ഇന്ത്യയുടെ സംസ്കാരവും ജീവിതരീതിയും പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാൻ ആയിരക്കണക്കിന് വിദേശികൾ ഓരോവർഷവും ഇവിടേക്ക് ഒഴുകിയെത്താറുണ്ട് . ചിലർ ഏതാനും ദിവസങ്ങൾ ചിലവഴിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ ചിലർ ഇവിടുത്തെ ആത്മീയ സത്തയിൽ ആകൃഷ്ടരായി മാസങ്ങളോളമോ വർഷങ്ങളോളമോ ഇവിടെ തുടരാറുണ്ട് . കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഥുരയിലെ വൃന്ദാവനത്തിൽ സ്ഥിരതാമസമാക്കിയി മുൻ റഷ്യൻ മോഡലായിരുന്ന ഈ പെൺകുട്ടി പറയുന്നത് ശ്രദ്ധിക്കൂ. ഇവിടുത്തെ സംസ്കാരവും ചെലവുകുറഞ്ഞ ജീവിതരീതിയുമാണ് യുവതിയെ ഇന്ത്യയില്‍ ജീവിക്കാൻ പ്രേരിപ്പിച്ചത്.
താൻ വൃന്ദാവനത്തിൽ ജീവിതം ആസ്വദിക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ഇന്ത്യൻ ആൺകുട്ടികൾ കാരണം അസ്വസ്ഥനാകാറുണ്ടെന്ന് അവർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “വൃന്ദാവനത്തിലെ ലളിതജീവിതം എനിക്കിഷ്ടമാണ്. എന്നാൽ ചില സമയങ്ങളിൽ ആൺകുട്ടികൾ എന്നെ നോക്കുമ്പോൾ ഞാൻ അസ്വസ്ഥയാകും. ചിലപ്പോൾ ഞാൻ വളരെ പ്രകോപിതയും ആകും. ഒരിക്കൽ ഹിമാചലിൽ പോയപ്പോൾ ഒരാൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ കുടുംബത്തോടൊപ്പമുള്ള വീഡിയോ കോളിലായിരുന്നു. അയാള്‍ പറഞ്ഞു തുടങ്ങി- നോക്കൂ, നോക്കൂ, അവൾ ഒരു ഇംഗ്ലീഷുകാരിയാണ്, സാരി ഉടുത്തിരിക്കുന്നു. ഇത് കേട്ട് എനിക്ക് ദേഷ്യം വന്നു അവനെ ഭ്രാന്തനെന്ന് വിളിച്ചു. ഞാൻ ഹിന്ദിയിൽ പറയുന്നത് കേട്ട് അവൻ ഓടിപ്പോയി,” അവര്‍ പറഞ്ഞു.
യൂട്യൂബർ ഗൗതം ഖട്ടറാണ് ഈ റഷ്യൻ പെൺകുട്ടിയുമായി അഭിമുഖം നടത്തിയത്. അവര്‍ 2022 മുതൽ വൃന്ദാവനത്തിലാണ് താമസിക്കുന്നത്. അവളുടെ യഥാർത്ഥ പേര് സോഫിയ എന്നാണെങ്കിലും അവൾ അത് സീമ ലഡ്ക ദേവിദാസി എന്നാക്കി മാറ്റി. “എനിക്ക് 13-14 വയസ്സുള്ളപ്പോൾ ഞാൻ ഭഗവത് ഗീത വായിച്ചു. അതിനുശേഷം, ഇന്ത്യയിലെ ഒഡീസി നൃത്തം പഠിക്കാൻ ഞാൻ 2014 ൽ ഇന്ത്യയിലെത്തി” – സീമ പറഞ്ഞു.
ഭഗവത് ഗീതയിലും ഹിന്ദു സംസ്‌കാരത്തിലും തനിക്ക് തുടക്കം മുതലേ താൽപ്പര്യമുണ്ടെന്ന് സീമ വ്യക്തമാക്കി. അതിനാൽ ഒഡീഷയ്ക്ക് പകരം മഥുരയിലേക്ക് വരാൻ അവൾ തീരുമാനിച്ചു. മഥുരയിൽ അവൾ ഒഡീസി നൃത്തം പഠിക്കുകയാണ്. തൊഴിലിൽ മോഡലാണെങ്കിലും സമയക്കുറവ് കാരണം അവൾ അതിൽ നിന്ന് നീണ്ട ഇടവേള എടുത്തിരിക്കുകയാണ്.