Movie News

രഞ്ജിത്ത്, ഒടുവിലിനെ തല്ലാനുണ്ടായ കാരണം വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

വയോധികനായ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ ആറാം തമ്പുരാന്‍ എന്ന സിനിമയുടെ സെറ്റില്‍വെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്, തല്ലിയെന്ന നടനും നിര്‍മാതാവും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍.

ഇപ്പോഴിതാ അന്ന് രഞ്ജിത്ത്, ഒടുവിലിനെ തല്ലാനുണ്ടായ കാരണവും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്‌റഫിന്റെ വാക്കുകള്‍.

”സെറ്റില്‍വെച്ച് വൃദ്ധനും രോഗിയുമായ ഒരു മനുഷ്യനെ ഒരു സംവിധായകന്‍ അടിച്ച് നിലത്തിട്ടു എന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. നേരേ കമിഴ്ന്ന് വീണെന്നാണ് ഇന്നസെന്റ് പറഞ്ഞിട്ടുള്ളത്. അന്ന് ആളുകളെല്ലാം കരുതിയത് അത് തിലകനെയാണെന്നാണ്. ഒരാളുടെയും ചിന്തയില്‍ പോലും ഒടുവിലിന്റെ പേര് വന്നില്ല. സിനിമ മേഖലയുമായി ബന്ധപ്പെട്ട പലര്‍ക്കും അറിയുന്ന കാര്യമാണിത്. ഈ വെളിപ്പെടുത്തലിനു ശേഷം സിനിമാ മേഖലയില്‍ നിന്ന് പലരും വിളിച്ച് തങ്ങള്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റിലുണ്ടായിരുന്ന പലരും ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികളില്‍ പലതും.”

‘‘തല്ലാനുണ്ടായ കാരണമായി ഞാന്‍ വീഡിയോയില്‍ പറഞ്ഞത് ഒടുവില്‍ പറഞ്ഞ എന്തോ ഒരു തമാശ രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ല എന്നതാണ്. ആ കാരണം അന്ന് വിശദീകരിക്കേണ്ട കാര്യമില്ല എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. അവാര്‍ഡ് സിനിമകളെ കുറിച്ചുള്ള ഒരു ചര്‍ച്ചയാണ് രഞ്ജിത്തും ഒടുവിലും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമായത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വലിയ ആരാധകനാണ്. അടൂരിന്റെ സിനിമകളോട് വലിയ സ്‌നേഹവും ആരാധനയും ഉള്ളയാള്‍. ഈ ചര്‍ച്ച അവര്‍ തമ്മില്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെയില്ല, പിന്നീട് കേട്ടറിഞ്ഞതാണ് ഇക്കാര്യങ്ങള്‍. രഞ്ജിത്ത് അന്ന് അവാര്‍ഡ് പ്രതീക്ഷിച്ചുനില്‍ക്കുന്ന ഒരാളാണ്. ഇത്തരത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഒടുവില്‍ അടൂര്‍ ഗോപാലകൃഷ്ണനു വേണ്ടി വാദിച്ചതും അവാര്‍ഡ് ലഭിക്കേണ്ടത് അദ്ദേഹത്തിനാണെന്ന നിലപാടില്‍ ഉറച്ചുനിന്നതുമാണ് അടിയില്‍ കലാശിച്ചത്.” അഷ്‌റഫ് പറഞ്ഞു.