Featured The Origin Story

മാഡം ഭികാജി കാമ, വിദേശത്ത് ത്രിവര്‍ണ്ണപതാക ഉയര്‍ത്തിയ ആദ്യ ഇന്ത്യക്കാരി, ലോകം ആദ്യം സല്യൂട്ട് നല്‍കിയ, ദേശീയപതാകയുടെ ആദ്യമാതൃക

ആര്‍കെ പുരത്തിന് സമീപം നിങ്ങള്‍ എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, ഭികാജി കാമ പ്ലേസ് എന്ന ബോര്‍ഡ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ജനപ്രിയ പ്രദേശമാണിത്, പക്ഷേ ഇത് സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളുള്ള ഒരു വാണിജ്യ കേന്ദ്രം മാത്രമല്ല. മാഡം ഭികാജി റുസ്തം കാമയെന്ന വനിതാ സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ആദ്യത്തെ ഇന്ത്യക്കാരിയായ അവര്‍ 1936 ഓഗസ്റ്റ് 13നായിരുന്നു മരണമടഞ്ഞത്. 1907 ഓഗസ്റ്റ് 21 ന് ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ട് നഗരത്തില്‍, ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മാഡം ഭികാജി കാമ ഇന്ത്യയുടെ പതാക ഉയര്‍ത്തിയത്. നേതാക്കള്‍, ചിന്തകര്‍, പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ആയിരത്തിലധികം പ്രതിനിധികളില്‍ ഒരാളായി പരമ്പരാഗത പാര്‍സി സാരി ധരിച്ച അവരുടെ ബാഗില്‍ ത്രിവര്‍ണ്ണ പതാകയും ഉണ്ടായിരുന്നു.

ഇന്ത്യയുടെ ദേശീയ പതാകയുടെ ആദ്യ പതിപ്പായിരുന്നു. അന്നത്തെ പതാക പച്ച, കാവി, ചുവപ്പ് നിറങ്ങളായിരുന്നു. പതാക പുറത്തെടുക്കുമ്പോള്‍ അവര്‍ ഉറച്ചു പറഞ്ഞു. ഇത് സ്വതന്ത്ര ഇന്ത്യയുടെ പതാകയാണ്. എല്ലാ മാന്യന്മാരോടും എഴുന്നേറ്റ് പതാകയെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹാള്‍ ഒരു നിമിഷം നിശബ്ദമായി, പിന്നീട്, ഒരുപക്ഷേ അവളുടെ ബോധ്യത്തില്‍ വികാരഭരിതരായി, ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ദാഹവും, കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ള അതിന്റെ കഷ്ടപ്പാടുകളും, അവിടുത്തെ ജനങ്ങളുടെ ധൈര്യവും ലോകം കണ്ട നിമിഷമായിരുന്നു. സ്റ്റുട്ട്ഗാര്‍ട്ടില്‍ ഉയര്‍ത്തിയ പതാക പിന്നീട് 1947-ല്‍ ഇന്ത്യ അംഗീകരിച്ച ദേശീയ പതാകയ്ക്ക് പ്രചോദനമായി. മാഡം ഭികാജി കാമ അന്നുയര്‍ത്തിയ പതാക പിന്നീട് ഇന്ദുലാല്‍ യാഗ്നിക് ഇന്ത്യയിലേക്ക് കടത്തിവിട്ടു. ഇപ്പോള്‍ പൂനെയിലെ മറാത്ത, കേസരി ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു. 1861 സെപ്റ്റംബര്‍ 24 ന് ബോംബെയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തില്‍ ജനിച്ച ഭിക്കാജി, ബഹുമാന്യനായ വ്യാപാരിയും മനുഷ്യസ്‌നേഹിയുമായ സൊറാബ്ജി ഫ്രാംജി പട്ടേലിന്റെ മകളായിരുന്നു.

1885-ല്‍, ധനികനായ അഭിഭാഷകനായ റുസ്തംജി കാമയെ അവര്‍ വിവാഹം കഴിച്ചു. എന്നാല്‍ അവരുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ തമ്മില്‍ രൂക്ഷമായി ഏറ്റുമുട്ടി, അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തെ പ്രശംസിച്ചു, അവര്‍ ഇന്ത്യയെ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു ഭിക്കാജിയുടെ പക്ഷം . വിവാഹജീവിതം അസന്തുഷ്ടമായി മാറി, ഭിക്കാജി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സ്വയം സമര്‍പ്പിച്ചു. 1896-ല്‍ ബോംബെയില്‍ ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍, രോഗികളെ ശുശ്രൂഷിക്കുന്നതിനായി ജീവന്‍ പണയപ്പെടുത്തി അവര്‍ അക്ഷീണം സന്നദ്ധസേവനം നടത്തി.

