള്ള ദിവസങ്ങളുണ്ടായിരുന്നു, പക്ഷേ എനിക്ക് 21 വയസ്സ് മുതല്‍ ഞാന്‍ എന്റെ മാതാപിതാക്കളില്‍ നിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല. ഇതെല്ലാം എനിക്ക് അഭിമാനകരമാണ്.” താരം പറഞ്ഞു