Featured Lifestyle

കാലം മാറുന്നു, കാവലിനും മാറ്റം വേണ്ടേ? വീടുകള്‍ക്ക്‌ ഹൈടെക്‌ കാവല്‍

കാലം മാറുന്നതിനനുസരിച്ച്‌ കാവലിനും മാറ്റമുണ്ടാവണമെന്ന മുന്നറിയിപ്പാണ്‌ ന്യൂജന റേഷന്‍ കള്ളന്മാര്‍ നല്‍കുന്നത്‌. സംസ്‌ഥാനത്തൊട്ടാകെ ഇപ്പോള്‍ വലിയ വീടുകളിലെല്ലാം ഹൈടെക്‌ സുരക്ഷാ സംവിധാനങ്ങള്‍ വന്നുകഴിഞ്ഞു.

മീശമാധവന്‍മാരെയും റോബിന്‍ഹുഡ്‌മാരെയും പേടിച്ച്‌ വീടുകള്‍ക്ക്‌ നൂറോളം സുരക്ഷിത മുറകളാണ്‌ ഓരോരുത്തരും പയറ്റിക്കൊണ്ടിരിക്കുന്നത്‌. മോഷണത്തിന്റെ ഹൈടെക്‌ രാജാക്കന്‍മാരോട്‌ പിടിച്ചു നില്‍ക്കണമെങ്കില്‍ വീടുകളുടെ സുരക്ഷയും ഡിജിറ്റലാക്കണമെന്ന അവസ്‌ഥയാണ്‌ ഇപ്പോള്‍. പവര്‍ ഫെന്‍സ്‌, സിം ലോക്ക്‌ മോഡ്യൂള്‍, ബര്‍ഗ്ലര്‍ അലാറം, ഫയര്‍ അലാറം, വീഡിയോ ഡോര്‍ ഫോണ്‍, സര്‍വെയ്‌ലന്‍സ്‌ ക്യാമറ, ഓട്ടോമാറ്റിക്‌ ഡോര്‍, ബയോമെട്രിക്‌ സിസ്‌റ്റംസ്‌, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, ഗ്രൗണ്ട്‌ ഗാര്‍ഡ്‌ തുടങ്ങി നിരവധി ഹൈടെക്‌ സുരക്ഷാ ഉപകരണങ്ങള്‍ വീടുകളുടെ കണ്ണും കാതുമാകാന്‍ വിപണി നിറയുകയാണ്‌.

കള്ളന്മാര്‍ തോല്‍ക്കും

സ്വത്തിനും ജീവനും ഭീഷണിയായെത്തുന്ന കാപാലികന്മാരെ പേടിച്ച്‌ ഉറക്കം കളയാതെ മുറ്റത്തെത്തുന്ന അപരിചിതന്റെ ഓരോ നീക്കവും ലോകത്തിന്റെ ഏത്‌ കോണിലിരുന്നും നിരീക്ഷിക്കാനാവുന്ന ഉപകരണങ്ങള്‍ ഇപ്പോഴുണ്ട്‌. കോമ്പൗണ്ടിനുള്ളിലെ മുക്കും മൂലയും കാണാന്‍ സഹായിക്കുന്ന ന്യൂജന്‍ സുരക്ഷാ ഉപകരണങ്ങളിലൂടെ കള്ളന്റെ ഓരോ നീക്കവും കാണാന്‍ കഴിയും. കൂടാതെ തീ, പുക, വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌, പാചകവാതക ചോര്‍ച്ച എന്നിവയൊക്കെ അറിയിക്കും. വീടുകളിലും ഫ്‌ളാറ്റുകളിലും വില്ലകളിലും ഓഫീസുകളിലും മാളുകളിലുമെല്ലാം ഇത്തരം ഹൈടെക്ക്‌ സംവിധാനങ്ങളാണ്‌ ഉപയോഗിക്കുന്നത്‌.

