ന്യൂഡല്‍ഹി: ഇന്ത്യയുടേയും പാകിസ്താന്റെയും കഥകളില്‍ കൂടുതലും ശത്രുതയുടേതാണ്. എന്നാല്‍ എല്ലാ രക്ഷാബന്ധന്‍ ദിനത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാഖി കെട്ടിക്കൊടുക്കുന്ന പാകിസ്താന്‍ സഹോദരി ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? അതും മുസ്‌ളീം സമുദായത്തില്‍ നിന്നും. സംഗതി സത്യമാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സഹോദരി ഖമര്‍ ഷെയ്ഖ് എല്ലാ ആഗസ്റ്റ് 19 നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖികെട്ടാന്‍ തയ്യാറെടുക്കും. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഈ പാരമ്പര്യ കോവിഡിന്റെ സമയത്ത് മാത്രമാണ് തെറ്റിയത്.
കഴിഞ്ഞ വര്‍ഷം, അവള്‍ സ്വയം രാഖി നിര്‍മ്മിച്ചു. ”ഇത്തവണ ഞാന്‍ തന്നെ ‘രാഖി’ ഉണ്ടാക്കി. വായന ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിക്കും. കഴിഞ്ഞ 2-3 വര്‍ഷമായി. , കോവിഡ് കാരണം എനിക്ക് പോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണും.” അവര്‍ പറഞ്ഞു. കറാച്ചിയിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച ഖമര്‍ ഷെയ്ഖ് 1981-ല്‍ മൊഹ്‌സിന്‍ ഷെയ്ഖിനെ വിവാഹം കഴിച്ചു. അതിനുശേഷം അവര്‍ ഇന്ത്യയിലേക്ക് കുടിയേറി താമസമാക്കി.
1990 മുതല്‍ കഴിഞ്ഞ 35 വര്‍ഷമായി ഷെയ്ഖ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ”ഞാന്‍ അദ്ദേഹത്തിന് രക്ഷാബന്ധന്‍ ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നേരത്തെ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ആയി. പിന്നീട് ഞാന്‍ രാഖി കെട്ടിയപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹം ഞാന്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.” ഷെയ്ഖ് പറഞ്ഞു.
1990ല്‍ ഗുജറാത്ത് ഗവര്‍ണറായിരുന്ന അന്തരിച്ച ഡോ. സ്വരൂപ് സിംഗ് മുഖേനയാണ് ഷെയ്ഖ് ആദ്യമായി മോദിയെ കാണുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന സിംഗിനെ കാണാന്‍ അവര്‍ പോയി. ആ സമയം നരേന്ദ്ര മോദിയും അവിടെ ഉണ്ടായിരുന്നു. കമര്‍ ഷെയ്ഖിനെ മകളെപ്പോലെയാണ് താന്‍ പരിഗണിക്കുന്നതെന്ന് സിംഗ് അന്ന് മോദിയോട് പറഞ്ഞിരുന്നു. കമര്‍ ഷെയ്ഖ് തന്റെയും സഹോദരിയായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി മറുപടി നല്‍കി. അന്നുമുതല്‍, രക്ഷാബന്ധന്‍ ഉത്സവത്തില്‍ ഞാന്‍ അദ്ദേഹത്തിന് രാഖി കെട്ടുന്നു, ഷെയ്ഖ് പറഞ്ഞു.