Health

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതല്‍: കാരണം ഇതാകാം

മറ്റുള്ളവരെ അപേക്ഷിച്ച് ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗത്തിനുള്ള സാധ്യത ഒന്നരമടങ്ങ് കൂടുതലാണെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1924 നും 2019 നും ഇടയില്‍ ആറായിരത്തോളം എലൈറ്റ് ഫുട്‌ബോള്‍ കളിക്കാരുടെ ആരോഗ്യവിവരങ്ങളും 56,000 ഫുട്‌ബോള്‍ കളിക്കാത്തവരുടെ വിവരങ്ങളുമാണ് പഠനവിധയമാക്കിയിരിക്കുന്നത്. സ്വീഡിഷ് ടോപ് ഡിവിഷനില്‍ കളിക്കുന്ന പുരുഷ ഫുട്‌ബോളര്‍മരില്‍ 9 ശതമാനത്തിനും നാഡിവ്യൂഹം ക്ഷയിക്കുന്ന ന്യൂറോഡിജനറേറ്റിവ് തോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി.

ഫുട്‌ബോള്‍ കളിക്കാത്തവരില്‍ ഇത് കുറവായിരുന്നു. നിരന്തരം ബോള്‍ ഹെഡ് ചെയ്യുന്നതാകാം ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത ഉയര്‍ത്തുന്നതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഗോള്‍ക്കിപ്പര്‍മാരെ അപേഷിച്ച് മറ്റ് കളിക്കാര്‍ക്ക് ന്യൂറോഡിജനറേറ്റീവ് രോഗസാധ്യത 1.4 മടങ്ങ് അധികമാണെന്നാത് ഈ നിഗമനങ്ങളെ സാധുകരിക്കുന്നു.

സ്‌കോട്ട്‌ലന്‍ഡില്‍ മുമ്പ് നടത്തിയ പഠനത്തില്‍ ഫുട്‌ബോള്‍ കളിക്കാരില്‍ ന്യൂറോഡീജനറേറ്റീവ് രോഗസാധ്യത 3.5 മടങ്ങ് അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടത്തലുകളെ തുടര്‍ന്ന് ചില രാജ്യങ്ങളിലെ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ പ്രായം കുറഞ്ഞ വിഭാഗത്തിലുള്ള കളിക്കാര്‍ പരമാവധി ഹെഡ് ചെയ്യുന്നത് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.