Health

ബോറടി മാറ്റാന്‍ റീലുകളും ഷോട്സുമൊക്കെ കാണുന്നവരാണോ നിങ്ങള്‍ ? ശ്രദ്ധേയമായി പുതിയ പഠനം

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചിലവഴിയ്ക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്‍സ്റ്റാഗ്രാമിലും, യൂട്യൂബിലുമൊക്കെ റീലുകളും ഷോട്സുമൊക്കെ കണ്ടാണ് പലരും ഒഴിവു സമയത്തെ ബോറടി മാറ്റുന്നത്. എന്നാല്‍ ഈ ശീലത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ബോറടി മാറ്റാന്‍ റീലുകളും ഷോട്സുമൊക്കെ കാണുന്നത് ശരിയ്ക്കും പറഞ്ഞാല്‍ ബോറടി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ടോറന്റോ സര്‍വകലാശാലയുടെ പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമല്ല നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇന്ന് നിരവധി ഷോര്‍ട്ട് വീഡിയോകള്‍ ലഭ്യമാണ്. ഇതില്‍ എല്ലാമൊന്നും താത്പര്യം ഉണര്‍ത്തുന്നതാകണമെന്നില്ല. ഇതിനാല്‍ സ്‌ക്രോള്‍ ചെയ്ത് ഇവ നിരന്തരം മാറ്റിക്കൊണ്ടിരിക്കാനുള്ള പ്രവണതയുണ്ടാകും. ഡിജിറ്റല്‍ സ്വിച്ചിങ് എന്നാണ് ഇതിന് പറയുന്ന പേര്. ഈ ഡിജിറ്റല്‍ സ്വിച്ചിങ് നമുക്കുള്ള ബോറടി കൂട്ടുകയാണ് ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇത് നമ്മുടെ സംതൃപ്തിയും ശ്രദ്ധയും കുറയ്ക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

1200 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. ബോറടി നമ്മുടെ ശ്രദ്ധയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതാണ് ഇതിന് കാരണം. ഏതെങ്കിലും ഒരു വീഡിയോയില്‍ നാം ശ്രദ്ധയര്‍പ്പിച്ചിരുന്നാല്‍ മാത്രമേ അതില്‍ എന്തെങ്കിലും അര്‍ത്ഥമുള്ളതായി നമുക്ക് തോന്നുകയുള്ളൂ. എന്നാല്‍ ഡിജിറ്റല്‍ സ്വിച്ചിങ് ഇതിനുള്ള അവസരം ഇല്ലാതാക്കുന്നു. ജേണല്‍ ഓഫ് എക്‌സ്പിരിമെന്റല്‍ സൈക്കോളജിയില്‍ ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോകള്‍ മാറി മാറി കാണുകയല്ല പകരം ഏതെങ്കിലും ഒരെണ്ണം ദീര്‍ഘനേരം കാണുകയാണ് ബോറടി മാറ്റാനുള്ള വഴിയെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പോസ്റ്റ് ഡോക്ടറല്‍ ഗവേഷക കാറ്റി ടാം പറയുന്നു.