ബിജ്‌നോർ: പത്ത് വർഷത്തോളം ഒരു വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരി വൃത്തിഹീനമായ പ്രവർത്തി ചെയ്തതിൻ്റെ പേരിൽ അറസ്റ്റിലായ സംഭവം നാട്ടുകാരെ ഞെട്ടിച്ചു. സമാന്ത്ര എന്ന യുവതിയാണ് തൻ്റെ തൊഴിലുടമയുടെ അടുക്കളയിൽ, ഗ്ലാസ്സിൽ മൂത്രമൊഴിച്ച് പാത്രങ്ങളിൽ തളിച്ചത്.
നാണക്കേടുണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടുജോലിക്കാരിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാരി രഹസ്യമായി വീഡിയോ റെക്കോർഡ് ചെയ്തപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ ആളുകൾക്കിടയിൽ വലിയ പ്രതിഷേധവും വെറുപ്പും ഉണ്ടാക്കി.
ഏകദേശം പത്ത് വർഷത്തോളമായി വീട്ടിൽ ജോലി ചെയ്യുന്ന, വിശ്വസ്തയും ആശ്രയിക്കാവുന്ന വ്യക്തിയുമായിട്ടാണ് യുവതിയെ വീട്ടുകാർ കണ്ടിരുന്നത്. എന്നാൽ അടുത്തിടെ അവളുടെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ അവളെ നിരീക്ഷിക്കാൻ തീരുമാനിച്ചു. ഒളിപ്പിച്ചുവെച്ച ക്യാമറയിൽ ഈ പ്രവർത്തി പതിഞ്ഞതോടെ, ഞെട്ടിപ്പോയ വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് നജീന പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയും പൊതു സമാധാനത്തിന് ഭംഗം വരുത്തിയതിനും പൊതുശല്യം ഉണ്ടാക്കിയതിനും കേസെടുക്കുകയും ചെയ്തു.
കോടതിയിൽ ഹാജരാക്കിയ യുവതി നിലവിൽ ജുഡീഷ്യൽ നടപടികൾ നേരിടുകയാണ്.
ഗാസിയാബാദിലും സമാനമായ സംഭവം
ബിജ്‌നോറിലെ ഈ സംഭവം കഴിഞ്ഞ വർഷം ഗാസിയാബാദിൽ നടന്ന സമാനമായ ഒരു സംഭവത്തെ ഓർമ്മിപ്പിക്കുന്നു. 2024 ഒക്ടോബറിൽ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ ഒരു വീട്ടിലെ കുടുംബാംഗങ്ങൾ തുടർച്ചയായി അസുഖബാധിതരായതിനെ തുടർന്ന്, വീട്ടുടമ അടുക്കളയിൽ രഹസ്യമായി ഒരു മൊബൈൽ ക്യാമറ വെച്ചു. ഒക്ടോബർ 14-ന്, വീട്ടുജോലിക്കാരി ഭക്ഷണത്തിൽ മൂത്രം കലർത്തുന്നത് ക്യാമറയിൽ പതിഞ്ഞു. തെളിവ് ലഭിച്ച ഉടൻ തന്നെ വീട്ടുടമ പോലീസിൽ പരാതി നൽകി. തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും നിയമപരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും ചെയ്തു.




