Movie News

രാധിക ആപ്‌തേയുടെ കാലില്‍ ഇക്കിളിയിട്ടു ; സ്ത്രീകളോടുള്ള ബാലയ്യയുടെ മോശം പെരുമാറ്റം ആദ്യത്തേതല്ല

നടി അഞ്ജലിയെ പൊതുവേദിയില്‍ വെച്ച് പരസ്യമായി തള്ളിയിട്ട തെലുങ്ക് നടന്‍ ബാലകൃഷ്ണ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇതാദ്യമായിട്ടല്ല വാര്‍ത്തകളില്‍ നിറയുന്നത്. മുമ്പ് സ്ത്രീകള്‍ക്കെതിരേ മോശമായ പ്രസ്താവന നടത്തിയതിന്റെ പേരിലും മോശമായി പെരുമാറിയതിന്റെ പേരിലും വിവാദത്തില്‍ തലയിട്ടിട്ടുള്ളയാളാണ് നടന്‍ ബാലകൃഷ്ണ.

ഗ്യാംഗ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രീ റിലീസുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പുതിയ സംഭവം. സ്‌റ്റേജില്‍ വെച്ച് നടിയെ സീനിയര്‍ നടന്‍ തള്ളിമാറ്റുന്നതിന്റെ വീഡിയോ എക്‌സില്‍ വൈറലായിരുന്നു. മോശം പെരുമാറ്റത്തിന് താരത്തെ കുറ്റപ്പെടുത്തി അനേകര്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ അഞ്ജലി പ്രതികരിക്കുന്നതിന് പകരം ചിരിച്ചുതള്ളുകയായിരുന്നു. തനിക്ക് നടനുമായുള്ള മികച്ച സൗഹൃദത്തെ നടി ചൂണ്ടിക്കാണിക്കുകയും നടന്റെ പ്രവര്‍ത്തി സ്‌നേഹപ്രകടനമായി കണക്കാക്കണമെന്ന് പറയുകയും ചെയ്തു.

എന്നാല്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബാലയ്യ വിവാദത്തില്‍ പെടുന്നത് ആദ്യമല്ല. നേരത്തേ സാവിത്രി എന്ന സിനിമയുടെ റിലീസിംഗ് ചടങ്ങില്‍ അദ്ദേഹം സ്ത്രീകളെക്കുറിച്ച് നടത്തിയ അശ്‌ളീലപ്രസ്താവന വിവാദമായിരുന്നു. താന്‍ ചുംബിക്കുകയോ സ്ത്രീയെ ഗര്‍ഭിണിയാക്കുകയോ ചെയ്യാത്ത പ്രണയരംഗങ്ങള്‍ തന്റെ ആരാധകര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ പ്രകോപനം സൃഷ്ടിച്ചു, ഇത് അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതിപ്പെടാന്‍ കാരണമായി. പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി തന്നെ പിന്നീട് മാപ്പ് പറഞ്ഞു രംഗത്ത് വരികയായിരുന്നു.

ബാലകൃഷ്ണയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അസന്തുഷ്ടമായ അനുഭവത്തിന് ഇരയായിട്ടുണ്ടെന്ന് പരസ്യമായി പ്രതികരിച്ച് നേരത്തേ ബോളിവുഡ് നടി രാധികാ ആപ്‌തേ രംഗത്ത് വന്നിട്ടുണ്ട്. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ സമ്മതമില്ലാതെ അയാള്‍ തന്റെ കാലില്‍ ഇക്കിളിപ്പെടുത്തിയ സംഭവം അവള്‍ ഓര്‍ത്തു. അന്ന് താരത്തിന്റെ മുഖത്ത് നോക്കി അനിഷ്ടം പ്രകടിപ്പിക്കാന്‍ രാധികാ ആപ്‌തേ തയ്യാറാകുകയും അതിന് ശേഷം ബാലകൃഷ്ണ പെരുമാറ്റം ആവര്‍ത്തിച്ചില്ലെന്നും നടി പറഞ്ഞു. രജനികാന്തിനെപ്പോലുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ പോലും ഇത്തരത്തിലുള്ള ഒരു മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് അവര്‍ പറയുകയും ചെയ്തിരുന്നു.