Sports

അടുത്ത ടി20 ലോകകപ്പില്‍ സഞ്ജുവിന് ചാന്‍സ് കാണില്ല ; നിരീക്ഷകര്‍ പറയുന്ന കാരണം ഇതാണ്

ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു കളിപോലും കളിക്കാതെ ലോകകപ്പ് നേടിയ ആളാണ് സഞ്ജുസാംസണ്‍. അമേരിക്കയിലും കരീബിയയിലുമായി നടന്ന ഇന്ത്യ കപ്പടിച്ച ടി20 ലോകകപ്പില്‍ സഞ്്ജു ടീമില്‍ ഉണ്ടായിരുന്നു. തലമുറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം നാലു വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മത്സരിക്കുന്ന ഏതെങ്കിലും ലോകകപ്പില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ?

ഇപ്പോള്‍ തന്നെ 29 വയസ്സായ സഞ്ജു സാംസണിന് അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാതിരിക്കാനുള്ള പ്രായമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ നാട്ടില്‍ 2026 ടി20 ലോകകപ്പ് നടക്കുമ്പോള്‍ സഞ്ജുവിന് പ്രായം 33 ആയി മാറും. താരത്തിന് 31 വയസ്സാകുന്നതോടെ ടീം മാനേജ്മെന്റ് സാംസണില്‍ നിന്ന് മാറുമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്ര കണക്കുകൂട്ടുന്നു.

സീനിയര്‍ ടീമിനൊപ്പം സഞ്ജു ഉള്‍പ്പെട്ട ആദ്യ ലോകകപ്പ് ടീമായിരുന്നു ഇത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ടി20യില്‍ നിന്ന് വിരമിച്ചതോടെ ഇന്ത്യന്‍ ടി20 ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്. ഈ പ്രക്രിയ ക്ഷമയോടെ നടപ്പാക്കണമെന്നും തിരക്കുകൂട്ടരുതെന്നും ഔട്ട്ഗോയിംഗ് ബാറ്റിംഗ് കോച്ച് വിക്രം റാത്തൂര്‍ നേരത്തെ തന്നെ ഊന്നിപ്പറഞ്ഞു.

2026-ലെ T20WC-ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍, യുവത്വവും അനുഭവപരിചയവും ഇടകലര്‍ന്ന ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരോടൊപ്പം യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, ശിവം ദുബെ തുടങ്ങിയ സീനിയര്‍ താരങ്ങളും അണിനിരക്കുമെന്ന് ഉറപ്പാണ്. റിങ്കു സിംഗ് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ വേറെയും. സഞ്ജുവിന് ഈ ടീമില്‍ ഇടമുണ്ടാകാന്‍ സാധ്യതയില്ലെന്ന് അമിത്മിശ്ര പറയുന്നു. ടീമില്‍ യുവാക്കള്‍ക്ക് അവസരം എന്ന ആശയം അവതരിപ്പിച്ചത് വിരാട് കോഹ്ലിയാണ്.

ഒരു ബാറ്റര്‍ എന്ന നിലയില്‍ സാംസണിന് ഒരു ഉറപ്പുള്ള സ്റ്റാര്‍ട്ടര്‍ ആകാന്‍ കഴിയില്ലെന്ന് അമിത് മിശ്ര പറയുന്നു. വിക്കറ്റ് കീപ്പിംഗിന്റെ കാര്യത്തില്‍, ധാരാളം മത്സരമുണ്ട്. റിഷഭ് പന്ത് ഇതിനകം തന്നെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്, കൂടുതല്‍ യുവതാരങ്ങള്‍ പെക്കിംഗ് ഓര്‍ഡറില്‍ കാത്തിരിക്കുന്നതിനാല്‍, സാംസണിന്റെ സാധ്യതകള്‍ വളരെ തിളക്കമുള്ളതായി തോന്നുന്നില്ല. ‘

സാംസണ്‍ കളിക്കണമെങ്കില്‍ അസാമാന്യ പ്രകടനം നടത്തേണ്ടി വരും. അല്ലാത്തപക്ഷം, ഇഷാന്‍ കിഷന്‍ എന്ന അദ്ഭുതകരമായ പ്രതിഭ, ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ്മയുടെ എന്നിവരെല്ലാം വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ സഞ്ജുവിന് ചാന്‍സ് ദുഷ്‌ക്കരമാണെന്നും അമിത് മിശ്ര പറയുന്നു.