ബാരാമതിയിൽ ബുധനാഴ്ച (2026 ജനുവരി 28) നടന്ന ദാരുണമായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു. വ്യോമയാന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ദീർഘമായ പട്ടികയിലേക്ക് പവാറിന്റെ പേരും ഇതോടെ ചേർക്കപ്പെട്ടു.
രാജ്യത്തെ പ്രമുഖ നേതാക്കളുടെ ജീവൻ കവരുന്ന ആദ്യത്തെ വിമാനാപകടമല്ല ഇത്. 1945 ഓഗസ്റ്റ് 18-ന് ഇന്നത്തെ തായ്‌വാനിൽ വെച്ചുണ്ടായ വിമാനാപകടത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്തരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പട്ടികയിലെ ആദ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവും അദ്ദേഹമായിരിക്കാം.
വ്യോമ ദുരന്തങ്ങളില്‍ വിടപറഞ്ഞ പ്രമുഖര്‍ ഇവരാണ്.
ഡോർജി ഖണ്ഡു അപകടം:
2011 ഏപ്രിൽ 30-ന് ഇന്ത്യ-ചൈന അതിർത്തിക്കടുത്തുള്ള തവാങ് ജില്ലയിൽ ഹെലികോപ്റ്റർ തകർന്ന് വീണാണ് ഡോർജി ഖണ്ഡു മരിച്ചത്. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ യാത്ര തിരിച്ച അദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് മലനിരകളിൽ നിന്ന് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
സഞ്‌ജയ് ഗാന്ധി (1980)
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മകനും അടിയന്തരാവസ്‌ഥ കാലഘട്ടത്തിലെ ശക്‌തനുമായിരുന്ന സഞ്‌ജയ് ഗാന്ധി 1980 ജൂണ്‍ 23ന് ഡല്‍ഹിയില്‍ വിമാനാപകടത്തില്‍ മരിച്ചു. 33 വയസായിരുന്നു അന്ന് അദ്ദേഹത്തിന്. സഫ്‌ദര്‍ജങ് വിമാനത്താവളത്തിന് സമീപം ഒരു ടെസ്‌റ്റ് ഫൈ്ലറ്റിനിടെ അദ്ദേഹം പറത്തിയ രണ്ട് സീറ്റര്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
മാധവ്‌റാവു സിന്ധ്യ (2001)
ഗ്വാളിയോര്‍ രാജകുടുംബാംഗവും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവുമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവ്‌റാവു സിന്ധ്യ 2001 സെപ്‌റ്റംബര്‍ 30ന് മരിച്ചു.
ഒരു രാഷ്‌ട്രീയ റാലിയെ അഭിസംബോധന ചെയ്യാന്‍ യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ചാര്‍ട്ടേഡ് വിമാനം ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു.
വിജയ് രൂപാണി (2025)
അഹമ്മദാബാദില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 7878 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫ് ചെയ്‌ത് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണ് മരിച്ച 241 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. ലണ്ടന്‍ ഗാറ്റ്വിക്ക് ലക്ഷ്യമിട്ട ഈ വിമാനം ഒരു മെഡിക്കല്‍ കോളജ് ഹോസ്‌റ്റല്‍ കോംപ്ലക്‌സിലാണ് വീണത്.
ജി.എം.സി. ബാലയോഗി (2002)
അന്നത്തെ ലോക്‌സഭാ സ്‌പീക്കറും മുതിര്‍ന്ന തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായിരുന്ന ഗാന്റി മോഹന്‍ ചന്ദ്ര ബാലയോഗി 2002 മാര്‍ച്ച് 3ന് ആന്ധ്രാപ്രദേശിലെ പശ്‌ചിമ ഗോദാവരി ജില്ലയില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് ഹെലികോപ്‌റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഗവർണർ സുരേന്ദ്ര നാഥ്: പഞ്ചാബ് ഗവർണർ സുരേന്ദ്ര നാഥ് 1994 ജൂലൈ 9-ന് ഹിമാചൽ പ്രദേശിൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചു. കുടുംബത്തോടൊപ്പം ഔദ്യോഗിക വിമാനത്തിൽ സഞ്ചരിക്കവെ മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം മലനിരകളിൽ തകരുകയായിരുന്നു.
വൈ.എസ്. രാജശേഖര റെഡ്‌ഡി (2009)
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്‌ഡി (വൈ.എസ്.ആര്‍.) 2009 സെപ്‌റ്റംബര്‍ 2ന് നല്ലാമല കുന്നുകളില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു. വലിയ തിരച്ചിലിന് ശേഷമാണ് അപകടസ്‌ഥലം കണ്ടെത്തിയത്.
ഒ.പി. ജിന്‍ഡാല്‍, സുരേന്ദര്‍ സിങ് (2005)
വ്യവസായിയും ഹരിയാന വൈദ്യുതി മന്ത്രിയുമായിരുന്ന ഒ.പി. ജിന്‍ഡാല്‍, മുന്‍ കേന്ദ്രമന്ത്രിയും മുന്‍ രാഷ്‌ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ മകനുമായ സുരേന്ദര്‍ സിങ് എന്നിവര്‍ 2005 മാര്‍ച്ച് 31ന് ഉത്തര്‍പ്രദേശിലെ സഹാരണപൂരില്‍ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു.
ഗുര്‍ണാം സിങ് (1973)
പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രി ഗുര്‍ണാം സിങ് 1973 മേയ് 31ന് ഡല്‍ഹിയിലുണ്ടായ വിമാനാപകടത്തിലാണു കൊല്ലപ്പെട്ടത്.
മറ്റ് പ്രമുഖ വ്യക്തികൾ
ഡോ. ഹോമി ജഹാംഗീർ ഭാഭ: ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവായ ഡോ. ഭാഭ 1966 ജനുവരി 24-ന് സ്വിസ് ആൽപ്‌സിലെ മോണ്ട് ബ്ലാങ്കിൽ വെച്ചുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ അന്തരിച്ചു.
ജനറൽ ബിപിൻ റാവത്ത്: ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ 8-ന് തമിഴ്‌നാട്ടിലെ കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.




