Oddly News

യുഎസിനെ നടുക്കിയ ടൽസ കൂട്ടക്കൊല; ഓർമകളുമായി അതിജീവിത, ലെസിക്ക് 110-ാം ജന്മദിനം

അമേരിക്കയെ പിടിച്ചുകുലുക്കിയ ടല്‍സ കൂട്ടക്കൊലയെ അതിജീവിച്ചവരില്‍ ഇന്ന് ജീവിക്കുന്ന രണ്ട് പേരിലൊരാളാണ് ലെസി റാന്‍ഡില്‍. ഇപ്പോല്‍ തന്റെ 110-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ലെസി. ജന്മദിനാഘോത്തില്‍ കൊച്ചുമക്കളും ബന്ധുക്കളുമെല്ലാം പങ്കെടുത്തു. 1000 ഡോളര്‍ ജസ്റ്റിസ് ഫോര്‍ ഗ്രീന്‍വുഡ് ഫൗണ്ടേഷന്‍ സമ്മാനമായി നല്‍കി. അമേരിക്കയിയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ കുപ്രസിദ്ധമായ സംഭവങ്ങളിലൊന്നിന്റെ ജീവിക്കുന്ന ഓര്‍മപ്പെടുത്തലാണ് ലെസി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗ്രീന്‍വുഡ് എന്ന പ്രദേശത്ത് കറുത്തവര്‍ഗക്കാര്‍ താമസിച്ചുതുടങ്ങി . നഗരത്തിന്റെ തെക്കുവശത്ത് വെളുത്തവർഗക്കാരുടെ അധിവാസകേന്ദ്രമാണ്. അധിവാസകേന്ദ്രത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ഒരു റെയില്‍വേ ലൈന്‍ കടന്നുപോകുന്നു. ബ്ലാക്ക് വാള്‍ സ്ട്രീറ്റ് എന്ന പേരിലാണ് ഗ്രീൻവുഡ് അക്കാലത്ത് അറിയപ്പെട്ടിരുന്നത്. യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നടമാടിയ നഗ്‌നമായ വംശീയത കാരണം നിരവധി കറുത്തവര്‍ഗക്കാര്‍ ഗ്രീന്‍വുഡിലെത്തി തങ്ങളുടെ ജീവിതം കരുപ്പിടിച്ചു പോന്നു.

എന്നാല്‍ കറുത്തവര്‍ഗക്കാര്‍ നേരിട്ട പുരോഗതി വെളുത്തവര്‍ഗക്കാരുടെ മേഖലയെ പ്രകോപിപ്പിച്ചു. 1921 മേയ് 30ന് ഡിക് റോലന്‍ഡ് എന്ന കറുത്തവര്‍ഗക്കാരന്‍ വെളുത്തവര്‍ഗക്കാരിയായ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തടവിലായി. ഇതോടെ രണ്ട് കൂട്ടരും തമ്മില്‍ ഏറ്റുമുട്ടലായി. ആയുധങ്ങളുമായി അടുത്ത ദിവസം വെളുത്തവര്‍ഗക്കാരായ ഒരു സംഘം കലാപകാരികള്‍ ഗ്രീന്‍വുഡിലേക്ക് ഇരച്ചുകയറി. കൊള്ളയും കൊലയും നടത്തി. കെട്ടിടങ്ങള്‍ തീയിട്ടു. ഒടുവില്‍ ഗ്രീന്‍വുഡ് നശിച്ചു. നിരവധി പേര്‍ അഭയാര്‍ഥികളായി. വിമാനങ്ങളിലെത്തിച്ച ഡൈനമിറ്റുകൾ ഇവിടെ വിതറിയെന്നും ആരോപണങ്ങളുണ്ട്.

300ലധികം കറുത്തവര്‍ഗക്കാര്‍ അവിടെ കൊല്ലപ്പെട്ടു. ഇവരുടെ ശവശരീരങ്ങൾ നദികളിലെറിയുകയും കൂട്ടക്കുഴിമാടങ്ങളിൽ അടക്കുകയും ചെയ്തു. വൈകുന്നേരത്തോടെ ഒക്ലഹോമ ഗവര്‍ണര്‍ നഗരത്തില്‍ സൈനികനിയമം പ്രഖ്യാപിച്ചു. കലാപത്തില്‍ ഗ്രീന്‍വുഡിലെ പല സംരംഭകരുടെയും സ്ഥാപനങ്ങള്‍ നശിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍ അവര്‍ക്ക് റിട്ടേണുകള്‍ നല്‍കിയില്ല. യുഎസിന്റെ ചരിത്രപുസ്തകത്തില്‍ ഈ കലാപത്തിനും ഇപ്പോഴും വേണ്ടത്ര പ്രാമുഖ്യം ലഭിച്ചിട്ടില്ല..