പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഹബീബ് താഹിറിനെ ഓപ്പറേഷന്‍ മഹാദേവിലാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. കഴിഞ്ഞ ജൂലൈ 28-ന് ശ്രീനഗറിലെ ഹര്‍വാനില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ ഹബീബ് താഹിര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെയാണു വധിച്ചത്.
ജൂലൈ 30-ന് പാക് അധിനിവേശ കശ്‌മീരിലെ കുയാന്‍ ഗ്രാമത്തിലാണ് താഹിറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡര്‍ റിസ്‌വാന്‍ ഹനീഫും തോക്കുകളേന്തിയ അനുയായികളും ചടങ്ങിനെത്തിയത് ബന്ധുക്കള്‍ തടഞ്ഞതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഹബീബ് താഹിറിന്റെ ബന്ധുക്കളെ ഭീകരര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ സംഘര്‍ഷാവസ്‌ഥയുണ്ടായി. നാട്ടുകാരുടെ രോഷം അണപൊട്ടിയതോടെ ഹനീഫിനും കൂട്ടാളികള്‍ക്കും സ്‌ഥലം വിടേണ്ടിവന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂരിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട എൽഇടി തീവ്രവാദികളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ഉന്നത പാകിസ്ഥാൻ ഉദ്യോഗസ്ഥരുടെ പേരുകൾ മെയ് മാസത്തിൽ ഇന്ത്യ പുറത്തുവിട്ടു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രത്യേകമായി ആഗോള ഭീകരനായി പ്രഖ്യാപിച്ച എൽഇടി കമാൻഡറായ അബ്ദുൾ റൗഫാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എൽഇടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുരിദ്കെ പാകിസ്ഥാന്റെ “ഭീകര നഴ്‌സറി” എന്നറിയപ്പെടുന്നു. പഹൽഗാം ഭീകരർക്ക് പരിശീലനം ലഭിച്ച സ്ഥലമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.




