Lifestyle

വാപ്പീ.. കഷ്ടമുണ്ട്… കേള്‍ക്കുന്നുണ്ടോ ഈ കുഞ്ഞിന്റെ തേങ്ങല്‍… ഒന്‍പതുകാരിയോട്‌ രണ്ടാനമ്മയുടെ ക്രൂരത

‘‘എനിക്ക്‌ അമ്മയില്ല കേട്ടോ. എനിക്ക്‌ രണ്ടാനമ്മയാണ്‌ കേട്ടോ. വാപ്പച്ചിയും എന്നോട്‌ ക്രൂരതയാണ്‌ കാണിക്കുന്നത്‌… എനിക്കു സുഖമില്ല സാറേ. വിഷം തന്നു കൊല്ലുമെന്നാണു വാപ്പി പറയുന്നത്. എന്റെ വാപ്പീ.. കഷ്ടമുണ്ട്” സ്വന്തം വീട്ടില്‍ താന്‍ അനുഭവിക്കുന്ന ക്രൂരതയും മാനസികപീഡനങ്ങളും വിവരിച്ച്‌, നോട്ട്‌ ബുക്കില്‍ ഒരു നാലാംക്ലാസുകാരി എഴുതി സൂക്ഷിച്ചിരുന്ന കത്തിന്റെ തുടക്കമാണിത്‌.

ചാരുംമൂട്‌ ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ മുഖത്തുള്‍പ്പെടെ മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ പോലീസില്‍ വിവരമറിയിക്കുകയും കുട്ടിയുടെ കത്ത്‌ കൈമാറുകയും ചെയ്‌തു. സ്‌കൂള്‍ അധികൃതരുടെയും മുത്തശ്ശിയുടെയും മൊഴിപ്രകാരം കുട്ടിയുടെ പിതാവ്‌ ആദിക്കാട്ടുകുളങ്ങര സ്വദേശി അന്‍സര്‍, ഇയാളുടെ രണ്ടാംഭാര്യ ഷെഫിന എന്നിവര്‍ക്കെതിരേ നൂറനാട്‌ പോലീസ്‌ കേസെടുത്തു. ഇവര്‍ ഒളിവിൽ പോയി

രണ്ടാനമ്മയില്‍നിന്നു താന്‍ നേരിടുന്ന പീഡനങ്ങള്‍ വിവരിച്ച്‌ കുട്ടി എഴുതിയ മൂന്ന്‌ പേജുള്ള കത്താണ്‌ അധ്യാപകര്‍ക്കു ലഭിച്ചത്‌. ഒരുദിവസം സ്‌കൂളില്‍ പ്ലേറ്റ്‌ മറന്നുവച്ചെന്നും പകരമൊന്ന്‌ ചോദിച്ചപ്പോള്‍ രണ്ടാനമ്മ കരണത്തടിച്ചെന്നും കത്തില്‍ പറയുന്നു.

”ഞങ്ങളുടെ വീട്‌ വച്ചിട്ട്‌ രണ്ടുമാസമേ ആയിട്ടുള്ളൂ…ഞാന്‍ സെറ്റിയില്‍ ഇരിക്കുമ്പോള്‍, ഇരിക്കരുത്‌ ബാത്ത്‌റൂമില്‍ കയറുമ്പോള്‍, കയറരുത്‌ ഫ്രിഡ്‌ജ് തുറക്കരുത്‌ എന്നൊക്കെ ഉമ്മി പറയും”. മരിച്ചുപോയ അമ്മയെക്കുറിച്ച്‌ രണ്ടാനമ്മ ചീത്ത പറയുമായിരുന്നെന്നും കുട്ടിയുടെ കത്തില്‍ വെളിപ്പെടുത്തുന്നു.

കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് തെസ്നി മരിച്ചതിനെ തുടർന്ന് അൻസാറിന്റെ മാതാപിതാക്കളാണു വളർത്തിയത്. 5 വർഷം മുൻപ് അൻസാർ മാതൃസഹോദരന്റെ മകൾ ഷെബീനയെ വിവാഹം ചെയ്തു. ഇവർക്കു നാലുവയസ്സുള്ള മകനുണ്ട്. ഇന്നലെ രാവിലെ കുട്ടി സ്കൂളിലെത്തിയപ്പോൾ കവിളുകളിൽ തിണർപ്പു കണ്ട് അധ്യാപിക കാരണം അന്വേഷിച്ചപ്പോഴാണു വിവരങ്ങൾ പുറത്തു വന്നത് . അൻ‌സാർ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു നൂറനാട് പൊലീസ് പറഞ്ഞു

കുട്ടിയില്‍നിന്നു മര്‍ദനവിവരമറിഞ്ഞ്‌ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ സ്‌കൂളിലേക്കു വിളിപ്പിച്ചെങ്കിലും വന്നില്ല. പിന്നീട്‌ കുട്ടിയുടെ മുത്തശ്ശനേയും മുത്തശ്ശിയേയും വിളിച്ചുവരുത്തിയശേഷമാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌. കുട്ടി ജനിച്ച്‌ ഏഴുദിവസം കഴിഞ്ഞപ്പോള്‍ മാതാവ്‌ മരിച്ചു. പിതാവ്‌ വീണ്ടും വിവാഹം കഴിച്ചു. രണ്ടാനമ്മയില്‍നിന്നേറ്റ ക്രൂരമര്‍ദനമടക്കം വിവരിക്കുന്ന കുട്ടിയുടെ കത്ത്‌ അധ്യാപകര്‍ പോലീസിനു കൈമാറി.