Movie News

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…, മലയാളി മറക്കാത്ത ശ്രീനിവാസന്റെ ഡയലോഗുകൾ….

തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീനിവാസന്റെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നു. സന്ദേശവും പൊന്‍മുട്ടയിടുന്ന താറാവും വടക്കുനോക്കി യന്ത്രവും തലയണ മന്ത്രവും നാടോടിക്കാറ്റുമെല്ലാം ഇപ്പോഴും ടെലിവിഷനിൽ വരുമ്പോൾ ആവർത്തിച്ച് കാണാൻ ആര്‍ക്കും ഒരുമടിയുമില്ല. ശ്രീനിയുടെ ഓരോ വാക്കുകളും ചലനങ്ങളും സിനിമാ ആസ്വാദകര്‍ കൂടെക്കൂട്ടുന്നു. മലയാളിയുടെ ഭാഷാശൈലിയില്‍ വരെ ശ്രീനിവാസന്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല

കഥാപാത്രങ്ങൾ ഹിറ്റ് ആയതുപോലെ തന്നെ അദ്ദേഹത്തിന്റെ ഡയലോഗുകളും മലയാളിയുടെ മനസ് കീഴടക്കിയിട്ടുണ്ട്. അവ മലയാളിയുടെ നിത്യജീവിതത്തിലേക്കും ഭാഷയിലേക്കും കൂടി കടന്നുവന്നു. സാമൂഹ്യവിമർശനത്തിനും പരിഹാസത്തിനും നേരമ്പോക്കിനുമെല്ലാം മലയാളിക്ക് ശ്രീനിയുടെ ഭാഷ കൂട്ടായി. അത്തരത്തിൽ സിനിമയ്ക്കപ്പുറം കടന്ന ഡയലോഗുകള്‍ പുതുപുത്തന്‍ സോഷ്യല്‍മീഡിയ കാലത്തും ആവേശമാണ്.

ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇലക്ഷനില്‍ പാര്‍ട്ടി തോല്‍ക്കുമ്പോള്‍ സ്ഥിരമായി ​ട്രോളുകളില്‍ നിറയുന്ന സന്ദേശത്തിലെ ‘നമ്മളെന്തുകൊണ്ട് തോറ്റു’ എന്ന എവര്‍ഗ്രീന്‍ ഡയലോഗു മുതല്‍ ‘താത്വികമായ അവലോകനം’ , ‘ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക’, ‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’ തുടങ്ങി എന്ന മലയാള ആവര്‍ത്തിക്കുന്ന ഡയലോഗുവരെ ഓര്‍ക്കുക.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…

രണ്ടും മൂന്നും ഭാഗങ്ങളിറങ്ങിയത സൂപ്പര്‍ ഹിറ്റായ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ നാടോടിക്കാറ്റിലെ ഏറ്റവും പോപ്പുലറായ ഡയലോഗുകളിലൊന്നായിരുന്നു ശ്രീനിവാസന്റെ ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്നത്. ഇത് പറയാത്ത മലയാളികൾ ഉണ്ടാവില്ല. ‘അങ്ങനെ പവനായി ശവമായി’ എന്ന നാടോടിക്കാറ്റിലെ തിലകന്റെ ഡയലോഗ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കാലാതീതമയി നിലകൊള്ളുന്നു. ‘നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞെതെന്താ’ എന്ന ഇതേ ചിത്രത്തിലെ ഡയലോഗ് ശുഭപ്രതീക്ഷയുള്ളിടത്തെല്ലാം നമ്മള്‍ എടുത്തു പ്രയോഗിക്കുന്നു.

അവിടെ കല്യാണം ഇവിടെ പാലു കാച്ചല്‍ !!

1996 ല്‍ പുറത്തിറങ്ങിയ അഴകിയ രാവണിലൂടെ ശ്രീനിവാസന്‍ അനശ്വരമാക്കിയ ഡയലോഗ് ആണ് ‘അവിടെ കല്യാണം ഇവിടെ പാലു കാച്ചല്‍’. മമ്മൂട്ടി ചിത്രത്തിലെ ശ്രീനിവാസന്‍ കഥാപാത്രം ഇന്നും പോപ്പുലറാണ്.

അപ്പോ ക്ലച്ച് ഇടുമ്പോ ഗിയര്‍ അമര്‍ത്തണമല്ലേ ?

മാമുക്കോയയും ശ്രീനിവാസനും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഓർക്കുമ്പോൾ തലയണമന്ത്രം ആയിരിക്കും എല്ലാവരുടെയും മനസ്സിൽ എത്തുക. ഞാന്‍ ഈ പോളിടെക്നിക്കില്‍ പഠിക്കാത്തത് കൊണ്ട് യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊന്നും അറിയില്ലെന്ന മാമുക്കോയയുടെ ഡയലോഗ് ഇന്നും ചിരിപടര്‍ത്തുന്നു.

ഞാൻ ആരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം

മമ്മൂട്ടിയ്ക്ക് ഒപ്പവും ശ്രീനിവാസത്തെ കോമ്പോ ഹിറ്റാണ്. മേഘം എന്ന ചിത്രത്തിലെ ‘ഞാൻ ആരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം’ എന്ന ഡയലോഗ് പ്രശസ്തമാണ്.

ഒരു മാസം തട്ടിമുട്ടി ജീവിക്കാന്‍ വേണം ഒരു കോടി രൂപ

മലയാളികളുടെ മനസിലെ മായാത്ത കോമ്പിനേഷൻ ആണ് ശ്രീനിവാസന്‍-മോഹന്‍ലാല്‍. ഈ കോമ്പൊയിൽ പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. അത്തരത്തിൽ ഒന്നാണ് ഉദയനാണ് താരം. ചിത്രത്തിലെ സരോജ് കുമാറെന്ന ശ്രീനിവാസന്‍ പറയുന്ന സത്യം പറയാലോ ഒരുമാസം തട്ടിമുട്ടി ജീവിക്കാന്‍ വേണം ഒരു കോടി ഇന്നും സോഷ്യൽ മീഡിയ ഭരിക്കുന്നുണ്ട്.

വഴിയറിയില്ലെങ്കില്‍ ചോയിച്ചുചോയിച്ചു പോവാനും അറിയാത്ത കാര്യങ്ങളിലും ‘കാമറയും കൂടെ ചാടട്ടെ’ എന്ന് ആത്മവിശ്വാസത്തോടെ വച്ചങ്ങ് കാച്ചാനുമുള്ള ധൈര്യം തന്നത് സാക്ഷാല്‍ ശ്രീനിവാസന്‍ തന്നെ