മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 12-ാം ക്ലാസ് പരീക്ഷയ്ക്കിടെ പരീക്ഷാഹാളിന് പുറത്തുനിന്ന് വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ തുണ്ടുകൾ കൈമാറിയ മാതാപിതാക്കളെയും ബന്ധുക്കളെയും ഡ്രോൺ ഉപയോഗിച്ച് പിടികൂടി. ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കിടെയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ക്ലാസ് മുറിയുടെ ജനലുകളിൽ തൂങ്ങിക്കിടന്ന് തുണ്ടുകൾ കൈമാറുന്ന ദൃശ്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണത്തിനായി പറത്തിയ ഡ്രോണിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ഡ്രോൺ അടുത്തെത്തുന്നത് കണ്ടതോടെ ആളുകൾ ചിതറിയോടുന്നത് ദൃശ്യങ്ങളിൽ കാണാം. പരീക്ഷാ ക്രമക്കേടുകൾ തടയാൻ കർശനമായ നടപടികളുടെ ഭാഗമായാണ് ഇത്തവണ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയത്.
മുമ്പ് 2015-ൽ ബിഹാറിൽ സ്കൂൾ കെട്ടിടത്തിന്റെ ഭിത്തികളിൽ വലിഞ്ഞുകയറി ബന്ധുക്കൾ വിദ്യാർഥികളെ സഹായിച്ച സംഭവം ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. അന്ന് ക്രമക്കേട് നടത്തിയ അഞ്ഞൂറിലധികം വിദ്യാർത്ഥികളെ പരീക്ഷയിൽ നിന്ന് പുറത്താക്കിയിരുന്നു. സമാനമായ രീതിയിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ മഹാരാഷ്ട്രയിലും ഉണ്ടായിരിക്കുന്നത്.




