Oddly News

മ്യൂസിയത്തിലെ മോഷണ മുതലുമായി രക്ഷപ്പെടുന്നതിനിടയില്‍ കാലൊടിഞ്ഞ് വീണ് കള്ളന്‍

മോഷണശ്രമം കഴിഞ്ഞ് മതില്‍ ചാടി രക്ഷപ്പെടുന്നതിനിടയില്‍ കാലൊടിഞ്ഞ് വീണ് കള്ളന്‍. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയത്തില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് 49-കാരനായ കള്ളന്‍ പിടിക്കപ്പെട്ടത്. ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തിലാണ് കള്ളന്‍ കയറിയത്. ബിഹാറിലെ ഗയ സ്വദേശിയായ വിനോദ് യാദവ് എന്ന 49 -കാരനാണ് പിടിയിലായത്.

മ്യൂസിയത്തില്‍ നിന്നും ഗുപ്ത കാലഘട്ടത്തിലെ പുരാവസ്തുക്കളാണ് ഇയാള്‍ ചാക്കില്‍ കെട്ടി കടത്താന്‍ ശ്രമിച്ചത്. മോഷണ സാധനങ്ങളുമായി കടന്നു കളയുന്നതിന് മുമ്പായി ഇയാള്‍ 25 അടി ഉയരമുള്ള മതിലില്‍ നിന്നും വീണ് കാലൊടിഞ്ഞ് കിടക്കുകയാണ്. താന്‍ ഒരു ചെറുകിട കര്‍ഷകനാണ്. ആറ് മാസം മുമ്പ് നീറ്റ് പരീക്ഷക്കെത്തിയ ഒരാള്‍ക്ക് കൂട്ടു വന്നിരുന്നു. അന്ന് മ്യൂസിയം സന്ദര്‍ശിച്ചിരുന്നു എന്നാണ് വിനോദ് യാദവ് പൊലീസിനോട് പറഞ്ഞത്. തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനാണ് താന്‍ ഈ മോഷണം നടത്തിയത് എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇയാള്‍ മോഷ്ടിച്ചിരുന്ന പുരാവസ്തുക്കള്‍ വിറ്റാല്‍ ഇയാള്‍ക്ക് 15 കോടി രൂപയെങ്കിലും കിട്ടുമെന്നാണ് പൊലീസ് പറയുന്നത്. മ്യൂസിയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ നിലവാരമില്ലാത്തതായിരുന്നു എന്നാണ് പൊലീസ് തന്നെ പറയുന്നത്. ‘ഇത്തരം അമൂല്യമായ പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ നിലവാരമില്ലാത്തതായിരുന്നു. അലാറം സംവിധാനമില്ലായിരുന്നു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല, ഡിവിആര്‍ കണ്ടെത്താനായില്ല. വാതിലുകള്‍ ദുര്‍ബലമായിരുന്നു, ശക്തമായി തള്ളിയാല്‍ ആര്‍ക്കും എളുപ്പത്തില്‍ അത് തുറക്കാമായിരുന്നു’ എന്നാണ് ഡിസിപി (സോണ്‍-3) റിയാസ് ഇഖ്ബാല്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.