പ്രണയബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് കാമുകിയെ മറക്കാൻ ആഹാരമോ വെള്ളമോ സ്മാർട്ട്ഫോണോ ഇല്ലാതെ ആറ് ദിവസം വനത്തിൽ അലഞ്ഞുതിരിഞ്ഞ യുവാവ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചാവിഷയമായി.
ഷിയോലിൻ എന്ന് പേരുള്ള യുവാവ് ജൂൺ 20-ന് താൻ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ നിന്ന് കാൽനടയായി യാത്ര തുടങ്ങി. അടുത്ത ദിവസം പുലർച്ചെ ഒരു മണിയോടെ ഡാലാങ് പർവത മേഖലയിലായിരുന്നു ഇയാളെ അവസാനമായി കണ്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഷിയോലിന്റെ ഇളയ സഹോദരൻ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ചോയിലെ യുഹാങ് ജില്ലയിലെ പോലീസിൽ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉദ്യോഗസ്ഥർ ഷിയോലിന്റെ ഫ്ലാറ്റ് ഒഴിഞ്ഞുകിടക്കുന്നതായും മൊബൈൽ ഫോൺ അവിടെ വെച്ചിരിക്കുന്നതായും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു.
സംഭവം കൂടുതൽ ദുരൂഹമായതോടെ, യുഹാങ് പോലീസ് 100-ലധികം ഉദ്യോഗസ്ഥരെയും പ്രാദേശിക താമസക്കാരെയും ഉൾപ്പെടുത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ, പോലീസ് നായ്ക്കളെയും ഡ്രോണുകളെയും സോണാർ ഉപകരണങ്ങളെയും വിന്യസിച്ചിട്ടും തിരച്ചിലിൽ ഫലമുണ്ടായില്ല.
ഒടുവിൽ ജൂൺ 26-നാണ് പോലീസിന് വഴിത്തിരിവുണ്ടായത്. ലിൻ’ആൻ ജില്ലയിലെ ഒരു പാർക്കിലെ സിസിടിവി ക്യാമറകളിൽ ഷിയോലിനെ കണ്ടെത്തി. പ്രാദേശിക അധികാരികൾക്ക് വിവരം നൽകുകയും ഷിയോലിനെ കണ്ടെത്തുകയും ചെയ്തു.
പ്രണയബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് വിഷാദത്തിലായിരുന്ന ഷിയോലിൻ മനസ്സിന് തെളിച്ചം ലഭിക്കാൻ മലകയറാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏകദേശം 40 കിലോമീറ്ററോളം ദൂരം മലമ്പാതകളിലൂടെ സഞ്ചരിച്ച ഇയാൾ കാട്ടുപഴങ്ങൾ ഭക്ഷിച്ചും മലയിലെ അരുവികളിൽ നിന്ന് വെള്ളം കുടിച്ചും ജീവിച്ചു.
“ഞങ്ങൾ അവനെ കണ്ടെത്തുമ്പോൾ അവന്റെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ആദ്യത്തെ മൂന്ന് ദിവസം അവൻ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്തില്ല. പിന്നീട് ശരീരം അവശനായപ്പോൾ അവൻ മലയിലെ നീരുറവകളിൽ നിന്ന് വെള്ളം കുടിക്കുകയും ഗ്രാമീണ വീടുകൾക്ക് സമീപത്ത് നിന്ന് ഭക്ഷണം കണ്ടെത്തുകയും ചെയ്തു” യുഹാങ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഡയറക്ടർ ഷു ലിലിയാങ് പറഞ്ഞു.