അവള്‍ക്ക് രോഗം പിടിപെട്ടുവെങ്കിലും അതിനെ അതിജീവിച്ചു, പക്ഷേ അവളുടെ ആരോഗ്യം ദുര്‍ബലമായി. ചികിത്സയ്ക്കായി യൂറോപ്പിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചു, 1902-ല്‍ അവള്‍ ലണ്ടനിലേക്ക് പോയി. ഈ യാത്ര പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന പ്രവാസമായി മാറുമെന്ന് ഒരിക്കലും അവര്‍ കരുതിയില്ല. ലണ്ടനിലെത്തിയ ഭിക്കാജി ദാദാഭായ് നവറോജിയുമായി അടുത്തു പ്രവര്‍ത്തിക്കുകയും ശ്യാംജി കൃഷ്ണ വര്‍മ്മ, ലാലാ ഹര്‍ ദയാല്‍ തുടങ്ങിയ വിപ്ലവകാരികളെ കണ്ടുമുട്ടുകയും ചെയ്തു. ഹൈഡ് പാര്‍ക്കില്‍ വെച്ച് ഇന്ത്യയുടെ ലക്ഷ്യം വാദിച്ചുകൊണ്ട് അവര്‍ സംസാരിച്ചു.

ദേശീയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യാതെ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് അധികാരികള്‍ പറഞ്ഞപ്പോള്‍, അവര്‍ അത് പൂര്‍ണ്ണമായും നിരസിച്ചു. പകരം, അവര്‍ പാരീസിലേക്ക് താമസം മാറി. മറ്റ് നാടുകടത്തപ്പെട്ട ദേശസ്നേഹികളുമായി ചേര്‍ന്ന് പാരീസ് ഇന്ത്യന്‍ സൊസൈറ്റി സ്ഥാപിച്ചു. അവിടെ നിന്ന്, ബന്ദേ മാതരം, മദന്റെ തല്‍വാര്‍ തുടങ്ങിയ വിപ്ലവകരമായ പ്രസിദ്ധീകരണങ്ങള്‍ ആ​‍രംഭിക്കാന്‍ അവര്‍ സഹായിച്ചു. ബ്രിട്ടീഷ് വിലക്കുകള്‍ക്കിടയിലും അവ ഇന്ത്യയിലേക്ക് കടത്തിവിട്ടു.

അവര്‍ ഒരു ജീവിതകാലം മുഴുവന്‍ പ്രവാസത്തില്‍ ചെലവഴിച്ചു, മൂന്ന് പതിറ്റാണ്ടിലേറെയായി ഫ്രാന്‍സ് അവരുടെ താവളമായി മാറി. 1935-ല്‍ സ്ട്രോക്ക് ബാധിച്ച് തളര്‍ന്നുപോയതിനെത്തുടര്‍ന്ന്, ഭിക്കാജി ഇന്ത്യയിലേക്ക് മടങ്ങാന്‍ അപേക്ഷിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് ബ്രിട്ടീഷുകാര്‍ അവരുടെ അപേക്ഷ അംഗീകരിച്ചു. 33 വര്‍ഷത്തെ വിദേശവാസത്തിനുശേഷം അവര്‍ ബോംബെയില്‍ എത്തി, സ്വന്തം നാട് വീണ്ടും കാണണമെന്ന ആഗ്രഹം സഫലമാക്കി. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം, 74-ാം വയസ്സില്‍ അവര്‍ അന്തരിച്ചു, അവരുടെ സ്വത്തിന്റെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍ക്കായി അവാബായ് പെറ്റിറ്റ് അനാഥാലയത്തിന് വിട്ടുകൊടുത്തു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യ ഭികാജി കാമയെ ആദരിച്ചു, 1962 ല്‍ ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി, 1997 ല്‍ ഒരു കോസ്റ്റ് ഗാര്‍ഡ് കപ്പലിന് ഐസിജിഎസ് ഭികാജി കാമ എന്ന് പേരിട്ടു. അവരുടെ ആദരസൂചകമായി, ആര്‍കെ പുരത്തിന്റെ ഉപപ്രദേശത്തിനും അവരുടെ പേര് നല്‍കി.