മഴ കനക്കുന്നതോടെ ഉറക്കമുള്ള രാത്രികളില്‍ കരുതിയിരിക്കുക. കള്ളന്‍മാര്‍ സജീവമാകുന്ന സമയമാണിത്. തിമര്‍ത്തു പെയ്യുന്ന മഴയില്‍ വീട്ടുകാര്‍ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വീഴുമ്പോഴാണ് കള്ളന്‍മാര്‍ എത്തുക. ഇതുകാരണം മഴക്കാലത്ത് നഗരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അപരിചിതമായ ശബ്ദങ്ങള്‍ മഴക്കാലത്ത് വീട്ടുകാര്‍ കേള്‍ക്കാത്തതാണ് കള്ളന്‍മാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.ഒച്ചവെച്ചാലും മഴയുടെ ശബ്ദത്തില്‍ അയല്‍വാസികളും കേള്‍ക്കില്ല.ഇടക്കിടെയുള്ള വൈദ്യുതിയുടെ ഒളിച്ചുകളിയും ഇവര്‍ക്ക് ഗുണം ചെയ്യുന്നു. മോഷ്ടാക്കളുടെ ഇഷ്‌ടനേരമായ പുലർച്ചെ രണ്ടുമുതൽ നാലു വരെ ചുറ്റും എന്തു നടന്നാലും കാണാൻ ആളുണ്ടാകില്ല. ആകാശം ഇടിഞ്ഞാലും അറിയില്ല.
പോലീസിന്റെ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ കവര്‍ച്ച നടന്നിട്ടുള്ളത്. മഴയുള്ള രാത്രികളാണ് കള്ളന്‍മാര്‍ ഇതിനുവേണ്ടി തെരഞ്ഞെടുക്കുന്നത്. വൈദ്യുതി തടസം, കത്താത്ത തെരുവു വിളക്കുകള്‍ എന്നിവ കവര്‍ച്ചക്കാര്‍ക്ക് അനുകൂലമായ ഘടകമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.മഴക്കാലത്ത് രാത്രികാല പട്രോളിംഗ് കൂടുതല്‍ ജാഗ്രവത്താക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വാഹന മോഷ്ടാക്കൾക്കും ഇതു കൊയ്ത്തുകാലമാണ്. ഗേറ്റ് തുറന്നു വാഹനം ഓടിച്ചു കൊണ്ടുപോയാലും ഉടമ അറിയാൻ മണിക്കൂർ പലതു കഴിയണം. പള്ളികളുടെയും അമ്പലങ്ങളുടെയും കാണിക്കവഞ്ചി തകർക്കുന്ന സംഭവം മഴക്കാലത്തു പതിവാണ്. ശബ്ദം പുറത്തുകേൾക്കില്ല എന്നതു തന്നെ കാരണം. എന്തും മോഷ്ടിക്കും.
മഴക്കാലം ലക്ഷ്യമാക്കി തമിഴ്നാട്ടിലെ തിരുട്ടുസംഘങ്ങൾ അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നു മോഷണസംഘങ്ങൾ കേരളത്തിലെത്തിയേക്കാമെന്നു പൊലീസ് മുന്നറിയിപ്പു തരുന്നു. മോഷണം നടത്തി ആവശ്യത്തിനു പണം കിട്ടുമ്പോൾ നാട്ടിലേക്കു മടങ്ങുകയാണു ചില സംഘങ്ങളുടെ പതിവ്. മഴക്കാലത്തു പ്രത്യേക പട്രോളിങ് ഏർപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.
മോഷണശ്രമം കാണുകയോ കേൾക്കുകയോ അറിയുകയോ, അതിന് ഇരയാവുകയോ ചെയ്താൽ പൊലീസിന്റെ കൺട്രോൾ റൂമിൽ വിളിക്കാം (നമ്പർ 112). സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെക്കുറിച്ചും ഈ നമ്പറിൽ വിവരം നൽകാം. കൂടാതെ നമ്മുടെ വീടിനു സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെയും എസ്ഐയുടെ മൊബൈൽ നമ്പറും മനഃപാഠമാക്കണം. മോഷണം നടന്നാൽ ഉടൻ പൊലീസിനെ അറിയിക്കണം.