Health

അല്‍ഷിമേഴ്‌സ് സാധ്യത കണ്ണ് നോക്കി കണ്ടെത്താമെന്ന് ഗവേഷകര്‍ : പഠനം പറയുന്നത്

മസ്തിഷ്‌കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാള്‍ അല്‍ഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. അല്‍ഷിമേഴ്‌സ് സാധ്യത കണ്ണില്‍ നിന്നും നേരത്തേ തന്നെ കണ്ടെത്താമെന്നുള്ള നിഗമനത്തില്‍ എത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. ലോസ്ആഞ്ജലീസിലെ സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

മറവിരോഗം കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കാലങ്ങളായി ഗവേഷകര്‍ പഠനം നടത്തുകയാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുകയും മരണമടയുകയും ചെയ്ത 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ഗവേഷകര്‍ വിലയിരുത്തലില്‍ എത്തിയത്. സാധാരണ കോഗ്‌നിറ്റീവ് ഫങ്ഷന്‍ ഉള്ളവര്‍, അല്‍ഷിമേഴ്‌സിന്റെ ആദ്യകാല ലക്ഷണങ്ങള്‍ ഉള്ളവര്‍, അല്‍ഷിമേഴ്‌സിന്റെ അവസാനഘട്ടത്തില്‍ ഉള്ളവര്‍ എന്നിവരുടെ സാമ്പിളുകള്‍ പരസ്പരം താരതമ്യം ചെയ്തു. കോഗ്‌നിറ്റീവ് പ്രവര്‍ത്തനങ്ങള്‍ തകരാറിലായി തുടങ്ങുകയും അല്‍ഷിമേഴ്‌സ് രോഗമുള്ളവരുമായവ രോഗികളുടെ റെറ്റിനയില്‍ amyloid beta 42 എന്ന അല്‍ഷിമേഴ്‌സ് സാധ്യത വര്‍ധിപ്പിക്കുന്ന പ്രോട്ടീന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. കൂടാതെ microglia എന്ന അല്‍ഷിമേഴ്‌സ് സാധ്യത വര്‍ധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. അതിനാല്‍ റെറ്റിനല്‍ പരിശോധനകളിലൂടെ നേരത്തേ അല്‍ഷിമേഴ്‌സ് സാധ്യത കണ്ടെത്താമെന്ന് സാധൂകരിക്കുകയാണ് ഗവേഷകര്‍.

”മറവി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും മുമ്പുതന്നെ അല്‍ഷിമേഴ്‌സ് രോഗം മസ്തിഷ്‌കത്തില്‍ ആരംഭിച്ചിരിക്കും. നേരത്തേ തന്നെ ഡോക്ടര്‍മാര്‍ക്ക് ഈ രോഗത്തെ കണ്ടുപിടിക്കാനായാല്‍ രോഗികള്‍ക്ക് ജീവിതരീതിയില്‍ മാറ്റം വരുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഡയബറ്റിസ് പോലുള്ള അപകടസാഹചര്യങ്ങളെ പ്രതിരോധിക്കാനും കഴിയും”- അല്‍ഷിമേഴ്‌സ് പ്രിവന്റീവ് ന്യൂറോളജിസ്റ്റായ ഡോ.റിച്ചാര്‍ഡ് ഐസക്‌സണ്‍ പറഞ്ഞു. ”അല്‍ഷിമേഴ്‌സ് രോഗികളിലെ റെറ്റിനയില്‍ ഇത്തരത്തിലുള്ള ഉയര്‍ന്ന ടോക്‌സിക് പ്രോട്ടീനുകളുടെ സാന്നിധ്യം കണ്ടെത്തി”- റിസര്‍ച്ച് അസോസിയേറ്റായ ഡോ.യോസെഉ് കൊറോന്യോ പറഞ്ഞു. ലോകത്താകമാനം അഞ്ചു കോടി അല്‍ഷിമേഴ്സ് ബാധിതരുണ്ടെന്നാണ് കണക്ക്. Alzheimer’s and Related Disorders Society of India (ARSDI) യുടെ കണക്കില്‍ 2010-ല്‍ ഇന്ത്യയില്‍ 37 ലക്ഷത്തോളം ഡിമെന്‍ഷ്യ ബാധിതരുണ്ടെന്നും 2030 ഓടെ രോഗബാധിതര്‍ 76 ലക്ഷത്തോളമാകുമെന്നും പറയുന്നു.  ആക്റ്റ ന്യൂറോപതോളജിക്കാ എന്ന ജേര്‍ണലില്‍ കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.