യാത്രക്കാരുമായി മണിക്കൂറുകളോളം പറക്കുകയും ഒടുവില്‍ വിമാനം അപകടത്തില്‍ പെടുകയും യാത്രക്കാരെല്ലാം മരണമടയുകയും ചെയ്ത ഹീലിയോസ് എയര്‍വേസ് ഫ്‌ലൈറ്റ് 522 നെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചരിത്രത്തില്‍ പ്രേതവിമാനം എന്ന് വിളിക്കപ്പെട്ട ഈ വിമാനം ഇരുപത് വര്‍ഷം മുമ്പ്, സൈപ്രസില്‍ നിന്ന് ഏഥന്‍സിലേക്കാണ് അവസാനമായി പറന്നത്. ടേക്ക് ഓഫ് ചെയ്തയുടനെ, ഒരാള്‍ ഒഴികെ എല്ലാവരും ബോധരഹിതരായി. വിമാനം ഓട്ടോപൈലറ്റിലാണ് പിന്നീട് പറന്നത്. കുറച്ച് മണിക്കൂറുകളോളം പറന്നിട്ട് ഒരു കുന്നിലേക്ക് ഇടിച്ചുകയറി എല്ലാവരും മരിച്ചു.
2005 ഓഗസ്റ്റിലെ ഒരു പ്രഭാതത്തില്‍, സൈപ്രസില്‍ നിന്ന് ഏഥന്‍സിലേക്കുള്ള ഒരു പതിവ് ഫ്‌ലൈറ്റ് എന്ന നിലയില്‍ ആരംഭിച്ചത് വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറി. ഫ്‌ലൈറ്റ് നമ്പര്‍ 522, ഒരു ബോയിംഗ് 737- , സൈപ്രസിലെ ലാര്‍നാക്ക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2005 ഓഗസ്റ്റ് 14 ന് പ്രാദേശിക സമയം രാവിലെ 9:07 ന് പുറപ്പെട്ടു. വിമാനം യാത്രതുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍, എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തില്‍ ഒരു പ്രശ്‌നം ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ നിര്‍ണായകമായ മറ്റൊരു പ്രശ്‌നം ഉണ്ടായിരുന്നു: പ്രീ-ഫ്‌ലൈറ്റ് ചെക്കിംഗ് സമയത്ത് ക്യാബിന്‍ പ്രഷറൈസേഷന്‍ സിസ്റ്റം മാനുവല്‍ മോഡിലായിരുന്നു.

വിമാനം ഉയരുമ്പോള്‍, വിമാനത്തിലെ ഓക്‌സിജന്‍ കുറയുകയും, ഇത് എല്ലാ യാത്രക്കാര്‍ക്കും ഹൈപ്പോക്‌സിയ അനുഭവപ്പെടുന്നതിലേക്ക് നയിച്ചു. ഇത് തലച്ചോറിന് ഓക്‌സിജന്‍ ലഭിക്കാത്ത അപകടകരമായ അവസ്ഥ സൃഷ്ടിച്ചു. പൈലറ്റുമാര്‍ക്കും യാത്രക്കാര്‍ക്കും പതുക്കെ ബോധം നഷ്ടപ്പെട്ടു. വിമാനം ഈ സമയത്ത് 24,000 അടി ഉയരത്തില്‍ ആയിരുന്നു. ഏഥന്‍സിന് മുകളില്‍ അത് വട്ടമിട്ടുപറന്ന് അടുത്ത രണ്ട് മണിക്കൂര്‍ അവിടെ തുടര്‍ന്നു. എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍, എന്തു സംഭവിച്ചു എന്ന് പരിശോധിക്കാന്‍ രണ്ട് ഗ്രീക്ക് യുദ്ധവിമാനങ്ങള്‍ അയച്ചു.
ഫൈറ്റര്‍ പൈലറ്റുമാര്‍ ഏഥന്‍സിന് സമീപം വിമാനം കണ്ടെത്തിയപ്പോള്‍ അവര്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ക്യാപ്റ്റന്റെ സീറ്റ് ശൂന്യമായിരുന്നു . കോ-പൈലറ്റ് കണ്ട്രോള് സിസ്റ്റത്തിന്റെ മുകളിലൂടെ ചരിഞ്ഞുകിടക്കുന്നു. ഓക്‌സിജന്‍ മാസ്‌കുകള്‍ സീലിംഗില്‍ വിചിത്രമായി തൂങ്ങിക്കിടന്നു. ഭീകരാക്രമണമാണെന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ താമസിയാതെ, വിമാനത്തിനുള്ളില്‍ ഒരാള്‍ മാത്രം നീങ്ങുന്നത് അവര്‍ കണ്ടു. ആന്‍ഡ്രിയാസ് പ്രോഡ്രോമോ എന്ന ഫ്‌ലൈറ്റ് അറ്റന്‍ഡന്റായിരുന്നു അത്. പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സപ്ളൈ ഉപയോഗിച്ചതിനാല്‍ ഭാഗിക ബോധം അയാള്‍ക്കുണ്ടായിരുന്നു.
ഇയാള്‍ക്ക് വിമാനം പറത്താന്‍ അറിയില്ലായിരുന്നുവെങ്കിലും അവസാന വീരോചിതമായ ശ്രമത്തിന്റെ അവസാനം അയാള്‍ കോക്പിറ്റില്‍ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ സമയം ഏറെ വൈകിയിരുന്നു. എങ്ങനെയോ, അദ്ദേഹം വിമാനം ഏഥന്‍സ് നഗരത്തില്‍ നിന്ന് മാറ്റി. ഏകദേശം മൂന്ന് മണിക്കൂര്‍ വായുവില്‍ പറന്നതിന് ശേഷം ഉച്ചയ്ക്ക് 12:04ന്, ഇന്ധനം തീര്‍ന്ന ഫ്‌ലൈറ്റ് 522 ഏഥന്‍സിന് വടക്കുള്ള ഗ്രാമാറ്റിക്കോ ഗ്രാമത്തിന് സമീപമുള്ള ഒരു കുന്നിലേയ്ക്ക് ഇടിച്ചിറങ്ങി. ആഘാതത്തില്‍ വിമാനത്തിലെ 115 യാത്രക്കാരും 6 ജീവനക്കാരും മരിച്ചു.
ഗ്രീക്ക് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഏവിയേഷന്‍ സേഫ്റ്റി ബോര്‍ഡ് നടത്തിയ ഔദ്യോഗിക അന്വേഷണത്തില്‍ മനുഷ്യ പിഴവും മെക്കാനിക്കല്‍ തകരാറും ചേര്‍ന്ന് അപകടകരമായ സാഹചര്യം സൃഷ്ടിച്ചതായി കണ്ടെത്തി. പ്രഷറൈസേഷന്‍ സിസ്റ്റം മാനുവല്‍ മോഡിലായിരുന്നു. ഒരുപക്ഷേ മെയിന്റനന്‍സ് ചെക്കിന് ശേഷം, ടേക്ക്ഓഫ് സമയത്ത് അത് ശ്രദ്ധിക്കുന്നതിലും ശരിയാക്കുന്നതിലും ജീവനക്കാര്‍ പരാജയപ്പെട്ടു. സൈപ്രസില്‍ നിന്നുള്ളവരായിരുന്നു മിക്ക യാത്രികരും. കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ 91 പേര്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയവരായിരുന്നു.




