ജയ്പൂർ: മുംബൈയിൽ നടന്ന 26/11 ഭീകരവിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത മുൻ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോ ബജ്രംഗ് സിംഗ് മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ തലവന്. കഞ്ചാവ് കടത്ത് റാക്കറ്റിന്റെ സൂത്രധാരനായ ബജ്രംഗ് സിംഗിനെ രാജസ്ഥാൻ പോലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച രാത്രി ചുരുവിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ബജ്രംഗ് സിംഗ് തെലങ്കാനയിൽ നിന്നും ഒഡീഷയിൽ നിന്നും കഞ്ചാവ് രാജസ്ഥാനിലേക്ക് കടത്തുന്നതിൽ ഏർപ്പെട്ടിരുന്നു എന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വികാസ് കുമാർ പറഞ്ഞു. 200 കിലോ നിരോധിത മയക്കുമരുന്നുമായാണ് മുൻ കമാൻഡോ പിടിയിലായത്. സിക്കർ ജില്ലക്കാരനായ സിംഗ് തന്റെ ക്രിമിനൽ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തില് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്), ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും (എഎൻടിഎഫ്) ചേർന്ന് നടത്തിയ ‘ഓപ്പറേഷൻ ഗാഞ്ജനെയ്ക്ക്’ കീഴിലുള്ള രണ്ട് മാസത്തെ അക്ഷീണ പരിശ്രമത്തിന് ശേഷമാണ് സിംഗ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
സൈന്യത്തിലേക്കുള്ള ബജ്രംഗിന്റെ പ്രവേശനം
പത്താം ക്ലാസ് പഠനത്തിന് ശേഷം ബജ്രംഗ് സിംഗ് വിദ്യാഭ്യാസം നിർത്തിയെങ്കിലും ആറടി ഉയരവും ശാരീരികക്ഷമതയും കാരണം അദ്ദേഹത്തിന് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) ജോലി ലഭിച്ചു. ബിഎസ്എഫ് കോൺസ്റ്റബിളായിരിക്കെ, പഞ്ചാബ്, അസം, രാജസ്ഥാൻ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുകയും മാവോയിസ്റ്റുകളുമായി പോരാടുകയും ചെയ്തു. രാജ്യസുരക്ഷയോടുള്ള ബജ്രംഗിന്റെ അർപ്പണബോധം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു, തുടർന്ന് രാജ്യത്തെ എലൈറ്റ് കൗണ്ടർ ടെററിസം ഫോഴ്സായ എൻഎസ്ജിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഏഴ് വർഷം ബജ്രംഗ് കമാൻഡോ ആയി സേവനമനുഷ്ഠിച്ചു. എൻഎസ്ജി സേവനത്തിനിടെ 2008-ലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനിൽ അദ്ദേഹം പങ്കെടുത്തു. 2021-ൽ സിംഗിന് രാഷ്ട്രീയ മോഹമുദിച്ചു. രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തി ബജ്രംഗ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സജീവ പ്രവർത്തകനായി. ഗ്രാമ തിരഞ്ഞെടുപ്പിൽ ഭാര്യയെ മത്സരിപ്പിച്ചെങ്കിലും അവർ പരാജയപ്പെട്ടു.
രാഷ്ട്രീയവും കുറ്റകൃത്യങ്ങളും
ഒരുകാലത്ത് രാജ്യത്തെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഒരു കമാൻഡോ എങ്ങനെയാണ് സ്വയം അഴിമതിക്ക് കീഴ്പ്പെട്ട് മയക്കുമരുന്ന് കടത്ത് പോലുള്ള ദുഷിച്ച ഗൂഢാലോചനയുടെ ഭാഗമായതെന്നതിന്റെ ഉദാഹരണമാണ് ബജ്രംഗ് സിംഗ്. രാഷ്ട്രീയത്തിലുള്ള കാലയളവിലാണ് ക്രിമിനൽ ബന്ധമുള്ളവരുമായി ഇയാൾ ബന്ധപ്പെടുന്നത്. അത്തരത്തിലുള്ള ഒരു കൂട്ടുകാരനിൽ നിന്നാണ് കഞ്ചാവ് ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് ഇയാൾ മനസ്സിലാക്കിയത്.
ഒഡീഷയെക്കുറിച്ചുള്ള തന്റെ അറിവും ബിഎസ്എഫ് കാലത്തെ അനുഭവപരിചയവും ഉപയോഗിച്ച്, ഒഡീഷയിലെയും തെലങ്കാനയിലെയും പഴയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തുകയും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ചിലരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ ഇയാൾ ഈ മേഖലയിലെ കഞ്ചാവ് സിൻഡിക്കേറ്റിന്റെ പ്രധാനിയായി മാറി.
