യുവാക്കള്‍ ആഴ്ചയില്‍ 70മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഏറെ വിവാദമായെങ്കിലും പുതിയകാലത്തെ സംരംഭകരുടെ മനസ് പറയുന്നത് അതുതന്നെയാണ്. യുവാക്കളാകുമ്പോള്‍ പ്രത്യേകിച്ചും കൈമെയ്മറന്ന് ജോലി ചെയ്യണമെന്ന് ഏതൊരു തൊഴില്‍ദാതാവും ആഗ്രഹിക്കും .
തൊഴിലിടത്തില്‍ അല്‍പം കൂടുതല്‍ സമയം തൊഴിലെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതുണ്ടാന്ന സമ്മര്‍ദമാണ് പ്രശ്നം. എന്നാല്‍ ആഴ്ചയിൽ 52 മണിക്കൂറിലധികം ജോലി ചെയ്യുന്നത് തലച്ചോറിന്റെ ഘടനയിൽ മാറ്റം വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബുദ്ധി, ഓര്‍മ, വിവേകം, വികാരം തുടങ്ങി പലകാര്യങ്ങളെയും പണിയെടുക്കുന്ന സമയം സ്വാധീനിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
ഒക്യുപേഷണൽ & എൻവയോൺമെന്റൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് അമിതമായി ജോലിചെയ്യുന്നത് വ്യക്തിയെ മാനസികമായും ശാരീരികമായും ദോഷകരമായി ബാധിക്കുമെന്ന പരാമര്‍ശമുള്ളത്. ഇങ്ങനെ ജോലി ചെയ്യുന്ന വ്യക്തികളില്‍ പ്രകടമായ മാറ്റങ്ങള്‍
പിന്നീട് കാണാന്‍ കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ആഴ്ചയില്‍ 52 മണിക്കൂറോ അതില്‍ കൂടുതലോ സമയം ജോലി ചെയ്യുന്ന ആളുകളെ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഇതിൽ 32 പേർ എല്ലാ ആഴ്ചയും ദീർഘനേരം ജോലി ചെയ്യുന്നവരും, 78 പേർ സാധാരണ സമയം ജോലി ചെയ്യുന്നവരുമായിരുന്നു. തലച്ചോറിലെ മിഡിൽ ഫ്രന്റൽ ഗൈറസ് എന്ന ഭാഗത്തെയാണ് ഈ പ്രശ്നം ബാധിക്കുന്നത്.
അമിത ജോലിഭാരം ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും കാരണമാകും. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, അമിത ജോലിഭാരം ലോകമെമ്പാടുമായി പ്രതിവര്‍ഷം 8,00,000-ത്തിലധികം മരണങ്ങള്‍ക്കാണ് കാരണമാകുന്നത്.