Crime

കുഞ്ഞ് നിര്‍ത്താതെ കരഞ്ഞ് ശല്യം ചെയ്തു; മുത്തച്ഛന്‍ അരിവാളിന് വെട്ടിക്കൊന്നു, തടയാന്‍ വന്ന മരുമകളെയും

സീതാപ്പൂര്‍: തുടര്‍ച്ചയായി കരഞ്ഞ് ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് രണ്ടു വയസ്സുള്ള കൊച്ചുമകനെയും മകന്റെ ഭാര്യയെയും 55 കാരന്‍ അരിവാളിന് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുടിയാകാലന്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ കമല്‍കാന്ത് എന്നയാളാണ് ക്രൂരകൃത്യം നടത്തിയത്. ഇയാളെ പിന്നീട് കൊലപാതകക്കുറ്റത്തിന് പോലീസ് അറസ്റ്റ്‌ചെയ്തു.

കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് ശല്യം സഹിക്കാന്‍ കഴിയാതെയാണ് കൊലപാതകം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. രണ്ടുവയസ്സുള്ള കുട്ടി കരച്ചില്‍ നിര്‍ത്താതെ വന്നതോടെ വീട്ടിലെ അരിവാള്‍ എടുത്ത് തന്റെ മകന്റെ മകനായ ആയുഷിനെ വെട്ടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെമരണമടയുകയും ചെയ്തു. മകനെ ഭര്‍ത്തൃപിതാവ് ആക്രമിക്കുന്നത് കണ്ട് തടയാന്‍ ഓടിയെത്തിയതായിരുന്നു മരുമകള്‍ ശിഖ. തുടര്‍ന്ന് ഇവരേയും കമല്‍കാന്ത് ക്രൂരമായി ആക്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ശിഖയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവരും മരണത്തിന് കീഴടങ്ങി. കമല്‍കാന്തിനെ സ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ആയുഷിന്റെ മുത്തശ്ശി സ്ഥലത്ത് ഇല്ലായിരുന്നു. ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം കണ്ടത്. ഇവരുടെ മകന്‍ പഞ്ചാബില്‍ ജോലിക്ക് പോയിരിക്കുകയാണ്. അതുകൊണ്ടു തന്നെ വീട്ടില്‍ ഇവര്‍ നാലുപേരുമാണ് താമസം. അതേസമയം കമല്‍കാന്ത് മാനസീക വെല്ലുവിളി നേരിടുന്നയാളാണെന്ന് റിപ്പോര്‍ട്ടുണ്ട്.