Oddly News

ഭാര്യയെ 30 അടിനീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി ; ഭര്‍ത്താവ് കാണുമ്പോള്‍ കാലുകള്‍ വായില്‍നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയില്‍

ലോകത്ത് ഒരു ഭര്‍ത്താവിനും ഈ വിധിയുണ്ടായിട്ടുണ്ടാകില്ല. ഇനി ഉണ്ടാകുകയുമരുത്. ഭാര്യയെ കാണാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ ഭര്‍ത്താവ് കണ്ടെത്തിയത് ഭാര്യയെ ഒരു പടുകൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍. ഇന്തോനേഷ്യയില്‍ ഉണ്ടായ സംഭവത്തില്‍ പെരുമ്പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതും ഭാര്യയുടെ ചെരുപ്പ് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പാമ്പിനെ കൊന്ന് വയറ് കീറി നോക്കിയപ്പോള്‍ ഭാര്യയുടെ ചേതനയറ്റ ശരീരം കണ്ടെത്തുകയും ചെയ്തു.

ദക്ഷിണ സുലേവെസിയിലെ ലുവു റീജന്‍സിയില്‍ ജൂലൈ 2 ന് രാവിലെ നടന്ന സംഭവത്തില്‍ അഞ്ചുകുട്ടികളുടെ മാതാവും 36 കാരിയുമായ സിരിയാറ്റിയാണ് സംഭവത്തിലെ ഇര. ഇളയകുട്ടിക്ക് അസുഖമായതിനെ തുടര്‍ന്ന് കാട്ടില്‍ താമസിക്കുന്ന സഹോദരനുമായി നഗരത്തിലേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു സിരിയാറ്റി. കാട്ടിലൂടെ സഹോദരന്റെ വീട്ടിലേക്ക് വരുമ്പോള്‍ 30 അടി നീളമുള്ള പാമ്പ് സിരിയാറ്റിയെ കടിക്കുകയുമായിരുന്നു. ശേഷം ശരീരത്ത് ചുറ്റിവരിഞ്ഞു ഞെരിച്ചു കൊലപ്പെടുത്തി വിഴുങ്ങി്. വരുമെന്ന് വിളിച്ചു പറഞ്ഞിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സഹോദരി എത്താത്തത് എന്താണെന്നറിയാന്‍ അളിയന്‍ വിളിച്ചപ്പോള്‍ സിരിയാത്തിയുടെ ഭര്‍ത്താവ് അടിയാന്‍സയ്ക്ക് സംശയം തോന്നി. അയാള്‍ സിരിയാറ്റി പോയ വഴിയിലൂടെ തന്നെ പിന്തുരുകയും കുറേദൂരം ചെന്നപ്പോള്‍ സിരിയാറ്റിയുടെ ചെരുപ്പ് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് സമീപപ്രദേശങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചപ്പോള്‍ ഒരു കൂറ്റന്‍ പാമ്പ് വീര്‍ത്ത വയറോടെ വഴിയില്‍ ഏതാനും അടി മുന്നിലായി കിടക്കുന്നതും കണ്ടെത്തി. അടിയാന്‍സ ഒരു മരക്കഷ്ണം കണ്ടെത്തി പാമ്പിനെ തല്ലിക്കൊന്നു. അതിന് ശേഷം ഗ്രാമീണരെ മുഴുവന്‍ വിളിച്ചുകൊണ്ടു വന്ന് പാമ്പിന്റെ വയര്‍ കീറി സിരിയാറ്റിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിറ്റേന്ന് രാവിലെ മൃതദേഹം ആചാരപ്രകാരം സംസ്‌ക്കരിക്കുകയും ചെയ്തു. ചത്ത പാമ്പിനരികില്‍ ഗ്രാമീണര്‍ ചുറ്റും കൂടി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.

സഹോദരന്റെ വീട്ടില്‍ ചെന്ന് അവനേയും കൂട്ടി പട്ടണത്തില്‍ പോയി അസുഖബാധിതയായ മൂന്ന് വയസ്സുള്ള ഇളയ കുഞ്ഞിന് മരുന്നുവാങ്ങാനുള്ള ഉദ്ദേശത്തിലാണ് സിരിയാറ്റി കാടിനുള്ളിലെ സഹോദരന്റെ വീട്ടിലേക്ക് പോയതും ആപത്തില്‍ പെട്ടതും. വിളിച്ചുപറഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സഹോദരിയെ കാണാന്‍ കഴിയാതെ വന്നതോടെയാണ് സിരിയാറ്റിയുടെ സഹോദരന്‍ ഭര്‍ത്താവിനെ വിളിച്ചത്. കാടും പാമ്പുകള്‍ ഏറെയുള്ള സ്ഥലവുമായതിനാല്‍ പാമ്പു പിടിച്ചോ എന്ന് സംശയം തോന്നിയിരുന്നു. ഇരയെ അഞ്ചു മീറ്ററോളം വലിച്ചുകൊണ്ടുപോയാണ് പാമ്പ് വിഴുങ്ങിയത്.