യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മോണ്ട് ബ്ലാങ്ക് ഇറങ്ങുന്നതിനിടെ വൻ ഹിമപാതത്തിൽ നിന്ന് ജർമൻ സ്കീയർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ജനുവരി 29-നാണ് പതിവ് പോലെ മഞ്ഞുമല കയറി ഇറങ്ങുന്നതിനിടെ അപ്രതീക്ഷിത സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.
ശക്തമായ മഞ്ഞുപാളി ഇടിഞ്ഞു വീഴുമ്പോൾ സ്കീയർ പർവതത്തിൽ നിന്ന് തെന്നി താഴേക്ക് നീങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. തന്റെ നിയന്ത്രണം വീണ്ടെടുക്കാൻ അദ്ദേഹം പാടുപെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ അതിശക്തമായ മഞ്ഞുപാളികളിൽ പിടിച്ച് നിൽക്കാൻ അദ്ദേഹത്തിനായില്ല. മലഞ്ചരുവിലൂടെ താഴേക്ക് പതിച്ച മഞ്ഞിൽ അദ്ദേഹവും താഴേക്ക് പതിക്കുന്നതാണ് തുടർന്ന് കാണുന്നത്.
യുകെ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ എസ്‌ഡബ്ല്യുഎൻഎസ് പറയുന്നതനുസരിച്ച്, സ്കീയർ പർവതത്തിൽ നിന്ന് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് വലിച്ചിഴക്കപ്പെട്ടത്., 50 മീറ്റർ താഴ്ചയിലേക്ക് എത്തിയപ്പോഴേക്കും സ്കീയർ , ഹിമപാതത്തിനടിയിൽ മറയുകയായിരുന്നു.
എന്നാൽ ഭയാനകമായ ഈ അപകടത്തിനിടയിൽ , സ്കീയർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നുള്ളത് തീർത്തും അവിശ്വസനീയമാണ്. പെട്ടെന്നുള്ള റിഫ്ലെക്സുകളും എമർജൻസി എയർബാഗുമാണ് , അദ്ദേഹത്തെ മഞ്ഞിനടിയിൽ പെട്ടുപോകാതെ തടഞ്ഞുനിർത്തിയത്. അദേഹത്തിന്റെ അതിജീവനത്തിൽ സുരക്ഷാ ഉപകരണങ്ങളാണ് നിർണായക പങ്ക് വഹിച്ചത്. ഈ ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷസേന എത്തുന്നവരെ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അപകട ശേഷം 20 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി അദ്ദേഹത്തെ കണ്ടെത്തി. എന്നാൽ സ്കീയറിന്റെ നില അതീവഗുരുതരമായിരുന്നു. അബോധാവസ്ഥയിലായ അദേഹത്തിന്റെ കാലും വാരിയെല്ലുകളും ഒടിഞ്ഞ നിലയിൽ ആയിരുന്നു.
ഭയാനകമായ സംഭവത്തിന് സാക്ഷ്യം വഹിച്ച മോർഗൻ അഖോർഫി, സ്കീയർ അതിജീവിക്കാൻ ഒരു സാധ്യത ഇല്ലന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്നാൽ വീഡിയോയുടെ അവസാന നിമിഷങ്ങളിൽ അദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാഴ്ചയായിരുന്നു.