Crime

ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും കോടതി വെറുതേവിട്ടു

ചെങ്ങന്നൂര്‍: എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ കുത്തേറ്റു മരണപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതേവിട്ടു. 2012 ജൂലൈ 16 ന് നടന്ന സംഭവത്തില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 20 പേരായിരുന്നു പ്രതികള്‍. പ്രതികളെ വെറുതേ വിട്ട നടപടിയില്‍ നീതി തേടി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷനും എബിവിപിയും വ്യക്തമാക്കി.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധിച്ചത്. പ്രതികളായ 20 പേരില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. 2012 ജൂലൈ 16-ന് ചെങ്ങന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് വിശാല്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ആക്രമണത്തില്‍ എബിവിപി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും വിശാലിനെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് ഏഴ് പേര്‍ക്കും പരിക്കേറ്റിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രമധ്യേ പോപ്പുലര്‍ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് വിശാല്‍ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കി.

സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്ത ആയുധങ്ങളും കേസിലെ നിര്‍ണായക തെളിവുകളായി സമര്‍പ്പിച്ചിരുന്നു. വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീലിന് പോകുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതികരണം. കേസില്‍ പ്രോസിക്യൂഷന്‍ 55 സാക്ഷികളെയും 205 രേഖകളും കോടതിയില്‍ ഹാജരാക്കി. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഉള്‍പ്പെടെ മൂന്ന് ഡിവൈഎസ്പിമാരാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.