Good News

മൂന്നാം വയസ്സില്‍ വിവാഹം, 19-ാം വയസില്‍ കാന്‍സര്‍, വാശിയോടെ തിരിച്ചു പിടിച്ച ജീവിതം; കുറിപ്പുമായി പോലീസുകാരി

മൂന്നാം വയസ്സില്‍ വിവാഹം, പിന്നാലെ നല്ല ജീവിതം നയിക്കേണ്ട പ്രായത്തില്‍ തളര്‍ത്താനെത്തിയ കാന്‍സര്‍ എന്നാല്‍ ജീവിതത്തോടുള്ള അടക്കാനാവാത്ത അഭിനിവേശവും നിശ്ചയദാര്‍ഡ്യത്തിനും മുന്നില്‍ പ്രതിസന്ധികളെല്ലാം തോറ്റുപോയപ്പോള്‍ രാജസ്ഥാനിലെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമായ യുവതിയെ ജീവിതം കൊണ്ടെത്തിച്ചത് രാജസ്ഥാനിലെ ‘പോലീസ്‌വാലി ദീദി’ എന്ന് ഏവരും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിലേക്ക്. പേര് വെളിപ്പെടുത്താത്ത പോലീസുകാരി ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ജീവതയാഥാര്‍ത്ഥ്യത്തിന് മുന്നില്‍ തോറ്റുപോകുന്നവര്‍ക്കും തളര്‍ന്നു പോകുന്നവര്‍ക്കും വലിയ കരുത്തായി മാറുകയാണ്.

”ഞങ്ങളുടെ സമൂഹത്തില്‍ ബാലവിവാഹങ്ങള്‍ സാധാരണമാണ്. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി എന്റെ വിവാഹം കഴിയുമ്പോള്‍ മൂന്ന് വയസ്സേ ഉണ്ടായിരുന്നുള്ളൂ. വിവാഹത്തിന്റെ അര്‍ത്ഥം പോലും തിരിച്ചറിയാന്‍ കഴിയാത്ത 18 വയസ്സ് തികഞ്ഞതോടെ എന്നെ ഭര്‍തൃഗൃഹത്തിലേക്ക് അയച്ചു. ജീവിതത്തെക്കുറിച്ച് അധികം അറിവില്ലാതിരുന്നതിനാല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നത് പഠനത്തിലായിരുന്നു. എനിക്ക് 5 വയസ്സ് ഉള്ളപ്പോഴായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി സ്‌കൂള്‍ തുറന്നത്. എനിക്ക് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കണം. പഠിച്ച് ഉദ്യോഗം നേടണം. ഞാന്‍ അച്ഛനോട് ചെന്ന് പറഞ്ഞു. അദ്ദേഹം എന്നെ സ്‌കൂളില്‍ അയച്ചു.

ഞങ്ങളുടെ വീട്ടില്‍ വൈദ്യൂതി ഉണ്ടായിരുന്നില്ല. അതിനാല്‍ വിളക്കിന്റെ ചുവട്ടിലിരുന്നായിരുന്നു രാത്രി ഞാന്‍ പഠിച്ചിരുന്നത്. സ്‌കൂള്‍ വിട്ടു വന്നാലുടന്‍ വീട്ടുജോലികളും കൃഷിപ്പണിയുമൊക്കെ ചെയ്യണം. എന്നാലും അതിന്റെ തിരക്ക് കഴിഞ്ഞ് വന്നിരുന്നു പഠിച്ച് ഞാന്‍ ക്ലാസ്സിലും എല്ലായ്‌പ്പോഴും ഒന്നാമത് എത്തി.അഞ്ചാം ക്ലാസ്സിന് ശേഷം പഠിക്കണമെങ്കില്‍ അയല്‍ഗ്രാമത്തില്‍ പോകണം. അവിടുത്തെ സ്‌കൂളില്‍ ചേര്‍ന്നു. ആറു കിലോമീറ്റര്‍ നടന്നായിരുന്നു ആ സ്‌കൂളില്‍ എത്തിയിരുന്നത്. ഇത്രയും ദൂരെപോയി പഠിക്കുമ്പോള്‍ അയല്‍ക്കാരൊക്കെ കളിയാക്കും. ”പഠിച്ചിട്ട് എന്തുനേടാനാണ്. ആരും പഠിത്തമുള്ള മരുമക്കളെ ഇഷ്ടപ്പെടുന്നില്ല.” പക്ഷേ ഞാന്‍ അതൊന്നും കാര്യമാക്കിയില്ല. കഠിനമായി പഠിച്ചു പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്കു നേടി. പിന്നീട് ഉന്നതപഠനത്തിനായി ഞാന്‍ പട്ടണത്തിലേക്ക് പോയി.

അതിനിടയിലാണ് പോലീസ് കോണ്‍സ്റ്റബിളിനായി ഉള്ള റിക്രൂട്ട്‌മെന്റ് കണ്ടത്. അപേക്ഷ അയച്ചു. തിരഞ്ഞെടുക്കപ്പെട്ട 50 പേരില്‍ ഞാനും ഉള്‍പ്പെട്ടു. ജോലിക്കുള്ള എഴുത്തുപരീക്ഷയില്‍ വിജയിച്ച ഒരേയൊരു പെണ്‍കുട്ടിയും ഞാനായിരുന്നു. അച്ഛനോട് പറയാന്‍ പേടിയായിരുന്നു. എന്നാല്‍ എന്നെ അതിശയിപ്പിച്ചുകൊണ്ട് ”നിന്റെ ഉദ്യോഗസ്ഥയാകാനുള്ള സ്വപ്നം പൂവണിഞ്ഞല്ലോ..” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഒമ്പതു മാസത്തെ കഠിന പരിശീലനത്തിന് ശേഷം, എന്റെ ഗ്രാമത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പോലീസ് കോണ്‍സ്റ്റബിളായി എന്നെ നിയമിച്ചു. അന്ന് എനിക്ക് 19 വയസ്സായിരുന്നു. ആളുകള്‍ എന്നെ അഭിവാദ്യം ചെയ്യുകയും ‘പോലീസ് സാഹിബ് വരുന്നു എന്ന് പറയുകയും ചെയ്തപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി.

എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ശക്തമായ എനിക്ക് വയറുവേദന തുടങ്ങി. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ ”നിങ്ങള്‍ക്ക് സ്റ്റേജ് 2 അണ്ഡാശയ അര്‍ബുദമാണ്” എന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നുപോയി. ഒട്ടേറെ കഷ്ടപ്പെട്ട് ഒടുവില്‍ സ്വപ്നം സാക്ഷാത്കരിച്ചപ്പോള്‍ എന്റെ ജീവിതം തകര്‍ന്നുവീണു! അടുത്ത 6 മാസം ഭയാനകമായിരുന്നു. ആറു കീമോ സെഷനുകള്‍ക്ക് വിധേയയായി. മുടി മുഴുവന്‍ പോയി. ഭാരം 35 കിലോയായി കുറഞ്ഞു. എന്നാല്‍ എന്റെ അച്ഛന്‍ വിടാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം നാലു ലക്ഷം രൂപ മുടക്കി എന്നെ ചികിത്സിച്ചു. മരിക്കാന്‍ പോകുന്ന ഒരു പെണ്‍കുട്ടിക്കായി ഇത്രയും പണം എന്തിനു ചെലവഴിക്കുന്നു എന്നായിരുന്നു അയല്‍ക്കാരുടെ സംശയം. മറ്റുള്ളവര്‍ക്ക് ഒരു ബാദ്ധ്യതയാണെന്ന സങ്കടം കൊണ്ട് ഞാന്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിഞ്ഞു.

മുടിയില്ലാത്ത തല മറയ്ക്കാന്‍ ഞാന്‍ ഒരു തൊപ്പി ധരിക്കുംഅക്കാലത്താണ് ഞാന്‍ ഒരു സംഗീത അധ്യാപകനെ പരിചയപ്പെട്ടത്. ഹാര്‍മോണിയം പഠിക്കാന്‍ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ ചേര്‍ന്നു. ഇത് ശ്രദ്ധയെയും വിഷാദത്തെയും മാറ്റാനും മനസ്സിന് സന്തോഷം നല്‍കാനും സഹായിച്ചു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ അദ്ദേഹത്തോട് എന്നെക്കുറിച്ച് പറഞ്ഞു. അണ്ഡാശയ അര്‍ബുദം വന്നതിനാല്‍ അമ്മയാകാനുള്ള എന്റെ സാധ്യത കുറവാണ് എന്നും ഞാന്‍ തുറന്നു പറഞ്ഞു. എന്നാല്‍ ”എന്തായാലും ഞാന്‍ നിനക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു.” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം എന്നെ സ്വീകരിച്ചു, എനിക്ക് അതുമാത്രം മതിയായിരുന്നു.

അതിനുശേഷം, എന്റെ ജീവിതം സാമൂഹ്യപ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചു. പ്രാദേശിക സ്‌കൂളുകളിലെല്ലാം പോയി ‘നല്ലതും ചീത്തയുമായ സ്പര്‍ശനം, റോഡ് സുരക്ഷ’ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ തുടങ്ങി. അതോടെ അവര്‍ക്കിപ്പോള്‍ ഞാന്‍ ‘പോലീസ് വാലി ദീദി’ യാണ്. മൂന്ന് വര്‍ഷം കൊണ്ട് ആയിരത്തിലധികം കുട്ടികള്‍ക്കാണ് ക്ലാസ്സ് എടുത്തിട്ടുളളത്. ഇതിനിടയില്‍ 25 സംഗീത ആല്‍ബങ്ങളും റെക്കോഡ് ചെയ്തു. ഇപ്പോള്‍ എന്റെ മുടി പഴയത് പോലെ തന്നെ വളര്‍ന്നു കഴിഞ്ഞു. ഇപ്പോഴും മുടിയില്ലാതിരുന്ന സമയത്തെ പഴയ ചിത്രങ്ങള്‍ എടുത്തുനോക്കും. എത്രദൂരം എത്തിയെന്നും ഇനി എത്രദൂരം പോകാനുണ്ടെന്നും ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും.