ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു നടിയെന്നതിലുപരി വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് സീമ ജി നായര്‍. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസില്‍ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവര്‍ത്തനവുമായി സജീവമായ സീമ സ്നേഹ സീമ എന്ന പേരില്‍ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലൂടെ മനസ്സ് കൊണ്ടൊരു യാത്ര പോകുകയാണ് സീമ. അമ്മയ്ക്ക് ക്യാൻസർ വന്നത്, സാമൂഹിക നന്മകൾ ചെയ്യാൻ പ്രേരണ കിട്ടിയത്, ഇഷ്ടമല്ലാഞ്ഞിട്ടും അഭിനയ മേഖല തിരഞ്ഞെടുത്തത് എന്നിവയടക്കം വിശദമായി സീമ സംസാരിക്കുന്നുണ്ട്. ഇതിനിടയിൽ തന്നെ ഒഴിവാക്കി അഭിനയിപ്പിച്ച കാര്യവും സീമ പറയുന്നു.
നടിയായി മാറിയതിൽ ഇപ്പോൾ വിഷമമൊന്നും ഇല്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് മനസ്സ് തുറന്നു സീമ സംസാരിക്കുന്നത്. ” വിഷമം ഉണ്ട്. തീർച്ചയായും. എനിക്ക് വേറെ എന്തെങ്കിലും രീതിയിലുള്ള വേറെ മാർഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ജീവിത സാഹചര്യം ഉയർന്നതാണെങ്കിൽ, നല്ലൊരു ബിസിനസ് ഉണ്ടായിരുന്നെങ്കിൽ, അതുമല്ലെങ്കിൽ നല്ലൊരു വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്നേ ഇതു നിർത്തിയേനേം. എനിക്ക് നല്ല വിഷമം ഉണ്ട്. കാരണം എന്നോട് തുടക്കത്തിൽ ചോദിച്ചില്ലേ,’അർഹതപ്പെട്ട അംഗീകാരം കിട്ടുന്നുണ്ടോ’ എന്ന ചോദ്യം. ഇതൊരുപാടു പേർ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോഴും റീസന്റായും ഇക്കഴിഞ്ഞ ആഴ്ചയിൽ പോലും എന്നെ ചവിട്ടിതാഴ്ത്തി വേറെ ആർട്ടിസ്റ്റിനെ അഭിനയിപ്പിച്ച പ്രൊഡക്ഷൻ കണ്‍ട്രോളർമാരുണ്ട്. അതും എന്നെ ഫിക്സ് ചെയ്തു വച്ചിട്ട്. ഞാൻ കണ്‍ട്രോളരുടെ പേര് പറയുന്നില്ല… ” എന്നാണ് സീമ പറഞ്ഞത്.