Sports

തഴഞ്ഞവര്‍ക്ക് ഷെഫാലിയുടെ മറുപടി; 11 സിക്‌സറുകളും 22 ബൗണ്ടറികളും, മൂന്ന് റണ്‍സിന് ഇരട്ടശതകം നഷ്ടമായി

ഫോം മങ്ങിയതിന്റെ പേരില്‍ തന്നെ ടീമില്‍ നിന്നും തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീമിലെ ഓപ്പണിംഗ് ബാറ്റര്‍ ഷഫാലി വര്‍മ്മ. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കുകയും വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന പരമ്പരയിലേക്ക് തിരിച്ചുവിളിച്ചതുമില്ല. ഇതിന് കിട്ടിയ അവസരത്തില്‍ താരം താന്‍ ഫോമിലാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

ഹരിയാനയ്ക്കെതിരായ ലീഗ് ഘട്ട മത്സരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹരിയാന ക്യാപ്റ്റന്‍ ചരിത്ര പുസ്തകത്തില്‍ തന്റെ പേര് രേഖപ്പെടുത്തി. സീനിയര്‍ വനിതാ ഏകദിന ട്രോഫിയുടെ ലീഗ് ഘട്ട മത്സരത്തില്‍ 115 പന്തില്‍ 197 റണ്‍സാണ് ഷഫാലി അടിച്ചുകൂട്ടിയത്. 11 സിക്സറുകളും 22 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഈ അവിസ്മരണീയമായ ഇന്നിങ്സ്.

വെറും മൂന്ന് റണ്‍സിന് ഇരട്ട സെഞ്ച്വറി നേടുന്നതില്‍ പരാജയപ്പെട്ട ഷഫാലി ഒരു വലിയ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ഒരു ലിസ്റ്റ് എ ഗെയിമില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ വനിതാബാറ്ററായി മാറുകയും ചെയ്തു. വനിതകളുടെ ലിസ്റ്റ് എ ഗെയിമില്‍ ഒരു ഇന്നിംഗ്സില്‍ 10 സിക്സറുകളിലധികം അടിച്ച ഏക ഇന്ത്യക്കാരി എന്ന നേട്ടവും മറ്റാര്‍ക്കുമല്ല. അതേസമയം മുമ്പ് 2024-ന്റെ തുടക്കത്തില്‍ ഇന്റര്‍ സോണല്‍ ഏകദിന മത്സരത്തില്‍ നോര്‍ത്ത് സോണ്‍ വനിതകള്‍ക്കായി ഒമ്പത് സിക്സറുകളാണ് പറത്തിയത്.

ഷഫാലിയുടെ മികവില്‍ ഹരിയാന ബോര്‍ഡില്‍ 389/5 എന്ന കൂറ്റന്‍ സ്‌കോര്‍ രേഖപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം തന്നെ ടീമിലേക്ക് തിരികെയെത്തിക്കുമെന്ന പ്രതീക്ഷയിലാണ് താരം. 2019-ല്‍ അരങ്ങേറ്റം കുറിച്ച ശേഷം 5 ടെസ്റ്റുകളും 29 ഏകദിനങ്ങളും 85 ടി20 മത്സരങ്ങളും അവര്‍ കളിച്ചിട്ടുണ്ട്.