കുമളി ചെല്ലാര്‍ കോവിലിനടുത്ത് ശനിയാഴ്ച രാത്രി കടുക്കാസിറ്റിയില്‍ ഒരേകുഴിയില്‍ കുടുങ്ങിയ കടുവയും നായയും. ഒരു രാത്രി മുഴുവന്‍ ഇരുവരും ഒരുമിച്ചായിരുന്നുവെങ്കിലും നായയെ കടുവ ഉപദ്രവിച്ചില്ല. വനംവകുപ്പുദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടിവച്ചു കാട്ടിലേക്കയച്ചു. നായയെയും രക്ഷിച്ചു.
കൈയെത്തും അകലത്തിൽ ഇര ഉണ്ടായിട്ടും കൊല്ലാതെ കടുവയും തൊട്ടടുത്ത് ശത്രുവിനെ കണ്ടിട്ടും അനക്കമില്ലാതെ നായും കഴിഞ്ഞു. ഒടുവിൽ ഇരയുടെ കുര കടുവക്കും രക്ഷയായി. കടുവയും നായും മണിക്കൂറുകളോളം കുഴിയിൽ കിടന്നത് നാട്ടുകാർക്കും കൗതുകക്കാഴ്ചയായി. വയലിൽ കരോട്ട്, സണ്ണിയുടെ ഏലത്തോട്ടത്തിലെ 15 അടിയിലധികം ആഴമുള്ള കുഴിയിലാണ് നായും കടുവയും മണിക്കൂറുകളോളം കുടുങ്ങിയത്.
സ്ഥല ഉടമ അറിയിച്ചതിനെ തുടര്‍ന്നു പെരിയാര്‍ കടുവാസങ്കേതത്തിലെ ഉദ്യോഗസ്ഥര്‍ എത്തി മയക്ക് വെടിവച്ച് കടുവയെ കരയിലെത്തിച്ചു. പിന്നിട് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കൊണ്ടുപോയി തുറന്നു വിടുകയും ചെയ്തു. കടുക്കാ സിറ്റി വരെ കടുവയെത്തിയത് നാട്ടുകാര്‍ക്കിടയില്‍ ഭീതി ഉളവാക്കിയിരിക്കുന്നു. കടുവയാണോ ആദ്യം കഴിയില് വീണത് അതോ നായയാണോ എന്നതാണിപ്പോള്‍ സംസാരം.
കടുവയെ കണ്ട് ഭയന്നോടിയ നായയെ പിന്തുടരുന്നതിനിടെ കടുവയും കഴിയില് വീണതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. കടുവയ്ക്കൊപ്പം നായയെയും കരയ്ക്കെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ മറന്നില്ല.