പവര്‍ ഫെന്‍സ്‌

വീടിന്‌ ചുറ്റും 24 മണിക്കൂര്‍ സുരക്ഷയൊരുക്കാനുള്ള ‘പവര്‍ ഫെന്‍സ്‌’ ആണ്‌ ഹൈടെക്‌ സുരക്ഷയിലെ ന്യൂ ജനറേഷന്‍. ഗേറ്റിനും മതിലുകള്‍ക്കും മീതെ ഉയരുന്ന ഡിജിറ്റല്‍ വേലിയാണിത്‌. തൊട്ടാല്‍ ചെറിയ ഷോക്കേല്‍ക്കും, ഒപ്പം അലാറവും മുഴക്കും. വീട്ടുമുറ്റത്തേക്ക്‌ ഒരു പാമ്പ്‌ പോലും കടക്കില്ല. വീടിന്റെ എല്ലായിടത്തും ഒരേ സമയം ശ്രദ്ധിക്കാനാവാത്തത്‌ ഇത്തരം ഡിജിറ്റല്‍ വേലികളിലൂടെ തീര്‍ക്കാനാകും. ബാറ്ററി വോള്‍ട്ടില്‍ വൈദ്യുതി കടത്തിവിട്ടും ഇന്‍ഫ്രാ റെഡ്‌ ബീമുകള്‍ ഒരുക്കിയും ഡിജിറ്റല്‍ വേലി സ്‌ഥാപിച്ചുവരുന്നു.

സുരക്ഷയുടെ സെന്‍സര്‍

മുന്നിലെയും പിന്നിലെയും വാതിലിലും ജനാലകളിലും ഘടിപ്പിക്കുന്ന മാഗ്നറ്റിക്‌, മോഷന്‍ സെന്‍സറുകളും കണ്‍ട്രോള്‍ യൂണിറ്റും ചുരുങ്ങിയ നാള്‍കൊണ്ട്‌ പ്രചാരം നേടി. വെളിയിലുണ്ടാകുന്ന ചലനങ്ങളും പൊട്ടുന്ന ശബ്‌ദങ്ങളും ഗ്ലാസ്‌ ബ്രേക്ക്‌ സെന്‍സര്‍, സ്‌മോക്ക്‌ സെന്‍സര്‍, മാഗ്നറ്റിക്‌ കോണ്‍ടാക്‌റ്റ് ഡിറ്റക്‌ടര്‍, സുരക്ഷാ ചങ്ങല, ഓട്ടോമാറ്റിക്‌ മാഗ്നറ്റിക്‌ ലോക്ക്‌, പാനിക്‌ സ്വിച്ച്‌ തുടങ്ങിയ ഫങ്‌ഷനുകളിലൂടെ അറിഞ്ഞ്‌ അലാറം മുഴക്കുന്നവയാണിവ. ഇന്‍ഫ്രാറെഡ്‌ സെന്‍സറുകള്‍, മോഷന്‍ ഡിറ്റക്‌ട് സെന്‍സറുകള്‍ തുടങ്ങിയവയുമുണ്ട്‌. ഇന്‍ഫ്രാറെഡ്‌ ബീമിന്‌ കുറുകെ വന്നാല്‍ സെന്‍സര്‍ അലാറം മുഴക്കും.

പല ഭാഗങ്ങളിലായി സ്‌ഥാപിച്ചിരിക്കുന്ന സെന്‍സറുകളില്‍ നിന്ന്‌ സിഗ്നല്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്കയച്ചാണിത്‌ പ്രവര്‍ത്തിക്കുന്നത്‌. അലാറം മുഴക്കാനോ ഓട്ടോ ഡയലിങ്‌ സൗകര്യമാക്കാനോ കണ്‍ട്രോള്‍ യൂണിറ്റില്‍ സെറ്റ്‌ ചെയ്യാം. ടെലി മെസഞ്ചര്‍ വഴി പത്തോളം നമ്പറുകളിലേക്ക്‌ പ്രീ റക്കോഡഡ്‌ സന്ദേശമയയ്‌ക്കാനും കഴിയും. വീട്ടില്‍ നിന്നൊഴിഞ്ഞു കഴിയുന്നവര്‍ക്ക്‌ പോലീസിന്റെ നമ്പര്‍ ഇതില്‍ റെക്കോഡ്‌ ചെയ്യാം.

താങ്കള്‍ നിരീക്ഷണത്തിലാണ്‌

ക്ലോസ്‌ഡ് സര്‍ക്യൂട്ട്‌ ടെലിവിഷന്‍ ക്യാമറ (സി.സി.ടി.വി.), അനലോഗ്‌ഐ.പി. ക്യാമറ, സ്‌പീഡ്‌ ഡോം ക്യാമറ, നൈറ്റ്‌ വിഷന്‍ ക്യാമറ തുടങ്ങി നിരവധി സര്‍വെയ്‌ലന്‍സ്‌ ക്യാമറകള്‍ ഇപ്പോള്‍ ഓഫീസുകളിലും വീടുകളിലും ഉറപ്പിക്കുന്നുണ്ട്‌. ഔട്ട്‌ഡോര്‍ യൂണിറ്റായി ക്യാമറയും വീടിനുള്ളില്‍ മോണിറ്ററും അടങ്ങിയതാണിത്‌. പുറത്തെത്തുന്ന അപരിചിതരുടെ ചലനങ്ങള്‍ ഇത്തരം ക്യാമറ വഴി റക്കോഡ്‌ ചെയ്യാനും ടി.വി, കമ്പ്യൂട്ടര്‍ തുടങ്ങിയവ വഴി കാണാനും കഴിയും. സാധാരണ ക്യാമറകളും റിസൊല്യൂഷന്‍ കൂടിയ ഡോം ക്യാമറ, ഐ.പി. ക്യാമറ തുടങ്ങിയവയും ലഭ്യമാണിപ്പോള്‍.സി.സി.ടി.വി.യെക്കാള്‍ വ്യക്‌തത ഐ.പി. ക്യാമറകള്‍ക്ക്‌ ഉണ്ടെന്നുള്ളത്‌ ഇവയുടെ ആവശ്യകത കൂട്ടുന്നു.

വീഡിയോ ഡോര്‍ ഫോണ്‍സ്‌

വാതില്‍ തുറക്കുമ്പോള്‍ അതിക്രമിച്ച്‌ കയറുന്ന സാഹചര്യങ്ങളാണ്‌ അധികവും നാം കേള്‍ക്കുന്നത്‌. വാതിലുകള്‍ തുറക്കാതെ സന്ദര്‍ശകനുമായി സംസാരിക്കാനുള്ള അവസരമൊരുക്കുന്നവയാണ്‌ വീഡിയോ ഡോര്‍ ഫോണ്‍സ്‌ (വി.ഡി.പി.). കോളിങ്‌ ബെല്ലിനോട്‌ ചേര്‍ത്തുവച്ച ക്യാമറഫോണ്‍ വഴി പുറത്ത്‌ നില്‍ക്കുന്ന ആളുമായി സംസാരിക്കാന്‍ ഇതിലൂടെ കഴിയും. മുറിയിലെ മോണിറ്ററിലൂടെ പുറത്തെ ആളുടെ ചലനങ്ങളും അവരുടെ ആവശ്യവും ഇതിലൂടെ അറിയാം.

വീട്‌ തുറക്കാന്‍ ഒരു കോള്‍

പുതിയതായി മാര്‍ക്കറ്റ്‌ കീഴടക്കിയവയാണ്‌ സിം മൊഡ്യൂള്‍ ലോക്കുകള്‍. സിം ഘടിപ്പിച്ച ലോക്കുകളാണ്‌ ഇതിലെ പ്രത്യേകത. മൊബൈലിലൂടെ ആ നമ്പറിലേക്ക്‌ വിളിച്ചാല്‍ മാത്രമേ ഡോര്‍ തുറക്കാനാകൂ. വിരലടയാളം വഴി തുറക്കാവുന്നതില്‍, വീട്ടുകാരുടെ വിരലടയാളം ആദ്യം പതിപ്പിക്കാറുണ്ട്‌. പാസ്‌വേഡ്‌ ലോക്കും ഇതില്‍ ഉപയോഗിക്കുന്നു. വീട്ടിലെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ക്കും അലമാരകള്‍ക്കും ഇത്തരം ലോക്കുകള്‍ പ്രചാരത്തിലായി വരുന്നു.

എല്ലാം ഒരു റിമോട്ടില്‍

വീട്ടില്‍ നടുമുറ്റം നിര്‍മിക്കുന്നത്‌ ഇപ്പോള്‍ ഫാഷനാണ്‌. കള്ളന്മാരെ ക്ഷണിച്ചുവരുത്തലാണിതെന്ന്‌ ആരും ഓര്‍ക്കാറില്ല. നടുമുറ്റം നിര്‍മിച്ചവര്‍ക്ക്‌ സഹായവുമായാണ്‌ ഓട്ടോ റൂഫ്‌ ഓപ്പണര്‍ വിപണിയിലെത്തിയിരിക്കുന്നത്‌. റിമോട്ട്‌ ഉപയോഗിച്ച്‌ തുറക്കാനും അടച്ചിടാനും ഇതിലൂടെ കഴിയും. ഇവ കൂടാതെ വീട്ടിലെ വാതിലുകള്‍ക്കും ഗേറ്റിനും ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്കും ഓട്ടോമാറ്റിക്‌ ഇലക്‌ട്രോണിക്‌ റിമോട്ടുകള്‍ വച്ചുപിടിപ്പിച്ചു വരുന്നുണ്ട്‌. വീടിന്‌ പുറത്തായിരുന്നാലും നെറ്റ്‌ കണക്‌ടിവിറ്റിയിലൂടെ എവിടെയിരുന്നും വീട്ടിലെ ഉപകരണങ്ങള്‍ നിര്‍ത്താനാകുമെന്നതും ഇതിന്റെ മേന്മയായി പറയുന്നു.

വിദേശത്തിരുന്ന്‌ നിയന്ത്രിക്കാം

ലോകം വിരല്‍ത്തുമ്പിലാണിപ്പോള്‍. എല്ലാം ഒരു സ്വിച്ചിലാക്കിയാല്‍ നന്ന്‌. അതുപോലെയാണ്‌ ഹോം ഓട്ടോമോഷന്‍ പ്രചാരത്തിലായത്‌. എന്‍.ആര്‍.ഐ മക്കളുടെ പ്രായമായ മാതാപിതാക്കള്‍ താമസിക്കുന്ന വീടുകളില്‍ ഹോം ഓട്ടോമോഷനിലൂടെയാണ്‌ നിയന്ത്രണം നടത്തുന്നത്‌. വീട്‌ മുഴുവന്‍ അവര്‍ക്ക്‌ വിദേശത്തിരുന്ന്‌ നിയന്ത്രിക്കാം. സ്‌പ്രിങ്കിളുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ ചെടി നനയ്‌ക്കാനും ജനല്‍ തുറക്കുന്നതിനും വിരികള്‍ നീക്കുന്നതിനുമൊക്കെ ഇതിലൂടെ സാധിക്കും. വീടുകളില്‍ സ്‌ഥാപിച്ച ക്യാമറകളിലൂടെയും ഇന്‍ഫ്രാ റെഡ്‌ സെന്‍സറുകളിലൂടെയും മൊത്തം നിയന്ത്രണം നടത്താം. ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍ത്തുന്നതിനും വേലക്കാരുടെയും മറ്റും ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇതിലൂടെ അവര്‍ക്കാകും. വീട്‌ അടയ്‌ക്കുന്നതിനും തുറക്കുന്നതിനും അവരുടെയടുത്തുള്ള സെന്‍സര്‍ റിമോട്ടുകളിലൂടെ കഴിയും.