Movie News

ജയറാം മകനാണെങ്കില്‍ താന്‍ പപ്പേട്ടന് മരുമകനാണെന്ന് സുരേഷ് ഗോപി; കുറിപ്പുമായി പത്മരാജന്റെ മകന്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആയതിനാല്‍ തന്നെ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹം ആഡംബരപൂര്‍വ്വം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ്. പ്രമുഖ വ്യക്തികളെയെല്ലാം നേരിട്ട് ചെന്ന് ക്ഷണിയ്ക്കുന്നതിന്റെ തിരക്കിലാണ് സുരേഷ് ഗോപി. അകാലത്തില്‍ വിട പറഞ്ഞ സംവിധായകന്‍ പത്മരാജന്റെ വീട്ടിലും സുരേഷ് ഗോപി വിവാഹം ക്ഷണിയ്ക്കാന്‍ എത്തിയിരുന്നു. സുരേഷ് ഗോപിയുമായുള്ള തന്റെയും പിതാവ് പത്മരാജന്റേയും ബന്ധത്തെ കുറിച്ച് നീണ്ട ഒരു കുറിപ്പുമായി എത്തിയിരിയ്ക്കുകയാണ് അനന്ത പത്മനാഭന്‍. ഭാഗ്യയുടെ വിവാഹ ക്ഷണക്കത്തും സുരേഷ് ഗോപി തന്റെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അനന്ത പത്മനാഭന്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ജയറാം മകനാണെങ്കില്‍ താന്‍ പപ്പേട്ടന് മരുമകനാണെന്ന് സുരേഷ് ഗോപി പറയുമെന്നും അനന്തപത്മനാഭന്‍ പറയുന്നു.” എപ്പഴും പറയും , ‘ പപ്പേട്ടന് ജയറാം മകന്‍ ആണെങ്കില്‍ ഞാന്‍ മരുമകന്‍ ആണ്. ‘ അത് പറയുന്നതിന് കാരണമുണ്ട്. രാധിക ചേച്ചിയുടെ അച്ഛന്‍ , എന്റെ അച്ഛന്റെ സ്‌നേഹിതന്‍ ആയിരുന്നു. ( അദ്ദേഹവും അകാലത്തില്‍ വേര്‍പിരിഞ്ഞു ).’ ഇന്നലെ ‘ കൂര്‍ഗിലെ ഫസ്റ്റ് ഷെഡ്യൂള്‍ സമയത്ത് എന്നെ പപ്പേട്ടന്‍ ചീത്ത മാത്രമെ വിളിച്ചിട്ടുള്ളു. ആ സമയത്തായിരുന്നു വിവാഹ നിശ്ചയം. സുഹൃത്തിന്റെ മകള്‍ എന്നറിഞ്ഞതും മട്ട് മാറി. ‘എന്റെ മകളെ പോലെയാണ് ആ കുട്ടി. ശരിക്കും നോക്കണം.’ വിവാഹ ശേഷമായിരുന്നു ബോംബെ ഷെഡ്യൂള്‍, ഹണി മൂണ്‍ അവിടെയാക്കി, ചെറിയ ക്രൂ. ഞാനും, രാധികയും, പപ്പേട്ടനും, ക്യാമറാമാന്‍ വേണുവും ഒക്കെ കൂടി ഒറ്റ കാറില്‍. അന്നത്രയെ ഉള്ളൂ ബഡ്ജറ്റ്. ആ ഷെഡ്യൂളില്‍ എന്നെ ചീത്തയേ പറഞ്ഞിട്ടില്ല.’സുരേഷേട്ടനെ ആദ്യം കാണുന്നത് 81 ലൊ 82 ലൊ ആണ്. കൊല്ലത്തുള്ള എന്റെ വലിയച്ഛന്റെ മകന്‍ ഡോ. മദന്‍ മോഹനൊപ്പം വന്നപ്പോള്‍ അന്ന് സിനിമയില്‍ വന്നിട്ടില്ല. അവര്‍ ഒരുമിച്ച് പഠിച്ചവര്‍. അന്ന് മെലിഞ്ഞ് ഉയരത്തില്‍ മുടിഞ്ഞ ഗ്ലാമര്‍. ഇപ്പഴെന്താ കുറവ്??

‘ഇന്നലെ ‘ക്കു മുമ്പ് സി. രാധാകൃഷ്ണന്റെ ‘ഒറ്റയടിപ്പാതകള്‍ ‘ സിനിമ ആക്കാന്‍ അച്ഛന്‍ ആലോചിച്ചിരുന്നു. ഇതായിരുന്നു കാസ്റ്റിംഗ്. സുരേഷ് ഗോപി, സുമലത, മധു സര്‍. എന്നാല്‍ നോവല്‍ എഴുത്തുകാരന്‍ തന്നെ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍ Project മാറി.’ഈ തണുത്ത വെളുപ്പാന്‍ കാലത്തി ‘ ല്‍ എന്റെ ഫേവറിറ്റ് സൈക്കോ ആയ ക്രിസ്റ്റി ആണ്. ഇന്നലെയിലെ നരേന്ദ്രന്റെ എതിര്‍ ദിശയില്‍. രണ്ട് അവസരമേ ഉണ്ടായുള്ളു എങ്കിലും അവ രണ്ടും അവിസ്മരണീയം.കമ്മീഷണര്‍ ഇറങ്ങിയ സമയത്ത് ശബരിമലയ്ക്ക് പോകുമ്പൊ എന്നെയും കൂട്ടി. ( സുരേഷേട്ടനെക്കാള്‍ അച്ഛനോടുള്ള കടപ്പാടുണ്ടാവണ്ട എത്രയോ പേര്‍ ഉണ്ട്.)ഇത്ര നിഷ്‌കളങ്കനായ ഒരാള്‍ അപൂര്‍വ്വം. ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ ‘എന്ത് പെര്‍ഫ്യൂമാ പപ്പന്‍ തേച്ചിരിക്കുന്നത്. നല്ല മണം.’ അങ്ങനെ പെര്‍ഫ്യൂം ഉപയോഗിക്കാറില്ല എന്നും അമ്മയുടെ നാട്ടില്‍ ചിറ്റൂര്‍ ഒരു വീട്ടില്‍ ഉണ്ടാക്കുന്ന ചന്ദനത്തൈലം ആണെന്നും പറഞ്ഞപ്പോള്‍ ‘ ഒരെണ്ണം എനിക്കു തരുമൊ’ എന്ന് കുട്ടികളെ പോലെ ചോദ്യം. ഉടന്‍ തന്നെ വരുത്തിക്കൊടുത്തു.

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലും, ആഹ്ലാദങ്ങളിലും എന്നും ഒപ്പം, ഒരു വല്യേട്ടനെ പോലെ ബലം.കഴിഞ്ഞ ദിവസം ഭാഗ്യയുടെ വിവാഹം ക്ഷണിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കൊച്ചിയിലായി പോയി. എന്റെ കുടുംബത്തിനൊപ്പം ചിത്രങ്ങള്‍.പാറൂന്റെ തോളില്‍ കൈയ്യിട്ട് നില്‍ക്കുന്ന പടം മന:പൂര്‍വ്വം എടുത്തതാ.?? ” -അനന്ത പത്മനാഭന്‍