കഞ്ചാവ് ബിസിനസ്സ്
ചെറിയ അളവിലുള്ള ചരക്കുകളല്ല സിംഗ് കൈകാര്യം ചെയ്തിരുന്നത്. ക്വിന്റൽ കണക്കിന് കഞ്ചാവ് സംസ്ഥാന അതിർത്തികളിലൂടെ കടത്തുക എന്ന വലിയ അപകടസാധ്യതയുള്ള ജോലികളാണ് ഇയാൾ ഏറ്റെടുത്തിരുന്നത്. വർഷങ്ങളായി ഇയാൾക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, സ്വന്തം ജില്ലയായ സിക്കറിൽ വെച്ച് ക്വിന്റൽ കണക്കിന് നിരോധിത മരുന്ന് ഇയാളിൽ നിന്ന് പിടിച്ചെടുത്തതിനെത്തുടർന്ന് കേസെടുത്തിരുന്നു. 2023-ൽ, രണ്ട് ക്വിന്റൽ കഞ്ചാവ് കടത്തിയതിന് ഹൈദരാബാദിനടുത്ത് വെച്ച് ഇയാൾ അറസ്റ്റിലായി.
സിംഗ് വലയിലായത് എങ്ങനെ?
എടിഎസ്, എഎൻടിഎഫ് ടീമുകൾ രണ്ട് മാസമായി സിംഗിന് പിന്നാലെയായിരുന്നു. കഞ്ചാവ് ബിസിനസ്സിലെ സൂത്രധാരന്മാരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അവർ അന്വേഷിച്ചിരുന്നത്. തന്റെ ഐഡന്റിറ്റി മറച്ചുവെക്കാൻ ശ്രമിച്ചിട്ടും വളരെ വൈകിയാണ് സിംഗിന്റെ പേര് ഉയർന്നുവന്നത്. എന്നാൽ വ്യാജ മൊബൈൽ ഐഡികൾ ഉപയോഗിച്ചും വിദൂര ഗ്രാമങ്ങളിൽ ഒളിച്ചു താമസിച്ചും ഇയാൾ അറസ്റ്റ് ഒഴിവാക്കിക്കൊണ്ടിരുന്നു.
പോലീസ് ടീമുകൾ ഇയാളുടെ പാചകക്കാരൻ വഴിയാണ് സിംഗിനെ കണ്ടെത്തിയത്. വിശ്വസ്തനായ വീട്ടുജോലിക്കാരനായിരുന്ന പാചകക്കാരന് സിംഗിന്റെ കള്ളക്കടത്ത് ബിസിനസ്സിൽ പങ്കുണ്ടായിരുന്നില്ല. ഇയാളുടെ ബന്ധുക്കളുമായുള്ള ആശയവിനിമയം പരിശോധിച്ച സാങ്കേതിക ഇന്റലിജൻസ് ശേഖരണ വിഭാഗത്തിന് ചുരുവിലെ രത്തൻഗഢിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന സൂചനകൾ ലഭിച്ചു. കൂടുതൽ അന്വേഷണങ്ങൾ സിംഗിന്റെ ഒളിത്താവളങ്ങൾ കണ്ടെത്താൻ സഹായിച്ചു. ബുധനാഴ്ച സിംഗ് ഒരു മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നത് കണ്ടപ്പോൾ പോലീസ് ശ്രമങ്ങൾ ഫലം കണ്ടു.
ഒരു മുൻ കമാൻഡോയ്ക്കെതിരെ അത്തരമൊരു നീക്കം അപകടകരമാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഉടൻ അറസ്റ്റ് ചെയ്തില്ല. അവർ രഹസ്യമായി ഇയാളെ ഒളിത്താവളങ്ങളിലേക്ക് പിന്തുടർന്നു, കൃത്യമായ ആസൂത്രണത്തിന് ശേഷം അപ്രതീക്ഷിതമായി റെയ്ഡ് നടത്തി.“ഈ ഓപ്പറേഷൻ ആഴ്ചകളോളം നീണ്ട ആസൂത്രണത്തിന്റെയും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെച്ചതിന്റെയും ഫലമാണ്. ബജ്രംഗിനെപ്പോലുള്ള ഒരു കഠിനമായ കുറ്റവാളിയെ അറസ്റ്റ് ചെയ്തത് രാജസ്ഥാനിലെ ഭീകര-മയക്കുമരുന്ന് ബന്ധം ഇല്ലാതാക്കുന്നതിൽ ഒരു സുപ്രധാന നേട്ടമാണ്,” ഐജിപി കുമാർ പറഞ്ഞു.




