Celebrity

വിവാഹമോചനത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി ജയം രവിയുടെ മുന്‍ഭാര്യ ആരതി

ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു തമിഴ് സൂപ്പര്‍താരം ജയം രവി താനും ഭാര്യ ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ജയം രവിയുടെ ഈ പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിയ്ക്കുകയാണ് ആരതി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആരതി ഇക്കാര്യം വ്യക്തമാക്കിയിരിയ്ക്കുന്നത്. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രണ്ട് ദിവസം മുന്‍പ് ജയം രവി വിവാഹമോചന വാര്‍ത്ത പ്രഖ്യാപിച്ചത്.

തന്റെ സമ്മതമോ അറിവോ കൂടാതെയാണ് ജയം രവി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ആരതി പറയുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജയം രവി ശ്രമിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു. ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്ക് നേരെ സൈബര്‍ ആക്രമണം ശക്തമായതോടെയാണ് താന്‍ സംസാരിയ്ക്കാന്‍ തീരുമാനിച്ചതെന്ന് ആരതി പറയുന്നു. ഇപ്പോള്‍ തന്റെ പ്രാഥമിക പരിഗണന ആരവ്, അയാന്‍ എന്നീ രണ്ട് മക്കളുടെ കാര്യത്തിലാണെന്നും ആരതി പറയുന്നു. കഴിഞ്ഞ 18 വര്‍ഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതി.

” ഈയിടെയായി ഞാന്‍ എന്റെ ഭര്‍ത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ആ അവസരം നിഷേധിക്കപ്പെട്ടു. ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂര്‍ണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താല്‍പര്യത്തിന് വേണ്ടിയല്ല. വളരെ വേദനാജനകമായ ഈ അവസ്ഥയില്‍, പരസ്യമായി ഇതേക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്തി, എന്റെ പെരുമാറ്റത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങളെ ഞാന്‍ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട്.

ഒരു അമ്മയെന്ന നിലയില്‍, എന്റെ കുട്ടികളുടെ ക്ഷേമവും ഭാവിയുമാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ എന്റെ മക്കളെ വേദനിപ്പിക്കാന്‍ അനുവദിക്കില്ല. ഈ നുണകളെ നിഷേധിക്കേണ്ടത് എന്റെ പ്രാഥമികമായ കടമയാണ്. നിഷേധിക്കാത്ത നുണകള്‍ ഒടുവില്‍ സത്യമായി വിശ്വസിക്കപ്പെടും എന്നതുതന്നെയാണിതിന് കാരണം. ഈ ദുഷ്‌കരമായ സമയത്ത് എന്റെ കുട്ടികള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് ആവശ്യമായ ധൈര്യവും ധൈര്യവും നല്‍കുകയും ചെയ്യേണ്ടത് എന്റെ പ്രാഥമിക കടമയാണ്.” – ആരതി കുറിച്ചു.

താനും കുട്ടികളും ഈ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ വ്യക്തിപരമായ വികാരങ്ങളെ മാനിക്കാന്‍ താഴ്മയോടെ അപേക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *