Crime

ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കെ തര്‍ക്കം; ഏങ്ങണ്ടിയൂരിൽ കുത്തേറ്റ യുവാവ് മരിച്ചു; നാലു പേർ അറസ്റ്റിൽ

വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്ത പരിസരത്തെ ബന്ധുവീട്ടിൽ താമസിച്ചുവരുന്ന ഒളരിക്കര പുല്ലഴി വെള്ളപ്പറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ എട്ടേകാലിനായിരുന്നു അന്ത്യം.

അഞ്ചാം കല്ല് പടിഞ്ഞാറ് ശനിയാഴ്ച വൈകീട്ട് ആറേമുക്കാലിനായിരുന്നു ആക്രമണം.സംഭവത്തിൽ നാലു പേരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂർ പുത്തൻവിളയിൽ സുനിൽകുമാർ (35), ഏങ്ങണ്ടിയൂർ ഏത്തായ് സ്വദേശികളായ ഒളാട്ട് ജിഷ്ണുലാൽ(29),ചെമ്പൻ രാജേഷ്(34),ഒളാട്ട് ഷാജി(54) എന്നിവരാണ് അറസ്റ്റിലായത്..

മിഥുൻ ഉൾപ്പെടെ സുഹൃത്തുക്കൾ നാലുപേർ ഒന്നിച്ച് അഞ്ചാം കല്ലിലെ ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെ നേരത്തെ കണ്ടിട്ടുള്ള മറ്റൊരാളെ അറിയുമോയെന്ന ചോദ്യത്തിന് അറിയില്ലെന്ന് മിഥുൻ മോഹൻ മറുപടി പറഞ്ഞതാണ് തർക്കത്തിനിടയാക്കിയത്.തുടർന്ന് ശുചിമുറിക്ക് സമീപം വച്ച് ഇതേച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് ബൈക്കിൽ കടപ്പുറത്തേയ്ക്ക് പോയ മിഥുൻ മോഹനെ നാലംഗസംഘം ഓട്ടോയിൽ പിന്തുടർന്ന് അഞ്ചാം കല്ല് പടിഞ്ഞാറ് തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തർക്കത്തിനിടെ സംഘത്തിലെ സുനിൽകുമാർ കൈയിൽ കരുതിയിരുന്ന കത്തി മിഥുന്റെ വയറിൽ കുത്തിതാഴ്ത്തുകയായിരുന്നു.സനാതന. ആംബുലൻസ് പ്രവർത്തകർ മിഥുൻ മോഹനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരണം. പ്രതികളിൽ രണ്ടുപേരെ ആംബുലൻസ് ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്ന വ്യാജേന വാഹനത്തിൽ കയറ്റി പോലീസിനു കൈമാറുകയും മറ്റ് രണ്ടു പേരെ ഞായറാഴ്ച പുലർച്ചെ ഏങ്ങണ്ടിയൂരിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.