ബംഗളുരുവിൽ ട്രാഫിക്കിനിടെ ഉണ്ടായ തർക്കത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ യുവതിയോട് ഒരു കാർ യാത്രക്കാരൻ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മൈസൂരു റോഡിലെ ഗോപാലൻ മാളിന് സമീപമാണ് സംഭവം. വീഡിയോയിൽ കാർ യാത്രക്കാരനായ യുവാവ് മറ്റൊരു കാറിൽ സഞ്ചരിക്കുന്ന യുവതിയോട് വാക്കേറ്റം നടത്തുകയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ആംഗ്യം കാണിക്കുന്നതുമാണ് കാണുന്നത്.
അക്ഷത രവികുമാറാണ് നടുറോഡിൽ നടന്ന ഏറ്റുമുട്ടലിന്റെ വീഡിയോ എക്‌സിൽ പങ്കിട്ടത്. “ബാംഗ്ലൂരിലെ വനിതാ ഡ്രൈവർമാർ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നു… ഇവിടെ ഒരാൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് യു-ടേൺ എടുക്കുന്നു അതും റെഡ് സിഗ്നലിൽ നിൽക്കുമ്പോൾ, ഇതൊക്കെ നാം കണ്ടില്ലന്നു നടിക്കണോ അതോ പ്രതികരിക്കണോ? എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ കാറിലിരിക്കുന്ന ഒരാൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിന് മുമ്പായി അക്ഷതയുമായി തർക്കത്തിലേർപ്പെടുന്നതാണ് കാണുന്നത്. തുടർന്ന് യുവതിയെ അധിക്ഷേപിക്കുന്ന തരത്തിൽ കാറിന്റെ വിൻഡോയിലൂടെ ഇയാൾ ആംഗ്യം കാണിക്കുകയും വണ്ടിയുമായി പോകുന്നതുമാണ് കാണുന്നത്. യുവതി തന്റെ കാറുമായി ഇയാൾക്ക് പിന്നാലെ പായുകയും അയാൾ യു ടേൺ എടുത്ത് രക്ഷപെട്ടോടുന്നതുമാണ് ഒടുവിൽ കാണുന്നത്.
ഏതായാലും യുവതിയുടെ പരാതിയെ തുടർന്ന് ചാമരാജ്പേട്ട് പോലീസ് പോസ്റ്റിനോട് പ്രതികരിക്കുകയും യുവാവിനെതിരെ നടപടി എടുക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. “മാഡം, ഞങ്ങൾ ചാമരാജ്പേട്ട് പോലീസാണ്. ഈ സംഭവം നടന്നത് ചാമരാജ്പേട്ട് PS പരിധിയിലാണ്, അതിനാൽ ഞങ്ങൾ ആവശ്യമായ നടപടിയെടുക്കും. കൂടുതൽ നടപടിക്കായി വിശദാംശങ്ങളും നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളും DM-ലേക്ക് അയയ്ക്കുക,” അവർ പറഞ്ഞു.
അടുത്തിടെ നടന്ന മറ്റൊരു സംഭവത്തിൽ, ബെംഗളൂരുവിലെ തിരക്കേറിയ റോഡിന് നടുവിൽ ഒരാൾ തന്റെ എസ്‌യുവി നിർത്തി വനിതാ ട്രാഫിക് പോലീസ് ഓഫീസറുമായി കടുത്ത തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇയാളുടെ പ്രവൃത്തി റോഡിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി മാറിയിരുന്നു. വീഡിയോ ഓൺലൈനിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കുകയും അദ്ദേഹത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തുകയും ചെയ്തു. ജനരോഷത്തോട് പ്രതികരിച്ച ബെംഗളൂരു പോലീസ്, വ്യക്തിക്കെതിരെ കേസെടുത്തതായി പിന്നീട് സ്ഥിരീകരിച്ചു.