Crime

‘ജെയ്‌നമ്മയെ തലക്കടിച്ച് കൊന്നു, ശരീരം കഷണങ്ങളാക്കി മുറിച്ച് കത്തിച്ചു’; നിർണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്

ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ അന്വേഷണ സംഘത്തിന്‌ നിര്‍ണയക വിവരങ്ങള്‍ ലഭിച്ചതായി സൂചന.
സെബാസ്‌ റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ സ്വീകരണ മുറിയില്‍ തലക്കടിച്ച്‌ ഇവരെ കൊലപെടുത്തിയെന്നാണ്‌ ക്രൈംബ്രാഞ്ചിന്‌ ലഭിച്ച വിവരം. തെറിച്ചു വീണ രക്‌തക്കറകളാണ്‌ കേസില്‍ നിര്‍ണായക തെളിവായത്‌.

സെബാസ്‌റ്റ്യനെ ചോദ്യം ചെയ്‌തതില്‍നിന്നും ലഭിച്ച തെളിവുകളുടെയും കൂടി അടിസ്‌ഥാനത്തിലാണ്‌ അന്വേഷണ സംഘം ഈ വിലയിരുത്തലുകളിലേക്ക്‌ എത്തിയത്‌. കൊലപാതകത്തിനു ശേഷം ശരീരം മുറിച്ചു കത്തിച്ചെന്ന സൂചനയും ലഭിച്ചിട്ടുണ്ട്‌.

ഇയാളുടെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്‌തസാന്നിധ്യം കണ്ടെത്തിയതും മൃതദേഹം മുറിച്ചതായ സൂചനയാണു നല്‍കുന്നത്‌. ശരീരഭാഗങ്ങള്‍ പല സ്‌ഥലങ്ങളിലായി മറവു ചെയ്‌തതായാണ്‌ സംശയിക്കുന്നത്‌. ഇയാളുടെ വീട്ടുവളപ്പില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങള്‍ കത്തി ക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും ജെയ്‌നമ്മയുടേതാണെന്ന നിഗമനത്തിലാണ്‌ അന്വേഷണ സംഘം.

ശരീരഭാഗങ്ങളുടെ ഡി.എന്‍.എ. പരിശോധനാ ഫലം ലഭിച്ചിട്ടില്ല. കത്തിക്കരിഞ്ഞ ചെറിയഎല്ലു കഷണങ്ങളാണ്‌ രണ്ടു ഘട്ടങ്ങ ളിലായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്‌. ഡി.എന്‍.എ. പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇതില്‍ വ്യക്‌തത വരുത്താനും കൂടുതല്‍ തെളിവുകള്‍ കണ്ടെ ത്താനുമാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.

ജെയ്‌നമ്മയെ കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡിലുള്ള സെബാസ്‌റ്റ്യനെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ സംസ്‌ഥാന ക്രൈംബ്രാഞ്ച്‌ നീക്കം നടത്തുന്നതിനിടെ ഇയാളെ ഇന്ന്‌ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് ഈ നീക്കം. ഇതിനായി അന്വേഷണത്തലവന്‍ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ അടുത്ത ദിവസം അപേക്ഷ നല്‍കും. ബിന്ദു പത്മനാഭന്‍ കേസുമായി ബന്ധപെട്ട വ്യാജരേഖ, തട്ടിപ്പു കേസുകളില്‍ വിചാരണയുടെ ഭാഗമായാണിത്‌. ​

ജെയ്‌നമ്മ കേസിലെ നിര്‍ണായക കണ്ടെത്തലുകളില്‍ സെബാസ്റ്റ്യന്റെ പങ്ക് തെളിഞ്ഞിരുന്നു. കൃത്യവും ആസൂത്രിതവുമായ നീക്കങ്ങളിലൂടെയാണ് ജെയ്‌നമ്മയുടെ കൊലപാതകത്തിൽ കേസന്വേഷിക്കുന്ന സംഘം നിര്‍ണായക തെളിവുകള്‍ കണ്ടെത്തി സെബാസ്റ്റ്യനെ കുടുക്കിയത്.