Crime

അബദ്ധത്തില്‍ കമ്പനി 330 മടങ്ങ് ശമ്പളം നല്‍കി: കിട്ടിയ കോടികളുമായി ജീവനക്കാരന്‍ മുങ്ങി !

ചിലിയിലെ ഒരു കമ്പനി ജീവനക്കാരന്‍ വെറും ഭാഗ്യവാനല്ല, ബംബറടിച്ച ഭാഗ്യവാനാണ്. തനിക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ 330 ഇരട്ടി ശമ്പളമാണ് ഇയാള്‍ക്ക് ലഭിച്ചത്. അതായത് 500,000 ചിലിയന്‍ പെസോ (ഏകദേശം 46,000 രൂപ) എന്ന സ്ഥിരമായി കിട്ടിയിരുന്ന ശമ്പളത്തിനു പകരം 165,398,851 ചിലിയന്‍ പെസോകളാണ് (ഏകദേശം 1.5 കോടി രൂപ ) ഇയാള്‍ക്ക് ലഭിച്ചത്. കോള്‍ഡ് മീറ്റ്‌സ് നിര്‍മ്മാതാക്കളായ സിയാല്‍ അലിമെന്റോസ് എന്ന സ്ഥാപനത്തില ഡിസ്പാച്ച് അസിസ്റ്റന്റാണ് ഇയാള്‍.

അക്കൗണ്ടില്‍ പണം വന്നപ്പോള്‍ പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ തന്റെ വിതരണ കേന്ദ്രത്തിലെ ഡെപ്യൂട്ടി മാനേജരുടെ അടുത്ത് ചെന്ന് തനിക്ക് കിട്ടേണ്ട തുകയുടെ 330 ഇരട്ടി തുക കിട്ടിയെന്ന് അറിയിച്ചു. ഡെപ്യൂട്ടി മാനേജര്‍ തെറ്റ് സംബന്ധിച്ച് മാനവ വിഭവശേഷി വകുപ്പിനെ അറിയിച്ചു, അധിക പണം തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനുവേണ്ടി ജീവനക്കാരനോട് തന്റെ ബാങ്ക് സന്ദര്‍ശിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാല്‍ അടുത്ത ദിവസം ബാങ്കില്‍ പോകാമെന്ന് അയാള്‍ വാക്ക് നല്‍കിയിട്ടും പണം തിരികെ നല്‍കിയില്ല. തുടര്‍ന്ന് ജോലിക്കാരന്‍ തന്റെ അഭിഭാഷകന്‍ മുഖേന രാജിക്കത്ത് നല്‍കിയശേഷ മുങ്ങി. അതിനുശേഷം കമ്പനിക്ക് അയാളെക്കുറിച്ചു യാതൊരു വിവരവും കിട്ടിയില്ല.