ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ബലൂണ്‍ പോലെ വീര്‍ത്ത ദേഹം, പേടിപ്പെടുത്തുന്ന മുഖം. ഒരു റഷ്യന്‍ മത്സ്യ തൊഴിലാളി പകര്‍ത്തിയ വീഡിയോ കണ്ട ആളുകള്‍ ഒന്നടങ്കം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഏലിയനാണോ എന്നായിരുന്നു പലവരുടെയും സംശയം. റോമന്‍ ഫെഡോര്‍ട്‌സോവ് എന്ന മത്സ്യബന്ധനത്തൊഴിലാളിയാണ് ഈ ചിത്രം ആദ്യമായി പകര്‍ത്തിയത്.
സമുദ്ര ജീവികളെ പകര്‍ത്തുന്നതില്‍ വൈദഗ്ധ്യം നേടിയ വ്യക്തികൂടിയാണ് ഫെഡോര്‍ട്‌സോവ് . 6 ലക്ഷത്തിലധികം ഫോളോവേഴ്‌സും ഇദ്ദേഹത്തിനുണ്ട്. മുമ്പ് വൂള്‍ഫ്ഫിഷ് തുടങ്ങി മത്സ്യങ്ങളെ അദ്ദേഹം പിടിച്ചിരുന്നു.
ഇക്കുറി ഫെഡോര്‍ട്‌സോവ് പിടികൂടിയ മത്സ്യത്തിന്റെ പേര് അപ്‌റ്റോസൈക്ലസ് വെന്റ്രികോസസ് എന്നാണ്.സ്മൂത്ത് ലംപ്ഫിഷ് സ്മൂത്ത് ലംപ്‌സക്കർ എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നു. ഈ മീന്‍ ആഴക്കടലിലാണ് കാണപ്പെടുന്നത്. 44 സെന്റിമീറ്റര്‍ വരെ നീളം വയ്ക്കുന്നതാണ് ഇവ. എന്നാല്‍ ഫെഡോര്‍ട്‌സോവ് പങ്കുവെച്ച ചിത്രത്തിലെ ജീവിയെ പോലെ വീര്‍ത്തുരുണ്ട രൂപമല്ല ലംപ്ഫിഷിനുള്ളത്.
ജലോപരിതലത്തിലേക്ക് പൊങ്ങിവന്നപ്പോഴുണ്ടായ മര്‍ദംമൂലമാണ് ഇതിന്റെ രൂപത്തില്‍ മാറ്റം വന്നതെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു.