Celebrity

ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ; 10500 സാരികള്‍, 28 കിലോ സ്വര്‍ണം; 9 ബയോപിക്കുകള്‍, പക്ഷേ…

ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയാരെന്ന് ചോദിച്ചാല്‍ നിങ്ങളുടെ ഉത്തരം ജൂഹിചൗള എന്നായിരിക്കും. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച്, ഇപ്പോള്‍ ബിസിനസുകാരിയായി മാറിയ ഈ അഭിനേത്രിയുടെ ആസ്തി 4600 കോടി രൂപയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നും മറ്റൊരു അഭിനേത്രിയും 1000 കോടി രൂപയില്‍ പോലും എത്തിയിട്ടില്ല.

എന്നാല്‍ രൂപയുടെ മൂല്യം കണക്കിലെടുക്കുകയാണെങ്കില്‍ അതിലും സമ്പന്നനായ ഒരു നടി ഇന്ത്യയിലുണ്ട്. സമ്പത്തിന് അതീതമായി ഒരു രാജകുടുംബത്തിന് സമാനമായ വസ്തുവകകള്‍ അവര്‍ക്കുണ്ടായിരുന്നു. തമിഴ് സിനിമയിലെ ഐക്കണും മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. തന്റെ കാലത്തെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ഒരു സിനിമാ ജീവിതത്തില്‍, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ മികച്ച വനിതാ താരമായിരുന്നു ജയലളിത.

ചില ബോളിവുഡ് ഹിറ്റുകളില്‍ പോലും പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നതിന് ശേഷം വന്‍ സമ്പാദ്യമാണ് ഉണ്ടാക്കിയത്. 1980-കളില്‍ ജയലളിത തന്റെ ഗുരുവായ എംജി രാമചന്ദ്രനെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ ചേര്‍ന്നു. രാജ്യസഭാ എംപിയായി ഒരു ടേം സേവനമനുഷ്ഠിച്ച ശേഷം, അവര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി, അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. അക്കാലത്ത് ജയലളിതയ്ക്കെതിരെ അഴിമതിയാരോപണങ്ങളും നേരിടേണ്ടിവന്നു, അവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

1997-ല്‍, ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ അവളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 188 കോടി രൂപയുടെ സ്വത്തായിരുന്നു. അതേസമയം 900 കോടി രൂപയുടെ ആസ്തി അവര്‍ സമ്പാദിച്ചതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. രൂപയുടെ മൂല്യം കണക്കിലെടുത്താല്‍, ഇന്നത്തെ കണക്ക് പ്രകാരം ഏകദേശം 5000 കോടി രൂപയുടെ മൂല്യം വരും. ഇത് ജൂഹി ചൗളയുടെ അപാരമായ സമ്പത്തിനേക്കാള്‍ കൂടുതലാണ്. അതിന് പുറമേ 750 ജോഡി പാദരക്ഷകള്‍, 800 കിലോ വെള്ളി, 28 കിലോ സ്വര്‍ണം എന്നിവയ്ക്കൊപ്പം 10,500 സാരികള്‍ ഉള്‍പ്പെടെ ജയലളിതയുടെ അവിശ്വസനീയമായ സമ്പത്ത് റെയ്ഡില്‍ കണ്ടെത്തി.

2016-ല്‍, അവരുടെ സമ്പത്തിനെക്കുറിച്ചുള്ള മറ്റൊരു അന്വേഷണത്തില്‍ 1250 കിലോ വെള്ളിയും 21 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. സിനിമയില്‍ തന്റെ കാലത്തെ മുന്‍നിര താരമായിരുന്ന ജയലളിത കത്തിനിന്ന ആ കാലത്തുതന്നെ സിനിമ ഉപേക്ഷിച്ചു. നടിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അനേകം സിനിമകളാണ് പുറത്തുവന്നത്. കുറഞ്ഞത് ഏഴ് ബയോപിക്കുകള്‍ എങ്കിലും പ്രഖ്യാപിക്കപ്പെട്ടു. ചിലത് രാഷ്ട്രീയ എതിര്‍പ്പിനെത്തുടര്‍ന്ന് റിലീസ് പോലും ചെയ്തില്ല.

ഐശ്വര്യ റായി അഭിനയിച്ച മണിരത്നത്തിന്റെ ഇരുവർ , രമ്യാ കൃഷ്ണൻ അവതരിപ്പിച്ച 2021ൽ ക്വീൻ എന്ന വെബ് സീരീസ് എന്നിവ ഇവയില്‍ ചിലതാണ്. എന്നാൽ കങ്കണ റണാവത്ത് അഭിനയിച്ച തലൈവി ആയിരുന്നു ജയലളലതയുടെ ആദ്യ ഔദ്യോഗിക ജീവചരിത്ര സിനിമ.

ഇവ കൂടാതെ, അതിൽ രാഗിണി ദ്വിവേദി അഭിനയിച്ച അമ്മ, അനുഷ്‌ക ഷെട്ടി അഭിനയിച്ച അമ്മ, ഐശ്വര്യ റായി അവതരിപ്പിക്കുന്ന തായ്, പുരട്ച്ചി തലൈവി, വിദ്യാ ബാലനൊപ്പം എഎൽ വിജയ്‌യുടെ പേരിടാത്ത സിനിമ എന്നിവയും ഉൾപ്പെടുന്നു. 2019 ൽ, ജയലളിതയുടെയും തോഴിയായ ശശികലയുടെയും ബന്ധം പറയുന്ന ശശിലത എന്ന ചിത്രം കാജോളും അമല പോളും പ്രധാന വേഷങ്ങളിൽ പ്രഖ്യാപിച്ചു. നിത്യ മേനോൻ അഭിനയിക്കാനിരുന്ന 2021ൽ ദി അയൺ ലേഡിയാണ് അവസാനമായി പ്രഖ്യാപിച്ച ജയലളിതയുടെ ബയോപിക് ചിത്രം. എന്നാൽ ഈ സിനിമയും വെളിച്ചം കണ്ടില്ല.