Crime

കൈയില്‍നിന്ന് ലഘുഭക്ഷണം വാങ്ങിക്കഴിച്ചു; പിന്നാലെ മരുമകളെ 75 വയസ്സുള്ള ഭര്‍തൃപിതാവ് കുത്തിക്കൊലപ്പെടുത്തി

കൊല്‍ക്കത്ത: കുടുംബ വഴക്കിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ 40 കാരിയായ സ്ത്രീയെ 75 വയസ്സുള്ള അമ്മായിയപ്പന്‍ കുത്തിക്കൊലപ്പെടുത്തി. 75 കാരനായ ഗോപാല്‍ ബിശ്വാസാണ് പ്രതി. മുക്തി ബിശ്വാസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

മുക്തിയുമായി നല്ല ബന്ധത്തില്‍ അല്ലായിരുന്ന ഗോപാല്‍ ഏതാനും ദിവസം മുമ്പ് വാങ്ങിയ മൂര്‍ച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് ഗോപാലിന് മുക്തയോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു. ഭര്‍ത്താവ് ദേബു ബിശ്വാസ് ദീപാവലി ആഘോഷിക്കാന്‍ മകനുവേണ്ടി മെഴുകുതിരി വാങ്ങാന്‍ അടുത്തുള്ള കടയിലേക്ക് പോയ സമയത്തായിരുന്നു വൃദ്ധനായ പ്രതി കൃത്യം നടത്തിയത്. യുവതിയുടെ മുറിയില്‍ കയറി ഇയാള്‍ പലതവണ കുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

തിരികെ വന്നപ്പോള്‍ അവരുടെ മുറിയില്‍ നിന്ന് അസാധാരണമായ ശബ്ദം കേട്ടു. മകന്‍ ബഹളം വെക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മുറിയില്‍ കയറിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മുക്തിയെയാണ് കണ്ടത്.ഉടന്‍ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആയുധം വീടിന് പുറത്തേക്ക് എറിഞ്ഞ ഗോപാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് ഗോപല്‍ ആയുധം വാങ്ങിയിരുന്നു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ തെങ്ങ് വെട്ടാനാണെന്ന് പറഞ്ഞു. അതേസമയം മരണപ്പെടുന്നതിന് തൊട്ടുമുമ്പ് മുക്തി വിമുക്തഭടനായ പിതാവിന് ലഘുഭക്ഷണം നല്‍കിയിരുന്നു. സംഭവം നടക്കുമ്പോള്‍ ഇവരുടെ രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ സംഭവം പോലീസില്‍ അറിയിക്കുകയും പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു.